Wednesday, June 30, 2010

മുട്ടാണിശേരില്‍; പണ്ഡിതന്‍ , ശാസ്ത്രജ്ഞന്‍



കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വേറിട്ട ശബ്‌ദമാണ്‌ മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി. ഭൗതികശാസ്‌ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ഇസ്‌ലാമിക വിഷയങ്ങള്‍ ആഴത്തില്‍ പഠനം നടത്തി. ഖുര്‍ആന്‍ ശാസ്‌ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകള്‍ നല്‌കിയ വ്യക്തിയാണ്‌ കോയക്കുട്ടി മൗലവി. 1967ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തര്‍ജമക്കുള്ള അവാര്‍ഡ്‌ കരസ്ഥമാക്കിയ മൗലവി 85-ാം വയസ്സിലും അന്താരാഷ്‌ട്ര സെമിനാറുകളിലെ സാന്നിധ്യമാണ്. കലയോടും സംഗീതത്തോടും വേറിട്ട കാഴ്‌ചപ്പാടുകള്‍ പുലര്‍ ത്തുന്ന, മൗലവി തന്റെ വൈജ്ഞാനികജീവിതത്തിലെ ഓര്‍മകളും വീക്ഷണങ്ങളും പങ്കുവെക്കുന്നു.
 
ഭൗതികവിദ്യാഭ്യാസം മുസ്‌ലിംകള്‍ക്ക്‌ ഹറാമായി കണ്ടിരുന്ന ഒരു കാലത്ത്‌ കൃത്യമായ ഭൗതികപഠനം നേടിയ ആളാണ്‌ താങ്കള്‍. എന്തായിരുന്നു അനുകൂല ഘ ടകം? പഠനകാലം ഒന്നോര്‍ ക്കാമോ?
കായംകുളമാണ്‌ എന്റെ സ്വദേശം. മുട്ടാണിശ്ശേരില്‍ തറവാട്ടില്‍ 1926ല്‍ ജനനം. അറുപത്തഞ്ച്‌ ഏക്കറോളം കൃഷിസ്ഥലമുള്ള കര്‍ഷക കുടുംബമായിരുന്നു. കര്‍ഷകനായിരുന്ന ഉപ്പക്ക്‌ എഴുത്തും വായനയും അറിയാമായിരുന്നു. തമിഴ്‌ ഭാഷയായിരുന്നു ഉപ്പക്ക്‌ വശമുണ്ടായിരുന്നത്‌. അന്ന്‌ മുസ്‌ലിം സമുദായം എല്ലാ രംഗങ്ങളിലും പിന്നാക്കമാണ്‌. ഞങ്ങള്‍ ആറു മക്കള്‍ക്കും വിദ്യാഭ്യാസം നല്‌കുന്നതില്‍ ഉപ്പ ശ്രദ്ധചെലുത്തി. പ്രത്യേകിച്ച്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നല്‌കുന്നതിന്‌. എന്റെ ഇക്ക മുട്ടാണിശ്ശേരില്‍ അബ്‌ദുര്‍റഹ്‌മാന്‍ കുഞ്ഞായിരുന്നു ഞങ്ങളുടെ നാട്ടില്‍ ആദ്യത്തെ മുസ്‌ലിം ഗ്രാജ്വേറ്റ്‌. അന്ന്‌ എനിക്ക്‌ എട്ട്‌ വയസ്സ്‌ പ്രായമാണുണ്ടായിരുന്നത്‌. ഇക്ക നല്ലൊരു പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു. ഇക്കായില്‍ നിന്നാണ്‌ ഞാന്‍ പ്രസംഗം പഠിച്ചത്‌. ഇംഗ്ലീഷ്‌ ഭാഷയോടൊപ്പംതന്നെ അറബി ഭാഷയിലും അ ദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ചെറുപ്പം മുതലേ എന്റെ പ്രചോദനവും വഴികാട്ടിയുമായിരുന്നു ഇക്ക. സ്‌കൂളില്‍ അറബി പഠിച്ചിരുന്ന എന്നെ മലയാളം പഠിക്കാന്‍ ഇക്ക നിര്‍ ബന്ധിച്ചു. അറബിപഠനം വീട്ടില്‍ ഉസ്‌താദുമാരെവെച്ച്‌ ചെയ്യിപ്പിച്ചു. ഇംഗ്ലീഷില്‍ പ്രസംഗങ്ങള്‍ എഴുതിത്തന്നും കവിതകള്‍ പഠിപ്പി ച്ചും ആംഗലേയ ഭാഷയില്‍ എന്നെ കൈപ്പിടിച്ചുയര്‍ത്തിയതും വായനയുടെ പുതുകാഴ്‌ചകളെ പരിചയപ്പെടുത്തിയതും അദ്ദേഹമായിരുന്നു.
ഫിസിക്‌സ്‌ ആയിരുന്നു എന്റെ പഠനവിഷയം. 1949ല്‍ യൂനിവേഴ്‌സിറ്റി കോളെജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. മാത്‌സും കെമിസ്‌ട്രിയുമൊക്കെയായിരുന്നു അന്നത്തെ അനുബന്ധ വിഷയങ്ങള്‍. 1949ല്‍ എസ്‌ എന്‍ കോളെജില്‍ ഡിഗ്രിക്കു ചേര്‍ന്നു. 1946ലാണ്‌ എസ്‌ എന്‍ കോളെജ്‌ തുടങ്ങുന്നത്‌. തിരുവനന്തപുരത്ത്‌ എന്നെ ഇന്‍ര്‍മീഡിയറ്റിന്‌ പഠിപ്പിച്ച പല അധ്യാപകരും അന്ന്‌ എസ്‌ എന്‍ കോളെജിലുണ്ട്‌. അവരുടെയൊക്കെ സാന്നിധ്യമാണ്‌ എന്നെ എസ്‌ എന്‍ കോളെജിലേക്കെത്തിക്കുന്നത്‌. റസ്സല്‍, വൈറ്റ്‌ഹെഡ്‌, ടോയന്‍ബി തുടങ്ങിയ ശാസ്‌ത്രജ്ഞരുടെയും തത്വജ്ഞാനികളുടെയും പുസ്‌തകങ്ങള്‍ വായിക്കാനും നിരവധി ശാസ്‌ത്ര പണ്ഡിതന്മാരുമായി ബന്ധപ്പെടാനുമൊക്കെ പഠനകാലം പരമാവധി ഉപയോഗിച്ചു.

ഭൗതികശാസ്‌ത്ര പഠനത്തില്‍ മുഴുകുന്നതിനിടയില്‍ ഇസ്‌ലാമിക പഠനശ്രേണിയിലേക്ക്‌ തിരിയാനുണ്ടായ കാരണം?

ഇന്റര്‍മീഡിയറ്റിന്‌ പഠിക്കുമ്പോഴും അതിന്‌ മുമ്പും ശേഷവുമൊക്കെ ദീനീപഠനം നല്‌കാന്‍ ഉപ്പ ശ്രദ്ധിച്ചിരുന്നു. പ്രത്യേകം ഉസ്‌താദുമാരെ വെച്ച്‌ ഭൗതികപഠനത്തി നു സമാന്തരമായി ദീനീകിതാബുകള്‍ പഠിക്കാനുള്ള അവസരമൊരുക്കി.
ഡിഗ്രി പഠനശേഷം ഏത്‌ മേഖല തെരഞ്ഞെടുക്കണമെന്ന്‌ ഞങ്ങള്‍ കുടുംബയോഗത്തില്‍ ആലോചിച്ചു. അക്കാലത്തെ എന്റെ സഹപാഠികളില്‍ പലരും അലീഗഡിലും മദ്രാസിലുമൊക്കെ പോയി എം ബി ബി എസ്സും ബി ടെക്കും എല്‍ എല്‍ ബിയുമൊക്കെയെടുത്ത്‌ ഉന്നത തസ്‌തികകളിലേക്ക്‌ കയറിയവരാണ്‌. എല്ലാവരും ഡോക്‌ടര്‍മാരും വക്കീലന്മാരും ആകേണ്ടതുണ്ടോ? ദീനീപഠനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണല്ലോ. ഇക്കയുമായി കൂടിയാലോചിച്ച്‌ ദീനീപഠനത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചു. അയല്‍വീട്ടിലെ ഒരു നായര്‍ സഹോദരന്‍ വഴി ലണ്ടനിലെ ലൂസാദ്‌ ആന്റ്‌ പബ്ലിഷേഴ്‌സിന്റെ പുസ്‌തകങ്ങള്‍ കുറെ വരുത്തി; അറബിയും ഇംഗ്ലീഷും.

ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുമ്പോഴുണ്ടായ അനുഭവം?
1957ല്‍ എന്റെ 36-ാമത്തെ വയസ്സിലാണ്‌ ഞാന്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്‌. അതിനു മുമ്പ്‌ പിക്താളിന്റെയും യൂസുഫലിയുടെയുമൊക്കെ ഖുര്‍ആന്‍ പരിഭാഷകള്‍ വായിച്ചിരുന്നു. അങ്ങനെയാണ്‌ ഖുര്‍ആനിനോട്‌ പുതിയ സമീപനങ്ങള്‍ മനസ്സില്‍ രൂപംകൊള്ളുന്നത്‌. മലയാളത്തില്‍ പുറത്തുവന്ന സി എന്‍ അഹ്‌മദ്‌ മൗലവിയുടെ പരിഭാഷ ഭാഷകൊണ്ട്‌ ദുര്‍ബലമായി തോന്നി.
ഫാതിഹ സൂറത്താണ്‌ ആദ്യം പരിഭാഷപ്പെടുത്തിയത്‌. കുറച്ചുഭാഗം പരിഭാഷപ്പെടുത്തിയ ശേഷമാണ്‌ ഇക്കയോടു പോലും പറയുന്നത്‌. എന്നെക്കൊണ്ട്‌ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക ഇക്ക പങ്കുവെക്കുകയുണ്ടായി. എനിക്ക്‌ ഭാഷയില്‍ തോന്നിയ ശുഭാപ്‌തിയായിരുന്നു ധൈര്യം. പൂര്‍ത്തിയാകുന്ന മുറക്ക്‌ പണ്ഡിതന്മാരെ കാണിക്കാമെന്നുറച്ചു. പത്തു പ്രാവശ്യം വരെ മാറ്റിയെഴുതിയ ഭാഗങ്ങളുണ്ട്‌. അവസാനം എല്ലാം പകര്‍ത്തിയെഴുതി. അക്കാലത്ത്‌ മദ്രാസില്‍ നിന്നും സ്ഥലംമാറ്റം കിട്ടി ഞങ്ങളുടെ നാട്ടി ല്‍വന്ന എന്‍ജിനിയര്‍ ടി പി കുട്ട്യാമു സാഹിബിനെ അളിയന്‍ മുഖേന സമീപിച്ചു. മതബോധം കാത്തുവെക്കുന്ന ആ ഉന്നത വ്യ ക്തിത്വത്തെ പരിഭാഷ കാണിച്ചു. അദ്ദേഹം അത്‌ പൊന്നാനിയിലെ എ എം ഉസ്‌മാന്‍ സാഹിബിനെ കാണിച്ചു. ഉസ്‌മാന്‍ സാ ഹിബിന്‌ അത്‌ ഇഷ്‌ടപ്പെടുകയും ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന്‌ താല്‌പര്യപ്പെട്ട്‌ മറുപടി അയക്കുകയും ചെയ്‌ തു. അദ്ദേഹം തന്നെ അവതാരിക എഴുതിത്തരികയും ചെയ്‌തു. പിന്നീട്‌ മലബാറിലെ പ്രമുഖരായ പണ്ഡിതരെ കാണിക്കുന്നതിനു വേണ്ടി കുട്ട്യാമു സാഹിബിനെ ഏല്‌പിച്ചു. ബാഫഖി തങ്ങളെക്കൊണ്ട്‌ പരിശോധിപ്പിച്ചു. ഭിന്നിപ്പുകള്‍ക്ക്‌ വഴിയൊരുക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. എന്റെ സ്വതന്ത്ര വീക്ഷണങ്ങള്‍ പരിഭാഷയില്‍ ചേര്‍ത്തിട്ടില്ല.
1957ല്‍ തുടങ്ങിയ ഉദ്യമം 1961ലാണ്‌ പൂര്‍ത്തിയാകുന്നത്‌. 1965ലാണ്‌ പ്രസിദ്ധീകരിച്ച ത്‌. 1967ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തര്‍ജമക്കുള്ള അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. പരിഭാഷയ്‌ ക്ക്‌ നല്ല സ്വീകാര്യതയാണ്‌ ലഭിച്ചത്‌. ആദ്യപതിപ്പിലെ 2000 കോപ്പികള്‍ വളരെ പെട്ടെന്ന്‌ തന്നെ വിറ്റഴിഞ്ഞു.

കുട്ട്യാമു സാഹിബും താങ്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അല്‌പംകൂടി. . .

ഖുര്‍ആന്‍ പരിഭാഷയുടെ സമയത്താണ്‌ കുട്ട്യാമുസാഹിബിനെ ഞാന്‍ സമീപിക്കുന്നതും പരിചയിക്കുന്നതും. പരിഭാഷ പുറത്തിറക്കുന്നതിലുള്ള യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ എതിര്‍പ്പുകളെ തന്ത്രപൂര്‍വം അദ്ദേഹം മയപ്പെടുത്തി. പരിഭാഷ പുറത്തിറക്കുന്നതിന്‌ അദ്ദേഹം കാണിച്ച ആത്മാര്‍ഥത വളരെ വലുതായിരുന്നു. അതിനുശേഷം ഒരുപാട്‌ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ സഹകാരികളായിരുന്നു. തിരുവനന്തപുരം പാളയം പള്ളിയുടെ നിര്‍മാണച്ചെലവിലേക്ക്‌ പണം സ്വരൂപിക്കാന്‍ ഞ ങ്ങള്‍ ഒരുമിച്ചിറങ്ങിയിട്ടുണ്ട്‌. പിന്നീട്‌ പാള യം പള്ളിയില്‍ എന്നെ മതപ്രഭാഷണത്തിന്‌ ക്ഷണിക്കുന്നതും അ ദ്ദേഹമാണ്‌.
കുട്ട്യാമു സാഹിബ്‌ ചന്ദ്രികയുടെ മാനേജിംഗ്‌ എഡിറ്ററായിരുന്നു. 1972 കാലഘട്ടങ്ങളില്‍ അദ്ദേഹം എന്റെ ലേഖനങ്ങള്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചു. `ഖുര്‍ആനില്‍നിന്ന്‌' എന്ന ഒരു പംക്തി ചന്ദ്രികയില്‍ ഞാന്‍ എഴുതാന്‍ കാരണക്കാരന്‍ കുട്ട്യാമു സാഹിബാണ്‌. വൈജ്ഞാനിക, സാംസ്‌കാരിക പൊതു രംഗത്തെ മറക്കാനാവാത്ത സഹകാരിയും മാര്‍ഗദര്‍ശിയുമായിരുന്നു കുട്ട്യാമു സാഹിബ്‌.

ഇബ്‌നുഖല്‍ദൂനിന്റെ മുഖദ്ദിമ പരിഭാഷപ്പെടുത്താനുണ്ടായ പശ്ചാത്തലം?
മദ്രാസിലും ഹൈദരാബദിലുമൊക്കെയായി ഇഖ്‌ബാല്‍ നടത്തിയ പ്രസക്തമായ ലക്‌ചറുകളുടെ സമാഹാരമുണ്ട്‌. (സിക്‌സ്‌ ലെക്‌ച്വേഴ്‌സ്‌). 1951ല്‍ വക്കം മൗലവിയുടെ സഹോദരിയുടെ മകനും കറാച്ചിയില്‍ ഡോ ണ്‍ എഡിറ്ററുമായ ശാക്കിര്‍ വഴി ലണ്ടനില്‍ നിന്നും ഈ സമാഹാരം എത്തിച്ചു. 350 പേജുള്ള ഈ പുസ്‌തകം പരിഭാഷപ്പെടുത്തി തിരികെ നല്‌കി. അത്‌ മുഴുവനായും മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും പുതിയ കുറെ ചിന്തകള്‍ ലഭിച്ചു. യൂറോപ്പിലെ ശാസ്‌ത്ര വളര്‍ച്ചയെക്കുറിച്ചും മാത്തമാറ്റിക്‌സിലെ മൗലിക തത്വങ്ങളെക്കുറിച്ചും കൃത്യമായ ഒരു ധാരണ രൂപപ്പെടുത്താന്‍ അത്‌ സഹായിച്ചു. ഇഖ്‌ബാലിന്റെ സിക്‌സ്‌ ലക്‌ച്വേഴ്‌ സില്‍ നിന്നാണ്‌ ഇബ്‌നു ഖല്‍ദൂനിന്റെ മുഖദ്ദിമയെ അടുത്തറിയുന്നത്‌.
കൊര്‍ദോവക്കാരനായ ഇബ്‌നുഖല്‍ദൂന്‍ 1378ലാണ്‌ മുഖദ്ദിമ എഴുതിത്തുടങ്ങുന്നത്‌. ആറു വാള്യങ്ങളിലായി ക്രമീകരിച്ച പുസ്‌തകം മുസ്‌ലിം വൈജ്ഞാനിക ലോകത്തിന്റെ ചരിത്രരേഖകളുടെ സ മാഹരണമായിരുന്നു. മുഖദ്ദിമയിലെ ചിന്തകളാണ്‌ യൂറോപ്യന്മാര്‍ സ്വീകരിച്ചത്‌. 500 വര്‍ഷക്കാലം അധികാരത്തിലിരിക്കാന്‍ തുര്‍ക്കി ഭരണകൂടത്തിന്‌ ശേഷി നല്‌കിയത്‌ മുഖദ്ദിമയിലെ രാഷ്‌ട്രീയചിന്തകളായിരുന്നു. ഇങ്ങനെ ഒരുപാട്‌ മാറ്റങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പുതിയ ചിന്തകള്‍ക്കും വേരായ ഈ പുസ്‌തകം നമ്മുടെ ജനതയ്‌ക്ക്‌ പരിചയപ്പെടുത്തേണ്ടത്‌ അനിവാര്യമാണെന്ന ബോധ്യമാണ്‌ പരിഭാഷ ചെയ്യാനുണ്ടായ പ്രേരണ.

ചരിത്രത്തില്‍ ഇടം നേടിയ യൂറോപ്യന്‍ നവോത്ഥാനത്തിനും നാഗരികതയ്‌ക്കും അടിത്തറ നല്‌കിയത്‌ മുസ്‌ലിംകളായിരുന്നു. ശാസ്‌ത്ര, വൈജ്ഞാനിക രംഗങ്ങളിലെ മുസ്‌ലിം സംഭാവനകള്‍ പക്ഷെ വിസ്‌മരിക്കപ്പെട്ടു.
താരീഖ്‌ ദ്വാഇന്റെ ലോസ്റ്റ്‌ ഹിസ്റ്ററി എന്ന പുസ്‌തകത്തില്‍ മുസ്‌ലിം സമൂഹം ആധുനികസമൂഹത്തിന്‌ സമര്‍പ്പിച്ച സംഭാവനകള്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. യൂറോപ്യന്മാര്‍ അവകാശപ്പെടുന്ന നവോത്ഥാനത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും ശില്‌പികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളാണ്‌. നാമുപയോഗിക്കുന്ന കാമറ ശ്രദ്ധിക്കൂ. കാമറ എന്ന പദം ബീം ഓഫ്‌ ലൈറ്റ്‌ എന്നര്‍ഥം വരുന്ന ഖമറ എന്ന അറബി പദത്തില്‍ നിന്നാണ്‌ ഉണ്ടാവുന്നത്‌. മുസ്‌ലിം ശാസ്‌ത്രജ്ഞനും പണ്ഡിതനുമായ ഇബ്‌നുഹൈതമാണ്‌ കാമറ കണ്ടുപിടിക്കുന്നത്‌. ഇരുനൂറിലധികം പുസ്‌തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. മുനാളിര്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഉദ്ധരിച്ച `തെളിവുകളില്ലാതെ ഒന്നും ശാസ്‌ത്രത്തിന്റെ ഭാഗമാവുകയില്ല' എന്ന തത്വമാണ്‌ അറുനൂറ്‌ വര്‍ഷങ്ങള്‍ക്കു ശേഷം യൂറോപ്യന്മാര്‍ സ്വീകരിച്ചതും അവരുടേതാക്കി മാറ്റിയതും.
1453ല്‍ മുഹമ്മദ്‌ രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നത്‌ മിസൈലുകള്‍ പ്രയോഗിച്ചുകൊണ്ടാണെന്ന്‌ കാണാന്‍ സാധിക്കും. 1899ല്‍ ടിപ്പു മരിച്ച ശേഷം ആയുധങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത്‌ യൂറോപ്പിലേക്കെത്തിച്ചു. നിര്‍മാണരഹസ്യം മനസ്സിലാക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, ഇന്ത്യയിലെ മുസ്‌ലിം രാജാവ്‌ ഉപയോഗിച്ച ആയുധങ്ങളുടെ രഹസ്യം മനസ്സിലാക്കാന്‍ വെള്ളക്കാരന്‌ കഴിഞ്ഞില്ല. അത്ര ശക്തമായിരുന്നു ശാസ്‌ത്രരംഗത്തെ മുസ്‌ലിംകളുടെ മുന്നേറ്റം.

ഏത്‌ കാലം മുതല്‍ക്കാണ്‌ മുസ്‌ലിംകള്‍ക്ക്‌ വൈജ്ഞാനികരംഗത്ത്‌ തകര്‍ച്ച നേരിട്ടുതുടങ്ങിയത്‌?
ഇസ്‌മാഈല്‍ റജ ഫാറൂഖിയും ഭാര്യയും ചേര്‍ന്നെഴുതിയ കള്‍ച്ചറല്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇസ്‌ലാം എന്ന പുസ്‌തകത്തില്‍ വൈജ്ഞാനിക രംഗത്തെ മുസ്‌ലിംകളുടെ തകര്‍ച്ചയ്‌ക്കുള്ള ഏഴ്‌ കാരണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. അതില്‍ പ്രധാനപ്പെട്ട ഒന്ന്‌, ഫിഖ്‌ഹിന്റെ ആധിപത്യമാണ്‌. ഫിഖ്‌ഹിനെ ചുറ്റിപ്പറ്റി മാത്രം ചര്‍ച്ചകള്‍ ചുരുങ്ങിയതോടെയാണ്‌ വൈജ്ഞാനികരംഗത്തെ മുസ്‌ലിംസാന്നിധ്യം പുറംതള്ളപ്പെട്ടത്‌. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി മഖ്‌ദൂമിനെപ്പോലുള്ള ബുദ്ധിജീവികളെ സംഭാവനചെയ്‌ത മുസ്‌ലിംലോകത്തിന്‌ വൈജ്ഞാനികരംഗത്തുണ്ടായ പിന്നാക്കത്തിന്‌ ഫിഖ്‌ഹിന്റെ ആധിപത്യം വലിയ കാരണമായിട്ടുണ്ട്‌. ഫിഖ്‌ഹ്‌ ഒഴികെ മറ്റൊന്നും വിജ്ഞാനമല്ല എന്ന ധാരണ ഒഴിവാക്കപ്പെടേണ്ടതാണ്‌. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി മഖ്‌ദൂമിനെ ശരിയായി ലോകം അറിഞ്ഞിരുന്നുവെങ്കില്‍ അരിസ്റ്റോട്ടിലിന്റെ പേരുപോലും ലോകത്ത്‌ അറിയപ്പെടുമായിരുന്നില്ല. എല്ലാ കാര്യങ്ങളും അറബിയില്‍ തന്നെ വേണമെന്ന പൗരോഹിത്യത്തിന്റെ ശാഠ്യവും നമ്മെ പിറകിലാക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌.
ഇസ്‌ലാമില്‍ ആരാധനയുടെ തൊട്ടുതാഴെയോ അതിനോടനുബന്ധമായ മറ്റൊരു ശാഖയോ ആണ്‌ ശാസ്‌ത്രപഠനം എന്നാണ്‌ ഇഖ്‌ബാല്‍ പറയുന്നത്‌. ശാസ്‌ത്ര ഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ഖുര്‍ആനിനെ നാം ഗവേഷണ വിധേയമാക്കാന്‍ തയ്യാറാവണം. ശാസ്‌ത്രലോകത്തിനു മുന്നിലെ അത്ഭുതമാണ്‌ ഖുര്‍ആന്‍. ഗണിതശാസ്‌ത്രം അതിലൊന്നാണ്‌. ഖുര്‍ആനിലെ സൂറത്തുകളുടെ ആദ്യത്തിലുള്ള എല്ലാ അക്ഷരങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങളാണ്‌. ദി ചലഞ്ച്‌, സയന്‍സ്‌ ബിഹൈന്റ്‌ മിറാക്കിള്‍, ദി മിറാക്കിള്‍ വിത്‌ ഡിഫറന്‍സ്‌ എന്ന എന്റെ പുസ്‌തകങ്ങളില്‍ ഇതിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. www. islamicscienceforum.org എന്ന വൈബ്‌ സൈറ്റിലും ചേര്‍ത്തിട്ടുണ്ട്‌.
മുസ്‌ലിംകള്‍ക്ക്‌ ഇനിയുമൊരുപാട്‌ മേഖലകളില്‍ പഠനങ്ങള്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്‌. ശാസ്‌ത്രലോകത്ത്‌ ഖുര്‍ആനും മുന്‍കാല മുസ്‌ലിം പണ്ഡിതന്മാരും നല്‌കിയ സംഭാവനകള്‍ യൂറോപ്യന്മാര്‍ പരമാവധി ഉപയോഗപ്പെടുത്തി. ഗവേഷണരംഗത്ത്‌ അവര്‍ കാണിക്കുന്ന ആത്മാര്‍ഥതയും സത്യസന്ധതയും വളരെ വലുതാണ്‌. ഇബ്‌നുസീനയുടെ പിന്‍ഗാമികളായ നമ്മള്‍ വിജ്ഞാനങ്ങളുടെയൊക്കെ താക്കോല്‍ യൂറോപ്യന്മാരെ ഏല്‌പിച്ച്‌ അനാവശ്യമായ കര്‍മശാസ്‌ത്രങ്ങളില്‍ മുഴുകിയിരിക്കുകയാണ്‌.

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ശില്‌പികളിലൊരാളായിരുന്ന വക്കംമൗലവി തിരുവിതാംകൂര്‍കാരനാണ്‌. പക്ഷേ, അദ്ദേഹത്തിനു ശേഷം തെക്കന്‍ കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്‌ വേണ്ടത്ര വളരാന്‍ സാധിച്ചിട്ടില്ല.
കേരളത്തില്‍ നവോത്ഥാന ശ്രമങ്ങള്‍ക്ക്‌ ഒരുപാട്‌ സംഭാവനകള്‍ നല്‌കിയ വ്യക്തിയാണ്‌ വക്കം മൗലവി. തേങ്ങാക്കച്ചവടക്കാരനായിരുന്ന വക്കംമൗലവിയുടെ ഉപ്പ ഹൈദരാബാദില്‍ നിന്നും പണ്ഡിതന്മാരെ വരുത്തിയാണ്‌ മകനെ പഠിപ്പിച്ചത്‌. കീമിയ സആദ അറബി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ മൗലവി സാഹിബ്‌ റഷീദ്‌ റിദായുടെ അര്‍മനാറില്‍ വരെ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യത്തെ റഷീദ്‌ റിദ അല്‍മനാറില്‍ തന്നെ പ്രശംസിച്ചിട്ടുണ്ട്‌.
സ്വദേശാഭിമാനി പത്രം തുടങ്ങുന്നതിനു വേണ്ടിയുള്ള മൗലവി സാഹിബിന്റെ ത്യാഗം എത്രകണ്ട്‌ സമുദായത്തിന്‌ ഫലം നല്‌കി എന്ന്‌ പരിശോധനാവിധേയമാക്കേണ്ടതുണ്ട്‌. ബഹുഭാഷാ പണ്ഡിതനായ വക്കം മൗലവി ഖുര്‍ആനിന്റെ പരിഭാഷ വളരെ കുറച്ച്‌ ഭാഗം മാത്രമാണ്‌ നിര്‍വഹിച്ചത്‌. റഹ്‌മാന്‍ എന്ന പ ദത്തെ കരുണാനിധി എന്ന്‌ പ്രൗഢമായി വി വര്‍ത്തനം ചെയ്‌ത മഹാപ്രതിഭ ഖുര്‍ആന്‍ മുഴുവന്‍ പരിഭാഷപ്പെടുത്തിയിരുന്നെങ്കില്‍ അതൊരു അമൂല്യ രചനയാകുമായിരുന്നു.
ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പലരും സംഗീതത്തെ എതിര്‍ത്തിട്ടുണ്ട്‌. താങ്കള്‍ സംഗീതത്തിനു പ്രോത്സാഹനം നല്‍കുകയും സംഗീ തം അഭ്യസിക്കുകയും ചെയ്യുന്നു.
ഇബ്‌നുഖല്‍ദൂന്‍ അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌. `പ്രകൃതിയില്‍ ബുദ്ധി ഗോചരമാകുന്ന ഏതൊരു സത്യവും പഠനാര്‍ഹമാണ്‌'. എല്ലാതരം അറിവുകളും ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ കഴിയണം. യൂറോപ്യന്മാര്‍ക്ക്‌ അതിന്‌ കഴിഞ്ഞു. അവര്‍ ലോകത്തെ ശക്തികളായും ഉയര്‍ന്നു. നമ്മള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ അമിതശ്രദ്ധ കാണിക്കുന്നു. പ്രശസ്‌ത പണ്ഡിതനായിരുന്ന ഫഖറുദ്ദീന്‍ റാസി തന്റെ ഇരുപതാമത്തെ വയസ്സില്‍ തന്നെ അറിയപ്പെടുന്ന സംഗീതവാദകനായിരുന്നു. ഞാന്‍ ഏഴ്‌വര്‍ഷം ശാസ്‌ത്രീയ സം ഗീതവും കര്‍ണാട്ടിക്കും പഠിച്ചിട്ടുണ്ട്‌. ഓടക്കുഴല്‍ വായിക്കാനും പഠിച്ചു. സംഗീതത്തിന്റെ ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ ഇല്ലാ ത്ത അവസ്ഥ മനുഷ്യപ്രകൃതിയില്‍ അസാധ്യമാണ്‌. എല്ലാതരം വിജ്ഞാനങ്ങളെയും ഗ്ര ഹിക്കാനുള്ള വിശാലത നമുക്കുണ്ടാകണം.

ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ രാഷ്‌ട്രീയമായും സാംസ്‌കാരികമായും ഒറ്റപ്പെടുന്ന സാഹചര്യങ്ങള്‍ കൂടിവരികയാണ്‌. മുസ്‌ലിംകളുടെ ഇടപെടലുകള്‍ അപക്വമാകുന്നുണ്ടോ? പരിഹാരങ്ങള്‍ എന്തൊക്കെയാണ്‌?
ഇസ്‌ലാമിനെ തകര്‍ക്കാനുള്ള സയണിസ്റ്റ്‌ ലോബിയുടെ ശ്രമം ലോകമൊട്ടാകെ ശക്തമാണ്‌. ആറു പതിറ്റാണ്ടുകളായി ഫലസ്‌തീന്‍ ജനതയോട്‌ കാണിക്കുന്ന ക്രൂരതയും മധ്യപൗരസ്‌ത്യ ദേശങ്ങളില്‍ അമേരിക്കന്‍ സയണിസ്റ്റ്‌ ശക്തികള്‍ കോപ്പുകൂട്ടുന്ന കൃത്യങ്ങളും ഭീകരമാണ്‌. ഇസ്‌ലാം മതമൊഴികെ മറ്റ്‌ മതങ്ങളും സംസ്‌കാരങ്ങളും കാലാന്തരത്തില്‍ ഒരുപാട്‌ പരിണാമങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. ബൈബിള്‍ മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്‌. എന്നാല്‍ ഇസ്‌ലാമിലെ അടിസ്ഥാന സിംബലുകളായ കഅ്‌ബ, ഖുര്‍ആന്‍, ഹറം തുടങ്ങിയ ഏതും മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു.
പശ്ചാത്യ ലോകത്ത്‌ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ ഗണ്യമായ അപേക്ഷകള്‍ വന്നത്‌ ബിഷപ്പുമാര്‍ക്കിടയില്‍ നിന്നായിരുന്നു! റോമാ തകര്‍ച്ചയ്‌ക്കുശേഷം ഇസ്‌ലാമിന്റെ അജയ്യതയെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനകള്‍ ശക്തമാണ്‌.
മുസ്‌ലിംകള്‍ക്ക്‌ ഇന്നും എക്കാലത്തും നവോത്ഥാനത്തിന്റെ വഴി തുറക്കാന്‍ സാധിക്കും. നമ്മുടെ മസ്‌ജിദുകള്‍ മറ്റുസമുദായങ്ങളുടെ ആരാധനാലയങ്ങള്‍പോലെ നിര്‍ജീവമാകേണ്ട ഒന്നല്ല. ലോകജനസംഖ്യയുടെ 154 കോടിയിലധികംവരുന്ന മുസ്‌ലിം ജനതയ്‌ക്ക്‌ തീര്‍ച്ചയായും ജീവനോടെയുള്ള പ്രതികരണങ്ങള്‍ക്ക്‌ സാധിക്കും, സാധിക്കേണ്ടതുണ്ട്‌.
മുസ്‌ലിം ലോകത്തെ ഭിന്നാഭിപ്രായങ്ങള്‍ ഇല്ലായ്‌മ ചെയ്‌തുകൊണ്ടുള്ള നവീകരണം അസാധ്യമാണ്‌. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ഒന്നിച്ച്‌ നില്‍ക്കാന്‍ നമുക്ക്‌കഴിയണം. രാഷ്‌ട്രീയമായി സംഘടിച്ച്‌ വിലപേശാന്‍ മുസ്‌ലിംകള്‍ക്ക്‌ കഴിയണം. അതിന്‌ സുന്നികളും മുജാഹിദുകളും ജമാഅത്തുകാരും മുസ്‌ലീം ലീഗുകാരുമൊക്കെ ഏതെങ്കിലുമൊരു പൊതുസംഘടനയുടെ കീഴിലോ ആഭിമുഖ്യത്തിലോ ഒരുമിച്ചു നില്‍ക്കണം. ഇന്ത്യയിലെ പിന്നാക്ക ജനങ്ങളുടെ കൂടെ നില്‍ക്കാന്‍ മുസ്‌ലിം രാഷ്‌ട്രീയ സംഘബോധത്തിന്‌ കഴിയണം. പിന്നാക്കക്കാരെയും അടിമകളെയും മോചിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത ചരിത്രമാണ്‌ ഇസ്‌ലാമിനുള്ളത്‌. സമുദായത്തിനിടയിലെ എല്ലാ ഭിന്ന വിഭാഗങ്ങളെയും പരിഗണിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളാനും മുസ്‌ലിംകളായി കാണാനും കഴിയണം. പരസ്‌പരം സലാം പറയാന്‍ കഴിയണം. രാഷ്‌ട്രീയമായ ഭീഷണികള്‍ നേരിടേണ്ടി വരുമ്പോള്‍ ഏത്‌ വിധത്തില്‍ നിന്നാല്‍ സമൂഹത്തിന്‌ ഗുണം ലഭിക്കുമോ അതിനനുസരിച്ച്‌ ചിന്തിച്ച്‌, പൊതുനന്മ മുന്‍നിര്‍ത്തി തീരുമാനമെടുക്കണം.























ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നു

കോഴ വാങ്ങാതെയും സ്ഥാപനം നടത്താം
മുസ്‌ലിം നവോത്ഥാനത്തിന്റെ ഈടുവെപ്പുകള്‍ക്ക്‌ സാക്ഷിയായ മണ്ണാണ്‌ കൊടുങ്ങല്ലൂര്‍. കേരള മുസ്‌ലിം ചരിത്രത്തില്‍ വിദ്യാഭ്യാസ സാമൂഹ്യ രാഷ്‌ട്രീയ നവോത്ഥാനങ്ങള്‍ക്ക്‌ ഊര്‍ജവും ഉള്‍ക്കരുത്തും നല്‍കിയ കുടുംബമാണ്‌ മണപ്പാട്‌. മണപ്പാട്‌ കുടുംബത്തിന്റെ ചരിത്രപരമായ സംഭാവനകള്‍?
നാല്‌ തലമുറകളോളം മുസ്‌ലിം നവോത്ഥാന സംരംഭങ്ങളില്‍ കണ്ണിചേര്‍ന്ന കുടുംബമാണ്‌ മണപ്പാട്‌. കൊടുങ്ങല്ലൂര്‍ പ്രദേശത്ത്‌ നിലനിന്നിരുന്ന കുടുംബവഴക്കുകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലവില്‍ വന്ന നിഷ്‌പക്ഷ സംഘവും അതിന്റെ സ്വാധീനത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ മുസ്‌ലിം ഐക്യസംഘവും (1922) മണപ്പാട്ട്‌ കുഞ്ഞുമുഹമ്മദ്‌ ഹാജി എന്ന നവോത്ഥാന സംരംഭകന്റെ ശ്രമഫലമാണ്‌. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച മണപ്പാട്‌ തറവാട്‌ ഐക്യസംഘത്തിലെ പണ്ഡിതന്മാര്‍ക്ക്‌ ഒരുപാട്‌ തവണ അഭയമേകിയിട്ടുണ്ട്‌. ചരിത്രത്തിന്റെ ഭാഗമായ മണപ്പാട്‌ തറവാട്‌ അങ്ങനെയാണ്‌ ഐക്യവിലാസം വീട്‌ എന്നറിയപ്പെടാന്‍ തുടങ്ങിയത്‌.
1938ല്‍ 32 ആളുകള്‍ ചേര്‍ന്ന്‌ തലശ്ശേരിയില്‍ വെച്ച്‌ മുസ്‌ലിംലീഗ്‌ രൂപീകരിക്കുമ്പോള്‍ എന്റെ പിതാമഹന്‍ കൊച്ചുമൊയ്‌തീന്‍ ഹാജിയും അദ്ദേഹത്തിന്റെ സഹോദരനും അതില്‍ ഉള്‍പ്പെട്ടിരുന്നു. 1964ല്‍ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത്‌ പുതിയ ഉണര്‍വായി എം ഇ എസ്‌ രൂപീകരിക്കുന്നത്‌ എന്റെ പിതാവ്‌ ഡോ. പി കെ അബ്‌ദുല്‍ഗഫൂറാണ്‌. കേരളത്തില്‍ മുസ്‌ലിം രാഷ്‌ട്രീയ സാമൂഹ്യ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ നാള്‍വഴികളില്‍ മഹനീയ സേവനങ്ങള്‍കൊണ്ട്‌ മുദ്രചാര്‍ത്തിയ മണപ്പാട്‌ കുടുംബത്തിലെ അംഗമായതില്‍ എനിക്കഭിമാനമുണ്ട്‌. ഈ അഭിമാനബോധമാണ്‌ യഥാര്‍ഥത്തില്‍ എം ഇ എസ്‌ പോലൊരു ബൃഹദ്‌സംഘടനയുടെ അമരത്തിരിക്കാനും നയിക്കാനുമുള്ള ധൈര്യവും ആവേശവും.


കേരളത്തില്‍ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാതൃകാപരമായ നേതൃത്വം നല്‍കിയ മുസ്‌ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്നീ സംഘടനകള്‍ക്കിടയിലേക്ക്‌ 1964ല്‍ എം ഇ എസ്‌ പിറക്കാനുണ്ടായ സാഹചര്യം?
യഥാര്‍ഥത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം തുടങ്ങിവെച്ച നവോത്ഥാന സരണിയുടെ തുടര്‍ച്ചയാണ്‌ എം ഇ എസ്‌ ഏറ്റെടുത്തു നടത്തുന്നത്‌. മുസ്‌ലിം ജനതയ്‌ക്ക്‌ അന്യംനിന്നിരുന്ന ആധുനിക വിദ്യാഭ്യാസത്തിലേക്ക്‌ സമുദായത്തെ കൈപിടിച്ചുയര്‍ത്തിയ നവോത്ഥാന സംരംഭകര്‍ അതിനുവേണ്ട സൗകര്യങ്ങള്‍ സംവിധാനിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. ഇസ്‌ലാമിലെ മതപരമായ വിഷയങ്ങളെ സമീപിക്കുന്ന തരത്തിലല്ല ഭൗതിക വിദ്യാഭ്യാസരംഗത്തെ സമീപിക്കേണ്ടത്‌.
മതിയായ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിദ്യാഭ്യാസരംഗത്ത്‌ മുസ്‌ലിം സാന്നിധ്യം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന ദീര്‍ഘവീക്ഷണമാണ്‌ യഥാര്‍ഥത്തില്‍ എം ഇ എസ്‌ രൂപീകരിക്കാനുണ്ടായ പ്രേരണ. തിരൂരങ്ങാടി പി എസ്‌ എം ഒ കോളെജ്‌, അരീക്കോട്‌ സുല്ലമുസ്സലാം കോളെജ്‌, ഫാറൂഖ്‌ കോളെജ്‌ പോലെ മുജാഹിദ്‌ നേതൃത്വത്തിന്റെ ശ്രമങ്ങളെയും സ്ഥാപനങ്ങളെയും വിസ്‌മരിക്കുന്നില്ല. എന്നാല്‍ വിദ്യാഭ്യാസമേഖലയെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റുന്നതില്‍ നവോത്ഥാന പ്രസ്ഥാനം എത്രകണ്ട്‌ മുന്നോട്ടുപോയി എന്നത്‌ വിലയിരുത്തപ്പെടേണ്ടതുണ്ട്‌. ഈ കുറവ്‌ നികത്തുകയാണ്‌ എം ഇ എസ്‌ ചെയ്‌തുവരുന്നത്‌. അല്ലാതെ നവോത്ഥാന പ്രസ്ഥാനത്തിന്‌ പകരംവന്ന സംരംഭമല്ല എം ഇ എസ്‌. തീര്‍ച്ചയായും എം ഇ എസ്സിന്‌ മുജാഹിദ്‌ പ്രസ്ഥാനത്തോട്‌ തന്നെയാണ്‌ ആഭിമുഖ്യമുള്ളത്‌. 90% എം ഇ എസ്‌ സ്ഥാപനങ്ങളിലും മലയാളത്തിലാണ്‌ ഖുത്വ്‌ബ നിര്‍വഹിക്കുന്നത്‌. എം ഇ എസ്സിന്റെ മുന്‍കാല സാരഥികളായ എന്റെ പിതാവ്‌, എം എ അബ്‌ദുല്ല സാഹിബ്‌, കെ കെ അബൂബക്കര്‍ സാഹിബ്‌ തുടങ്ങിയ പ്രമുഖരെല്ലാം മുജാഹിദുകളായിരുന്നു. പക്ഷേ, എം ഇ എസ്സിനെ അടുപ്പിച്ച്‌ കൊണ്ടുപോകുന്നതില്‍ മുജാഹിദ്‌ പ്രസ്ഥാനം എത്രകണ്ട്‌ ശ്രദ്ധിച്ചിട്ടുണ്ട്‌ എന്ന്‌ പരിശോധിക്കപ്പെടണം.


വിദ്യാഭ്യാസരംഗത്ത്‌ മുസ്‌ലിം സമുദായത്തിന്‌ ശക്തിപകരാന്‍ നിലവില്‍വന്ന എം ഇ എസ്‌ ഇന്ന്‌ ഒരുപാട്‌ വളര്‍ന്നിട്ടുണ്ട്‌. പക്ഷേ എം ഇ എസ്സിന്‌ ഒരു ജനകീയ പ്രസ്ഥാനമാകാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത ശ്രേണിയില്‍ വരുന്ന ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അത്‌ പ്രതിനിധാനം ചെയ്യുന്നുള്ളൂ എന്നൊരു ആരോപണമുണ്ട്‌.
സ്ഥാപനവത്‌കരണത്തിന്റെ ആദ്യകാലങ്ങളില്‍ ഒരുപക്ഷേ ഇത്തരം ആരോപണങ്ങള്‍ ഒരു പരിധി വരെ ശരിയായിരിക്കാം. പക്ഷേ, ഇന്നും എം ഇ എസ്സിന്‌ ജനകീയമാകാന്‍ കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തല്‍ തെറ്റാണ്‌. എന്റെ കാലഘട്ടത്തില്‍ എം ഇ എസ്സിന്റെ മെമ്പര്‍ഷിപ്പില്‍ കാര്യമായ വര്‍ധനവ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പതിനയ്യായിരത്തോളം ലൈഫ്‌ മെമ്പര്‍മാര്‍ എം ഇ എസ്സിനുണ്ട്‌. എം ഇ എസ്സിലെ വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങി നേരിട്ട്‌ സംഘടനയുമായി ഭാഗം ചേര്‍ന്നിട്ടില്ലാത്ത വലിയൊരു വിഭാഗവും എം ഇ എസ്‌ എന്ന ബഹുജനകൂട്ടായ്‌മയുടെ ഭാഗമാണ്‌. എം ഇ എസ്സിന്റെ സ്ഥാപനങ്ങളും സ്വത്തും കാണുമ്പോള്‍ അതില്‍ പ്രയാസമുള്ള ആളുകള്‍ക്ക്‌ ഇങ്ങനെ പലതും തോന്നുന്നത്‌ സ്വാഭാവികമാണ്‌. 60 വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ്‌ ഈ കാണുന്ന സ്ഥാപനങ്ങളും സ്വത്തുക്കളുമത്രയും. സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങള്‍ പ്രാദേശികമായി വികേന്ദ്രീകരിച്ച്‌ സംവിധാനിച്ചതുകൊണ്ടും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.
മുസ്‌ലിംകള്‍ സാമ്പത്തികമായി ഒട്ടും പുരോഗതി കൈവരിച്ചിട്ടില്ലാത്ത 1970 കള്‍ക്ക്‌ മുമ്പാണ്‌ കേരളത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സംരംഭങ്ങളും എയ്‌ഡഡ്‌ സ്ഥാപനങ്ങളും നിലവില്‍വന്നത്‌. ഗള്‍ഫിന്റെ സ്വാധീനഫലമായി, സാമ്പത്തികമായി ഉന്നമനം കൈവന്ന ശേഷം മുസ്‌ലിം സമുദായത്തില്‍ വിദ്യാഭ്യാസ രംഗത്ത്‌ വിപുലമായ പുരോഗതി ഉണ്ടായിട്ടില്ല.
യാതൊരു സംശയവും വേണ്ട, മുസ്‌ലിം സമുദായത്തിന്റെ പൂര്‍വികരായ സാത്വികരായ നേതാക്കളുടെ ദീര്‍ഘവീക്ഷണവും വിശാലമനസ്‌കതയും ഇന്ന്‌ നമുക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. കച്ചവടമനസ്ഥിതി കൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചിരിക്കുന്നത്‌. സ്വാശ്രയ മേഖലയിലെ 22 എന്‍ജിനീയറിംഗ്‌ കോളെജുകളില്‍ എം ഇ എസ്സിന്റെ മൂന്ന്‌ കോളെജുകളടക്കം ആറ്‌ കോളേജുകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 16 കോളെജുകളും വ്യക്തികള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റുകള്‍ക്ക്‌ കീഴിലെ സ്ഥാപനങ്ങളാണ്‌. ലാഭവിഹിതം മാത്രമാണവരുടെ താല്‌പര്യം. സമുദായത്തിനെന്ത്‌ ഉപകാരം എന്ന്‌ നോക്കിയല്ല, തങ്ങള്‍ക്കെന്ത്‌ കിട്ടും എന്ന്‌ നോക്കിയാണ്‌ സ്ഥാപനങ്ങള്‍ തുടങ്ങുന്നത്‌. മുസ്‌ലിം സാമുദായിക സംഘടനകള്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആര്‍ജവം കാണിക്കണം. ക്രൈസ്‌തവരുടെയും ഹൈന്ദവരുടെയുമൊക്കെ എയ്‌ഡഡ്‌ സ്ഥാപനങ്ങളോടാണ്‌ എം ഇ എസ്‌ മത്സരിക്കുന്നത്‌. സര്‍ക്കാര്‍ തലത്തില്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക വഴി മുസ്‌ലിം കുട്ടികള്‍ക്ക്‌ അവസരം നല്‍കുകയാണ്‌ എം ഇ എസ്‌ ചെയ്യുന്നത്‌.
ഒരു കാലത്ത്‌ വിദ്യാഭ്യാസത്തിന്‌ പോലും വിലക്ക്‌ കല്‌പിച്ചിരുന്ന യാഥാസ്ഥിതികര്‍ വരെ പെരിന്തല്‍മണ്ണ പട്ടിക്കാട്‌ എന്‍ജിനീയറിംഗ്‌ കോളെജ്‌ തുടങ്ങി. കാന്തപുരത്തിന്റെ ഭാഗത്തുനിന്നുപോലും വിദ്യാഭ്യാസരംഗത്ത്‌ ശക്തമായ ചുവടുവെപ്പുകളാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. മുസ്‌ലിം സമുദായത്തിന്‌ വിദ്യാഭ്യാസപരമായും സാമൂഹികമായും ദിശാബോധം പകര്‍ന്നുനല്‍കിയ നവോത്ഥാന പ്രസ്ഥാനത്തിന്‌ തീര്‍ച്ചയായും വിദ്യാഭ്യാസ സംരംഭങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്‌. ഒട്ടുമിക്ക മേഖലയിലും തിളങ്ങിനില്‍ക്കുന്ന റിസോഴ്‌സ്‌ പേഴ്‌സണ്‍സും വിദ്യാഭ്യാസ വിചക്ഷണന്മാരും പണ്ഡിതന്മാരും ഉള്‍ക്കൊള്ളുന്ന നവോത്ഥാന പ്രസ്ഥാനത്തിന്‌ വിദ്യാഭ്യാസരംഗത്ത്‌ ഇടംപിടിക്കാന്‍ കഴിയാതെ പോയിക്കൂടാ. കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ വേണ്ടതിലധികം പോസ്റ്ററുകളും ലഘുലേഖകളും സമ്മേളനങ്ങളും കൊടിയും ജാഥയുമൊക്കെയായി പരസ്‌പരം മത്സരിക്കുകയാണിന്ന്‌. നിറഞ്ഞുനില്‌ക്കുന്ന സംഘടനാ സങ്കുചിതത്വം ഒഴിവാക്കി വിദ്യാഭ്യാസരംഗത്ത്‌ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങണം. മതസംഘടനകള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കുമ്പോള്‍ സമൂഹത്തിന്‌ താല്‌പര്യമുണ്ടാകും. എം ഇ എസ്‌ നേരിടുന്ന പരിമിതികളെ മറികടക്കാനും മതസംഘടനകള്‍ക്ക്‌ സാധിക്കും.

കേരളത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാത്ത അവസ്ഥ നിലനില്‌ക്കുകയാണ്‌. വിദ്യാഭ്യാസരംഗത്ത്‌ ഏറെ മുന്നേറ്റങ്ങള്‍ നടത്തിയ എം ഇ എസ്സിന്‌ മുസ്‌ലിംകളിലെ സാധാരണക്കാരനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? സ്വന്തം സ്ഥാപനങ്ങളില്‍ സമുദായത്തിന്‌ അര്‍ഹമായ സംവരണമോ സാമ്പത്തിക സഹായമോ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ?

മുസ്‌ലിം വിദ്യാഭ്യാസരംഗത്ത്‌ അര്‍ഹമായത്‌ ചെയ്യാന്‍ എം ഇ എസ്സിന്‌ കഴിഞ്ഞിട്ടുണ്ട്‌. എം ഇ എസ്സിന്റെ പ്രൊഫഷണല്‍ കേളെജുകളില്‍ എത്രയോ പാവപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികള്‍ കുറഞ്ഞ ഫീസിലും സ്‌കോളര്‍ഷിപ്പോടു കൂടിയും പഠിക്കുന്നുണ്ട്‌. എം ഇ എസ്സിന്റെ സ്ഥാപനങ്ങള്‍ കൂടുതലും തെക്കന്‍ ജില്ലകളിലാണുള്ളത്‌. തെക്കന്‍ കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ മലബാറിനെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌. മലപ്പുറം ജില്ലയിലെ ഓര്‍ക്കാട്ടിരിയിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എം ഇ എസ്‌ സ്‌കൂളില്‍ 99 ശതമാനവും മുസ്‌ലിംകളാണ്‌. ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ 65 ശതമാനം മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്‌ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്‌.
മാനേജ്‌മെന്റ്‌ സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ അത്ര സുഖകരമായ ഒന്നല്ല. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം തുടക്കത്തിലൊക്കെ ഉദ്യോഗാര്‍ഥികളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും പണം കൈപ്പറ്റാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്‌. പക്ഷേ, ഇപ്പോള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം പറ്റുന്നത്‌ ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്‌. വിദ്യാഭ്യാസരംഗത്തെ ഇത്തരം പണമിടപാടുകള്‍ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്‌. അതിന്‌ മാനേജ്‌മെന്റുകള്‍ ധൈര്യം കാണിക്കണം. കോഴവിമുക്ത സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഇവിടെയുള്ള മുസ്‌ലിം സംഘടനകള്‍ മുന്നോട്ടുവരട്ടെ.


സര്‍ക്കാറുകള്‍ നിയമിച്ച വിവിധ കമ്മീഷനുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യപദവി ദയനീയമാണെന്ന്‌ വിലയിരുത്തുമ്പോഴും സംവരണ സമുദായങ്ങള്‍ അവഗണിക്കപ്പെടുന്നു. കേരളത്തില്‍ 26% ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക്‌ 10% മാത്രമാണ്‌ പ്രാതിനിധ്യമുള്ളത്‌.
കേരളത്തില്‍ തൊഴില്‍ സംവരണം മാത്രമാണ്‌ നിലവിലുള്ളത്‌. അതില്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. വിസ്‌മരിച്ചുകൂടാത്ത ഒരു സംഗതി, സര്‍ക്കാര്‍, എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റിസര്‍വേഷന്‍ ഇല്ല എന്നതാണ്‌. സ്വാശ്രയ കോളെജുകളുടെ കാര്യത്തില്‍ മാത്രമാണ്‌ നിലവില്‍ റിസര്‍വേഷന്‍ ഉള്ളത്‌. എയ്‌ഡഡ്‌ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ക്രൈസ്‌തവരുടേതും മുന്നാക്ക ഹൈന്ദവരുടേതുമാണ്‌. അതുകൊണ്ട്‌ ആ സ്ഥാപനങ്ങളിലൊന്നും മുസ്‌ലിംകള്‍ക്കോ പിന്നാക്ക വിഭാഗങ്ങള്‍ക്കോ റിസര്‍വേഷന്‍ അസാധ്യമാണ്‌.
കേവലം എത്ര ശതമാനം റിസര്‍വേഷന്‍ എന്നതിലുപരി എത്ര ശതമാനം സ്ഥാപനങ്ങള്‍ എന്ന്‌ പരിശോധിക്കണം. 13% മാത്രമുള്ള ക്രൈസ്‌തവര്‍ക്ക്‌ 75% സീറ്റും 26% ഉള്ള മുസ്‌ലിമിന്‌ 20% സീറ്റും 13% ഉള്ള നായന്മാര്‍ക്ക്‌ 24 ശതമാനം സീറ്റും 22% വരുന്ന ഈഴവര്‍ക്ക്‌ 16% സീറ്റുമാണ്‌ എയ്‌ഡഡ്‌ മേഖലയില്‍ നിലവിലുള്ളത്‌. ഓരോ സമുദായത്തിനുമുള്ള സ്ഥാപനങ്ങളുടെ കണക്കനുസരിച്ചാണിത്‌. ജനസംഖ്യാനുപാതികമായി എയ്‌ഡഡ്‌ മേഖലയില്‍ സംവരണം നടപ്പില്‍ വരുത്തണം. അല്ലാത്തിടത്തോളം കാലം ഒരു തരത്തിലുമുള്ള സാമൂഹ്യനീതിയും നടപ്പില്‍ വരികയില്ല. ജനസംഖ്യാനുപാതികമായി എയ്‌ഡഡ്‌ സ്ഥാപനങ്ങളാണ്‌ പിന്നാക്കക്കാര്‍ക്ക്‌ വേണ്ടത്‌.


പിന്നാക്ക സമുദായങ്ങള്‍ സംവരണത്തിലൂടെ മുന്നാക്കമായി എന്നാണ്‌ കോടതിയുടെ പുതിയ നിരീക്ഷണം.
അര്‍ഹമായ പ്രാതിനിധ്യം പോലും അനുഭവിക്കാത്തവരാണ്‌ ഇന്ത്യയിലെ പിന്നാക്കക്കാര്‍. ഇതറിയാത്തവരല്ല കോടതിയുടെ തലപ്പത്തിരിക്കുന്നവര്‍. ഭരണഘടനാവിരുദ്ധമായ പ്രസ്‌താവനയാണ്‌ കോടതിയുടേത്‌. ഗോപാല്‍ സിംഗ്‌ കമ്മീഷന്‍, മണ്ഡല്‍ കമ്മീഷന്‍, രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍, രംഗനാഥ മിശ്ര കമ്മീഷന്‍, നരേന്ദ്രന്‍ കമ്മീഷന്‍ തുടങ്ങി വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകള്‍ പുറത്തുവിട്ട വസ്‌തുതകള്‍ നിഷേധിക്കാന്‍ കോടതിക്ക്‌ കഴിയില്ല. പട്ടികജാതി പട്ടികവര്‍ഗക്കാരും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നാണ്‌ കോടതിയുടെ നിരീക്ഷണം!~ഒരു ലക്ഷം അധ്യാപകരുള്ളിടത്ത്‌ 300ല്‍ താഴെ മാത്രം പ്രാതിനിധ്യമുള്ള ഇക്കൂട്ടരെങ്ങനെയാണ്‌ മുന്നാക്കമാവുക? എക്കാലത്തും സംവരണത്തിന്റെ ആനുകൂല്യം പറ്റിക്കഴിയുക നമ്മുടെ ലക്ഷ്യമല്ല. 26% ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തില്‍ 8% ഗ്രാജ്വേറ്റ്‌സ്‌ മാത്രമാണുള്ളത്‌. അങ്ങനെ വരുമ്പോള്‍ അതില്‍ എന്തോ അപാകത ഇല്ലേ?

13% മാത്രം ജനസംഖ്യയുള്ള നായന്മാര്‍ക്കും ക്രൈസ്‌തവര്‍ക്കും വിലപേശാനും വിജയിക്കാനും സാധിക്കുന്നു. കേരളത്തില്‍ ജനസംഖ്യയുടെ 26% ഉള്ള മുസ്‌ലിംകള്‍ക്ക്‌ വിലപേശല്‍ ശക്തിയായി വളരാന്‍ കഴിയാതെ പോകുന്നു.

മുസ്‌ലിം സമുദായത്തിന്റെ ബാര്‍ഗയ്‌നിംഗ്‌ വിജയം കാണണമെങ്കില്‍ രാഷ്‌ട്രീയ നിലപാടില്‍ പുതിയൊരു ബദല്‍ പരീക്ഷണത്തെക്കുറിച്ച്‌ ആലോചിക്കാന്‍ മുസ്‌ലിംകള്‍ക്ക്‌ കഴിയണം. ഇടതുപക്ഷത്ത്‌ നിന്ന്‌ മുസ്‌ലിംകള്‍ക്ക്‌ അര്‍ഹമായ ആനുകൂല്യം പ്രതീക്ഷിക്കുന്നത്‌ പോഴത്തമാണ്‌. ഇടതുപക്ഷത്തെ പിന്‍താങ്ങുന്ന ഐ എന്‍ എല്ലിന്‌ ഇതുവരെ ഇടതുമുന്നണിയുടെ ഭാഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പി ജെ ജോസഫിനും പാര്‍ട്ടിക്കും അതിന്‌ കഴിഞ്ഞു. മുസ്‌ലിം സമുദായത്തിന്‌ കാര്യമായ സേവനങ്ങള്‍ നല്‌കിയതുകൊണ്ട്‌ മുസ്‌ലിംവോട്ടുകള്‍ ഇടതുപാളയത്തിലേക്ക്‌ കൊണ്ടുവരാന്‍ കഴിയില്ലെന്ന്‌ ബോധ്യമുള്ളതുകൊണ്ടു തന്നെ ഇടതുപക്ഷത്തു നിന്നും കാര്യമായ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുക വയ്യ. മുസ്‌ലിംലീഗ്‌ ഉള്‍ക്കൊള്ളുന്ന യു ഡി എഫും മുസ്‌ലിംകള്‍ക്ക്‌ ന്യായമായ ആനുകൂല്യങ്ങള്‍ വകവെച്ചുതരുന്നതില്‍ പരാജയമാണ്‌. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വീതിച്ചുനല്‌കാതെ മുസ്‌ലിം പ്രബുദ്ധ സംഘടനകളുടെ വോട്ടുകള്‍ ബദല്‍ സംവിധാനമൊരുക്കി ഏകോപിപ്പിക്കുക മാത്രമാണ്‌ വിലപേശല്‍ ശക്തിയാകാനുള്ള പോംവഴി.

മുസ്‌ലിംലീഗുമായി അനിഷേധ്യബന്ധമുള്ള സംഘടനയാണ്‌ എം ഇ എസ്‌. എന്നാല്‍ എം ഇ എസ്സിനെ ഇടതുപക്ഷ സഹയാത്രികരായി പലരും വിലയിരുത്തിയിട്ടുണ്ട്‌.

അത്‌ ശരിയല്ല. എം ഇ എസ്സും ഡോ. ഹുസൈന്‍ മടവൂരും സി പി ഉമര്‍ സുല്ലമിയുമൊക്കെ നേതൃത്വംനല്‌കുന്ന മുജാഹിദ്‌ പ്രസ്ഥാനവും ഇടതുപക്ഷ സഹയാത്രികരെന്ന്‌ ആരോപിക്കപ്പെടുന്നത്‌ വാസ്‌തവവിരുദ്ധമാണ്‌. അന്ധമായ രാഷ്‌ട്രീയ വിധേയത്വത്തിനും ശത്രുതയ്‌ക്കുമുപരി പ്രശ്‌നാധിഷ്‌ഠിത സമീപനം എന്ന ആശയത്തെ എന്തിന്‌ എതിര്‍ക്കണം? ഉദാഹരണമായി, ഏകജാലക സംവിധാനം ഇടതുപക്ഷത്തിന്റെ വളരെ ശാസ്‌ത്രീയമായ കാല്‍വെപ്പാണ്‌. അതിനെ അംഗീകരിക്കുന്നത്‌ കൊണ്ടെങ്ങനെയാണ്‌ ഇടതുപക്ഷ സഹയാത്രികരാവുന്നത്‌? സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയില്‍ സഹകരിക്കുന്നത്‌ എങ്ങനെയാണ്‌ ഇടതുപക്ഷ സഹയാത്രികനാകുന്നതിന്‌ കാരണമാവുക? ഹജ്ജ്‌ കമ്മിറ്റിയിലും വഖഫ്‌ബോര്‍ഡിലും പ്രാതിനിധ്യമുള്ളതുകൊണ്ട്‌ ഇടതുപക്ഷ സഹയാത്രികരാകുമോ? നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ നഷ്‌ടപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. എം ഇ എസ്സിന്റെ നിലപാട്‌ സമദൂരസിദ്ധാന്തമല്ല. സമ അടുപ്പസിദ്ധാന്തമാണ്‌.

മുസ്‌ലിംകളെ അപരവത്‌കരിക്കാനും അരികുവത്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ശക്തമാണ്‌. തീവ്രവാദത്തിന്റെ പേരിലുള്ള മുസ്‌ലിംവേട്ടയുടെ മര്‍മം എന്താണ്‌?
മുസ്‌ലിംലോകം നാള്‍ക്കുനാള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെ തടയുക തന്നെയാണ്‌ ഇത്തരം ഗൂഢലക്ഷ്യങ്ങളുടെ പിറകിലുള്ളത്‌. ലൗജിഹാദ്‌ വിവാദവും കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ്‌ അജണ്ടകളും വ്യക്തമാണ്‌. ആര്‍ എസ്‌ എസ്സിന്റെ അജണ്ടകള്‍ക്ക്‌ വെള്ളപൂശുന്ന നയം മുസ്‌ലിംവിരുദ്ധതയുടെ ഭാഗം തന്നെയാണ്‌. പ്രവീണ്‍ തൊഗാഡിയക്കും അശോക്‌ സിംഗാളിനും യഥേഷ്‌ടം വിലസാം. അവരാരും ചാരന്മാരല്ല. മുസ്‌ലിം വ്യക്തികളെയും നേതാക്കളെയും തെരഞ്ഞുപിടിച്ച്‌ തീവ്രവാദത്തിന്റെ അപ്പോസ്‌തലന്മാരാക്കാനുള്ള ശ്രമം ഗൂഢമാണ്‌. സംഘടനാവല്‌കരിക്കുകയോ സംഘബോധം അനുഭവിക്കുകയോ ചെയ്‌തിട്ടില്ലാത്ത പാര്‍ശ്വവല്‍കൃത മുസ്‌ലിം സാധാരണ ജനതയെ ഗുജറാത്ത്‌ നരഹത്യയും ബാബ്‌രിപ്പള്ളി പ്രശ്‌നവും വൈകാരികമായി തന്നെയാരിക്കും ബാധിച്ചിട്ടുണ്ടാവുക. എന്‍ ഡി എഫ്‌ പോലുള്ള സംഘടനകള്‍ ഉപയോഗപ്പെടുത്തിയതും ഈ സാധുക്കളെയാണ്‌. മുസ്‌ലിം പുരോഗമന സംഘടനകള്‍ തീവ്രവാദത്തിനെതിരെ പ്രസംഗിച്ച്‌ പ്രസംഗിച്ച്‌ മുസ്‌ലിംകളെ മുഴുവന്‍ തീവ്രവാദികളാക്കി ചിത്രീകരിക്കാനിടവരുത്തരുത്‌.
ജസ്വന്ത്‌സിംഗിന്റെ ജിന്ന പുസ്‌തകം വിവാദമായപ്പോള്‍ എം ഇ എസ്‌ ജിന്ന സെമിനാര്‍ സംഘടിപ്പിച്ചു. മറ്റു മുസ്‌ലിം സംഘടനകളൊന്നും അതിനു ശ്രമിച്ചുകണ്ടില്ല. ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം ജിന്നയില്‍ മാത്രം കെട്ടിവെക്കുന്നതില്‍ എം ഇ എസ്‌ യോജിക്കുന്നില്ല. നെഹ്‌റുവിനും ഗാന്ധിജിക്കും പട്ടേലിനുമൊക്കെയുള്ള പങ്ക്‌ തന്നെയാണ്‌ ജിന്നയ്‌ക്കുമുള്ളത്‌.


ശരീഅത്ത്‌ വിവാദകാലത്ത്‌ എം ഇ എസ്‌ `മോഡേണിസ്റ്റു'കളായി ചിത്രീകരിക്കപ്പെട്ടിരുന്നു. മതത്തെകാലത്തിനൊപ്പിച്ച്‌ പരിഷ്‌കരിക്കാന്‍ തുനിയുന്നവര്‍ എന്ന അര്‍ഥത്തില്‍.
തീര്‍ത്തും അനാവശ്യവും തെറ്റിദ്ധാരണാജനകവുമായ ഒരു ആരോപണമായിരുന്നു അത്‌. കോമണ്‍ സിവില്‍കോഡുമായി ബന്ധപ്പെട്ട്‌ എം ഇ എസ്സിന്റെ ജേര്‍ണലില്‍ വന്ന എഡിറ്റോറിയലാണ്‌ വിവാദത്തിന്റെ ഹേതു. എം ഇ എസ്സിന്റെ വളര്‍ച്ചയില്‍ യാഥാസ്ഥിതികര്‍ക്കുള്ള അസൂയയാണ്‌ പ്രശ്‌നത്തിന്റെ അടിസ്ഥാനം. യാഥാസ്ഥിതികര്‍ എം ഇ എസ്സിനെ അടിക്കാനുള്ള ഒരു വടി തപ്പി നടക്കുന്ന കാലമായിരുന്നു അത്‌.
 
പൊതു പ്രശ്‌നങ്ങളില്‍ മുസ്‌ലിം ശബ്‌ദം ഏകീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സമുദായത്തിന്‌ വിജയിക്കാനാകൂ. എം ഇ എസ്സിന്‌ എന്താണ്‌ നിര്‍ദേശിക്കാനുള്ളത്‌?
മുസ്‌ലിം സംഘടനകളെ ഒന്നിച്ച്‌ നിര്‍ത്തുന്നതില്‍ എം ഇ എസ്‌ പരമാവധി അതിന്റെ റോള്‍ നിര്‍വഹിക്കുന്നുണ്ട്‌. സമഅടുപ്പ സിദ്ധാന്തമാണ്‌ എം ഇ എസ്‌ മുന്നോട്ടുവെക്കുന്നത്‌. വിവാഹ രജിസ്‌ട്രേഷന്‍ മഹല്ല്‌ കമ്മിറ്റികളെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ നടന്നപ്പോള്‍ യോജിച്ച ഒരു നീക്കത്തിനു വേണ്ടി മുന്‍കൈ എടുക്കാന്‍ എം ഇ എസ്സിന്‌ സാധിച്ചു. മുസ്‌ലിം ഐക്യത്തിനു വേണ്ടി നിലവില്‍ വന്ന സൗഹൃദവേദി പരാജയമായിരുന്നു. ഇത്തരം വേദികളില്‍ സംഘടനകള്‍ക്കായിരിക്കണം പ്രാതിനിധ്യം. പണക്കാര്‍ നിറഞ്ഞുനില്‌ക്കുന്ന വേദികളല്ല ഉണ്ടാകേണ്ടത്‌. മുസ്‌ലിം സംഘടനകളുടെ ഏറ്റവും വലിയ പ്രയാസവും പണക്കാരാണ്‌. മതസംഘടനകളെ പണക്കാര്‍ ഭരിക്കുന്ന സ്ഥിതി ഗുണകരമല്ല.
മതപരമായ വിഷയങ്ങളില്‍ യോജിപ്പിന്റെ മേഖലകള്‍ തേടാന്‍ മുന്‍കൈ എടുക്കേണ്ടത്‌ മതസംഘടനകള്‍ തന്നെയാകണം. വിദ്യാഭ്യാസ സംവരണ പ്രശ്‌നങ്ങളില്‍ നേതൃത്വം നല്‌കാന്‍ എം ഇ എസ്സിനു കഴിയും. വിശാലമായ മുസ്‌ലിം രാഷ്‌ട്രീയത്തിന്റെ സാധ്യതകളെ കോര്‍ത്തിണക്കാന്‍ മുസ്‌ലിംലീഗിനും കഴിയേണ്ടതുണ്ട്‌.









qls sangamam

``മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ശമനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാണത്‌.'' (യൂനുസ്‌ 57)
കാലഭേദങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും അതീതമായി നന്മയുടെയും പ്രത്യാശയുടെയും കെടാവിളക്കായാണ്‌ വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്‌ സമ്മാനിക്കപ്പെടുന്നത്‌. ഒരേസമയം വിജ്ഞാനത്തിന്റെ പ്രഭയായും നേര്‍മാര്‍ഗത്തിന്റെനിലാവായും പ്രതീക്ഷകളുടെ പെട്ടകമായും സമാശ്വാസത്തിന്റെ ശീതളസ്‌പര്‍ശമായും താക്കീതിന്റെ ചൂണ്ടുപലകയായും ഖുര്‍ആന്‍ നമ്മെ സമീപിക്കുന്നു. എന്നിട്ടും ജീവിതസമവാക്യങ്ങളുടെ പൊരുത്തക്കേടുകളൊക്കെയും തിരുത്താനുതകുന്ന ശമനൗഷധം അലമാരയില്‍ ഭദ്രമായി വെച്ച്‌ രോഗാതുരരായി കാലം കഴിച്ചവരെക്കുറിച്ചെന്ത്‌ പറയാന്‍; നഷ്‌ടപ്പെട്ടവര്‍ എന്നല്ലാതെ!
പൗരോഹിത്യം കല്‌പിച്ചതും സമുദായം കൈനീട്ടി സ്വീകരിച്ചതുമായ ആ വിഡ്‌ഢിത്തത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുന്നു. എന്‍ വി അബ്‌ദുസ്സലാം മൗലവി പോലുള്ള ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ മുന്‍കാല പണ്ഡിതശ്രേഷ്‌ഠര്‍ തുടങ്ങി വച്ച അനൗപചാരിക ഖുര്‍ആന്‍ ക്ലാസുകള്‍ കേരളക്കരയിലുണ്ടാക്കിയ മാറ്റത്തിന്റെ വെളിച്ചം വിസ്‌മയാവഹമാണ്‌. ഇന്ന്‌, ഖുര്‍ആന്‍ പഠിക്കാനും ചിന്തിക്കാനും അവനവനെ തന്നെ തിരുത്താനുമുള്ളതാണെന്ന്‌ മുസ്‌ലിം ജനസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നടത്തുന്ന ഖുര്‍ആന്‍ പഠനസംവിധാനങ്ങളിലെ വിദ്യാര്‍ഥി സമ്പന്നത ഇതിനു തെളിവാണ്‌.
ഇസ്‌ലാഹീ പ്രസ്ഥാനം വളര്‍ത്തിയെടുത്ത അനൗപചാരിക ഖുര്‍ആന്‍ പഠനങ്ങളുടെ ചുവടുപിടിച്ച്‌ 1995ല്‍ കെ കെ മുഹമ്മദ്‌ സുല്ലമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യു എല്‍ എസ്‌, ഖുര്‍ആന്‍ പഠനരംഗത്ത്‌ ഒരു വലിയ വിപ്ലവത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു. ക്യു എല്‍ എസ്‌ വിളിച്ചുവരുത്തിയ ഖുര്‍ആന്‍ വൈജ്ഞാനിക നവോത്ഥാനം വളരെ വലുതാണ്‌. ഖുര്‍ആന്‍ പാരായണത്തിനു മാത്രമാണെന്ന്‌ ശഠിച്ചിരുന്ന യാഥാസ്ഥിതിക മുസ്‌ലിം വിഭാഗങ്ങള്‍ വരെ ഖുര്‍ആന്‍ വഴികാട്ടിയാകുന്നതെങ്ങനെയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി.
1997ലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍, കേരള എന്ന ഖുര്‍ആന്‍ പഠന സംവിധാനം നിലവില്‍ വരുന്നത്‌. ക്യു എല്‍ എസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പഠനസംരംഭങ്ങളായ എസ്‌ എല്‍ ആര്‍ സി, ക്യു എച്ച്‌ എല്‍ എസ്‌ തുടങ്ങിയവയും എസ്‌ കെ എസ്‌ എസ്‌ എഫിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ സംവിധാനങ്ങളും, ബിസ്‌മി, ഖുര്‍ആന്‍ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ തുടങ്ങി വ്യക്തികള്‍ നടത്തുന്ന ഖുര്‍ആന്‍ പഠന സംരംഭങ്ങളും കേരളത്തില്‍ നടന്നുവരുന്നുണ്ട്‌. വിവിധങ്ങളായ ഖുര്‍ആന്‍ ഭാഗങ്ങളുടെ ആശയാവിഷ്‌കരണ സീഡികളും ഖുര്‍ആന്‍ സോഫ്‌റ്റ്‌വെയറുകളും അടുത്ത കാലത്ത്‌ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററുകളുടെ കീഴില്‍ നടന്നുവരുന്ന ഫാമിലി ക്യു എല്‍ എസ്‌ സംവിധാനങ്ങള്‍ ഗള്‍ഫ്‌ നാടുകളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്‌.
പടിപടിയായും കൃത്യമായുമുള്ള ആസൂത്രണത്തിന്റെ ഫലമായി ക്യു എല്‍ എസ്‌ സംവിധാനം പഠിതാക്കള്‍ക്കുള്ള കൈപ്പുസ്‌തകങ്ങളും അധ്യാപകസഹായികളും ഇന്‍സ്‌ട്രക്‌ടര്‍മാര്‍ക്കുള്ള പരിശീലന ക്ലാസുകളുമൊക്കെയായി വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സംഘടനാ പ്രവര്‍ത്തനങ്ങളും മുസ്‌ലിം ജനസാമാന്യത്തിന്റെ വിജ്ഞാനദാഹവുമൊക്കെ അതിനു നിദാനമായെങ്കിലും എത്ര ശ്രമിച്ചാലും പൂഴ്‌ത്തിവെക്കാനാവാത്ത ഖുര്‍ആനിക വെളിച്ചംതന്നെയാണ്‌ അനുസ്യൂതം മനുഷ്യരെ അതിന്റെ വഴി നടത്തുന്നത്‌. അംഗീകൃതവും അല്ലാത്തതുമായ ക്യു എല്‍ എസ്‌ സംവിധാനങ്ങളിലായി അയ്യായിരത്തിലധികം ആളുകള്‍ പ്രതിവര്‍ഷം ഖുര്‍ആന്‍ പഠനം നടത്തുന്നുണ്ട്‌.
1998ലാണ്‌ ജില്ലാതലത്തില്‍ ആദ്യമായി ക്യു എല്‍ എസ്‌ പഠിതാക്കളുടെ സംഗമം നടന്നത്‌. പത്ത്‌ വര്‍ഷമായി മുടങ്ങാതെ നടക്കുന്ന ക്യു എല്‍ എസ്‌ സംസ്ഥാന സംഗമങ്ങള്‍ ആദ്യകാലത്ത്‌ കോഴിക്കോട്‌ കേന്ദ്രമായാണ്‌ സംഘടിപ്പിച്ചിരുന്നത്‌. 2005ല്‍ കണ്ണൂരിലെ സംസ്ഥാന സംഗമത്തോടു കൂടിയാണ്‌ ക്യു എല്‍ എസ്‌ സമ്മേളനം കൂടുതല്‍ ജനകീയമായത്‌. തുടര്‍ന്ന്‌ പാലക്കാട്‌, കൊടുങ്ങല്ലൂര്‍, വടകര, പൊന്നാനി എന്നിവിടങ്ങളില്‍ വിപുലമായ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 2010ലെ വാര്‍ഷിക സംഗമം കോഴിക്കോട്‌ വെച്ച്‌ മെയ്‌ 2ന്‌ നടക്കാനിരിക്കുകയാണ്‌.
നവോത്ഥാന നായകന്മാരുടെ കൃത്യമായ ദീര്‍ഘവീക്ഷണം കൊണ്ട്‌ ക്യു എല്‍ എസ്‌ വളര്‍ന്നപ്പോള്‍ ഖുര്‍ആനിക വെളിച്ചം തിരിച്ചറിഞ്ഞത്‌ പതിനായിരങ്ങളാണ്‌. വിശുദ്ധ വചനങ്ങളുടെ അകത്തും പുറത്തും പടച്ചതമ്പുരാനൊരുക്കിവെച്ച ജീവിത സഫലീകരണത്തെ നെഞ്ചോടുചേര്‍ക്കാന്‍ ഭാഗ്യമുണ്ടായവരാണവര്‍. വിശുദ്ധ ഖുര്‍ആന്‍ തണലും തെളിച്ചവുമാകുന്നത്‌ അനുഭവിച്ചവരാണവര്‍. പണ്ഡിതരും പാമരരും സമ്പന്നരും ദരിദ്രരും വൃദ്ധരും യുവാക്കളും തുടങ്ങി മനുഷ്യ വൈവിധ്യങ്ങളുടെ ബഹുമുഖങ്ങളൊക്കെയും ഒരേ ക്ലാസ്‌മുറിയില്‍ വിശുദ്ധ വചനങ്ങളുടെ പൊരുള്‍ തെരഞ്ഞെത്തുകയാണ്‌.
വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ക്യു എല്‍ എസ്സില്‍ എത്തിപ്പെട്ട്‌ ഖുര്‍ആനിന്റെ ആകര്‍ഷണീയതയില്‍ കൊരുത്ത്‌ ജീവിതത്തിന്റെ സമൂലവും തിരുത്തി നേരു പടര്‍ത്തിയ അനുഭവസാക്ഷ്യങ്ങളാണ്‌ ഓരോ ക്യു എല്‍ എസ്‌ പഠിതാവും. ഖുര്‍ആന്‍ തങ്ങളെയും തങ്ങള്‍ ഖുര്‍ആനിനെയും തേടിയെത്തിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്‌ ക്യു എല്‍ എസ്‌ പഠിതാക്കള്‍ ഇവിടെ.


ഡോ. ഖദീജ ഹസ്സന്‍
1998 ഏപ്രില്‍ മാസത്തിലാണ്‌ ക്യു എല്‍ എസ്‌ പഠിതാവായി ചേരാനുള്ള ഭാഗ്യമുണ്ടായത്‌. എറണാകുളം ക്യു എല്‍ എസ്‌ സെന്ററില്‍ ആദ്യത്തില്‍ ഷബ്‌ന ടീച്ചറുടെയും പിന്നീടങ്ങോട്ട്‌ മുസ്‌തഫ സുല്ലമിയുടെയും ശിക്ഷണത്തിലാണ്‌ ഖുര്‍ആന്‍ പഠിച്ചത്‌. ചെറുപ്രായത്തില്‍ കോഴിക്കോട്ട്‌ താമസിക്കുന്ന കാലത്ത്‌ കോണ്‍വെന്റ്‌ സ്‌കൂളിലെ പഠനവും മറ്റുമൊക്കെയായി മദ്‌റസാ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഫാതിഹ സൂറത്തിന്റെ അര്‍ഥം പോലും അറിയാതിരുന്ന അവസ്ഥയില്‍ നിന്ന്‌ മാറി മതകീയ ജീവിതത്തിന്‌ കൃത്യമായ അടുക്കും ചിട്ടയും കൈവന്നത്‌ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ മുഖേനയാണ്‌.
ക്യു എല്‍ എസ്‌ വാര്‍ഷിക പരീക്ഷകളിലും സര്‍ഗപ്രതിഭാ മത്സരങ്ങളിലും എം എസ്‌ എം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളിലും റാങ്കുകളും സമ്മാനങ്ങളും ലഭിച്ചത്‌ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളാണ്‌. ജോലിത്തിരക്കിനിടയിലും യാതൊരു മുഷിപ്പും കൂടാതെ വീണ്ടും വീണ്ടും ഖുര്‍ആനിന്റെ വഴിയില്‍ സജീവമായി നിലനിര്‍ത്തിയത്‌ ഖുര്‍ആനിന്റെ തന്നെ പ്രത്യേകതയായിരിക്കണം. ക്യു എല്‍ എസ്‌ സിലബസ്‌ പ്രകാരമുള്ള പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ക്യു എല്‍ എസ്‌ ഇന്‍സ്‌ട്രക്‌ടറായും പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായിരിക്കുന്നു.
എറണാകുളം ബൈതുല്‍ ഖുര്‍ആന്‍ ക്യു എല്‍ എസ്‌ സെന്ററിലെ ഇന്‍സ്‌ട്രക്‌ടറാണിപ്പോള്‍. പഠിതാവായിരുന്ന കാലത്ത്‌ അമാനി മൗലവിയുടെ തഫ്‌സീര്‍ മാത്രമായിരുന്നു അവലംബം. പഠിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇപ്പോള്‍ കൂടുതല്‍ തഫ്‌സീറുകളും പുസ്‌തകങ്ങളും വായിക്കാനും പഠിക്കാനും ശ്രമിക്കുന്നു. വൈയക്തിക ജീവിതത്തിലും തൊഴില്‍പരമായ രംഗങ്ങളിലും ഏറെ സ്വാധീനിച്ച ഖുര്‍ആന്‍ ഇനിയും ജീവിതത്തില്‍ വഴികാട്ടിയാവട്ടെ എന്ന്‌ മാത്രമാണ്‌ പ്രാര്‍ഥന.

പി കെ ബീഫാത്തിമ
പത്ത്‌ വര്‍ഷക്കാലമായി തിരൂരങ്ങാടി ക്യു എല്‍ എസ്‌ പഠിതാവാണ്‌ ഞാന്‍. സഈദ്‌ ഫാറൂഖിയായിരുന്നു തുടക്കത്തിലെ ഇന്‍സ്‌ട്രക്‌ടര്‍. ഖുര്‍ആന്‍ പഠനം എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ വളരെയേറെയാണ്‌. ഖുര്‍ആന്‍ പഠനം നല്‍കിയ സമാധാനവും സന്തോഷവും സംതൃപ്‌തിയും വിവരണാതീതമാണ്‌. എഴുപത്തിനാലാം വയസ്സിലും ഖുര്‍ആന്‍ ആവേശമായി മനസ്സില്‍ തുടിക്കുന്നതും അതുകൊണ്ടാണ്‌. ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിന്റെ പരീക്ഷകളിലും മത്സരങ്ങളിലും വളരെ താല്‍പര്യപൂര്‍വമാണ്‌ പങ്കെടുക്കാറുള്ളത്‌. വീട്ടില്‍ മകളും മരുമകനും പേരമക്കളുമൊക്കെച്ചേര്‍ന്ന്‌ ഒരുമിച്ചിരുന്ന്‌ ഖുര്‍ആന്‍ പഠിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ഹൃദ്യമായ അനുഭവമാണ്‌. ഹിഫ്‌ള്‌ മത്സരം, ഖുര്‍ആന്‍ ക്വിസ്‌, പദനിര്‍മാണം തുടങ്ങിയ മത്സരങ്ങളിലൊക്കെ പലപ്പോഴായി മികച്ച വിജയം നേടാനായിട്ടുണ്ട്‌.
ക്യു എല്‍ എസിന്റെ ആദ്യ കാലങ്ങളിലുണ്ടായിരുന്ന പഠിതാക്കളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നുവെങ്കിലും പേരമക്കളടക്കം കുടുംബത്തിലെ എല്ലാവരും ഇപ്പോഴും ക്യു എല്‍ എസില്‍ സജീവമാണ്‌. മന്‍സൂര്‍ ഒതായിയാണ്‌ ഇപ്പോഴത്തെ ഇന്‍സ്‌ട്രക്‌ടര്‍. റഹ്‌മാനായ അല്ലാഹു ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുന്നിടത്തോളം കാലം ഖുര്‍ആന്‍ പഠിക്കണമെന്ന്‌ തന്നെയാണാഗ്രഹം. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ്‌ മനസ്സിന്‌ ശാന്തിയും സമാധാനവും നല്‍കുന്നത്‌.

കോനാരി മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍

ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിലെ സ്ഥിരം പഠിതാവായിട്ട്‌ ഒരു വര്‍ഷമാകുന്നേയുള്ളൂ. കൂട്ടുമൂച്ചി സലഫി മസ്‌ജിദില്‍ നടക്കുന്ന ക്യു എല്‍ എസ്‌ പഠിതാവാണ്‌ ഞാനും കുടുംബവും. സംഘടനാപരമായ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നുകൊണ്ടാണ്‌ ഒരു വര്‍ഷക്കാലമായി ഞങ്ങളുടെ പ്രദേശത്ത്‌ ക്യു എല്‍ എസ്‌ നടന്നുവരുന്നത്‌. പുളിക്കല്‍ മുസ്‌തഫ മദനിയാണ്‌ ഞങ്ങളുടെ അധ്യാപകന്‍. പത്തുവയസ്സ്‌ പ്രായമുള്ള മക്കളും എഴുപത്തഞ്ച്‌ വയസ്സ്‌ പ്രായമുള്ള രക്ഷിതാക്കളും ഒരുമിച്ചിരുന്ന്‌ പഠിക്കുന്ന ഖുര്‍ആന്‍ ക്ലാസ്‌ ജീവിതത്തില്‍ സുന്ദരമായ അനുഭവമാണ്‌. വൈയക്തിക ജീവിതത്തില്‍ ഒട്ടനവധി ഗുണങ്ങള്‍ പകര്‍ത്താന്‍ ഖുര്‍ആന്‍ സഹായകമായിട്ടുണ്ട്‌. ദിവസവും ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചുതുടങ്ങുന്നത്‌ ക്യു എല്‍ എസ്‌ പഠിതാവായതിനു ശേഷമാണ്‌. ഖുര്‍ആനിന്റെ ദിവ്യസന്ദേശം മനസ്സിലേക്കാഴ്‌ന്നിറങ്ങുകയും തഹജ്ജുദ്‌ നമസ്‌കാരം ജീവിതത്തില്‍ കുളിര്‍മ നല്‍കുകയും ചെയ്യുന്ന അനുഭവം ക്യു എല്‍ എസ്‌ സമ്മാനിച്ചതാണ്‌. ഭാര്യയും മക്കളുമൊത്ത്‌ ഖുര്‍ആന്‍ പഠിക്കുന്ന അനുഭവം ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തമാണ്‌. ഖുര്‍ആനിന്റെ തണലില്‍ ജീവിതം കരുപ്പിടിപ്പിക്കാനും ക്യു എല്‍ എസ്‌ സംവിധാനത്തില്‍ പഠനം പൂര്‍ത്തിയാക്കാനും കഴിയണേ എന്നാണ്‌ പ്രാര്‍ഥന.


 സി മമ്മു കോട്ടക്കല്‍
മദ്‌റസ വിദ്യാഭ്യാസം വെറും മൂന്നാം തരം മാത്രം ലഭിച്ച എനിക്ക്‌ മതവിദ്യാഭ്യാസം സ്വായത്തമാക്കാനുള്ള അവസരം പിന്നീട്‌ ലഭിക്കുന്നത്‌ എന്റെ 29-ാമത്തെ വയസ്സിലാണ്‌. 1984ല്‍ കോട്ടക്കല്‍ ശാഖ കെ എന്‍ എം സെക്രട്ടറിയായി ദീനീരംഗത്ത്‌ വന്നതോടുകൂടി ആഴ്‌ചയില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസുകളും പ്രഭാഷണപരിപാടികളും ഖുത്വ്‌ബകളുമായിരുന്നു അവലംബം. പിതാവിന്റെ അമൂല്യമായ സമ്പാദ്യമായിരുന്ന അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ പ്രഥമ 12 വാള്യങ്ങളും പിതാവിന്റെ മരണശേഷം എന്റേത്‌  സ്വന്തമായി മാറി. ഖുര്‍ആന്‍ പഠിക്കാന്‍ അത്‌ ഏറെ ഉപകരിച്ചു. ജോലിത്തിരക്കിനിടയിലും സംഘടനാ രംഗത്തെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലും ഖുര്‍ആന്‍ പഠിക്കാന്‍ സമയം കണ്ടത്തിയിരുന്നു. എന്നാല്‍ ഒരു ഗുരുനാഥന്റെ ശിക്ഷണത്തില്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുന്നത്‌ ക്യു എല്‍ എസ്‌ സംവിധാനം നിലവില്‍വന്നതോടുകൂടിയാണ്‌. ക്യു എല്‍ എസ്‌ ഒന്നാം വര്‍ഷം മുതല്‍ ഏഴാം വര്‍ഷം പൂര്‍ത്തിയാക്കുന്നതു വരെയും അതിനു ശേഷം ഇപ്പോഴും പഠനം തുടര്‍ന്നുവരുന്നു. ഗുരുനാഥന്‍ കുഴിപ്പുറം മൂസക്കുട്ടി മദനി തന്നെ അന്നും ഇന്നും. സംഘടനാ സംബന്ധമായി പല ഉത്തരവാദിത്തങ്ങളും ഉള്ളതുകൊണ്ട്‌ പലപ്പോഴും ക്ലാസില്‍ കൃത്യമായി പങ്കെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്‌. എന്റെ ജീവിതത്തിനു കൃത്യമായ ഒരടുക്കും ചിട്ടയും ഉണ്ടാക്കാന്‍ 8 വര്‍ഷക്കാലമായി തുടരുന്ന ക്യു എല്‍ എസ്സിലൂടെ എനിക്ക്‌ സാധിച്ചു. ഖുര്‍ആന്‍ തെറ്റുകൂടാതെ നോക്കിവായിക്കാന്‍ കൂടി കഴിയാത്ത ഒരവസ്ഥയില്‍ നിന്ന്‌ മാറി ചെറുതും വലുതമായി ഒട്ടേറെ സൂറകള്‍ മനപ്പാഠമാക്കാന്‍ എനിക്ക്‌ കഴിഞ്ഞു. മുപ്പതിലധികം ഖുതുബ നിര്‍വഹിക്കാനും എനിക്ക്‌ സാധിച്ചു. സഹകരണവകുപ്പില്‍ താലൂക്ക്‌ തല ഉദ്യോഗസ്ഥനായ എനിക്ക്‌ എന്റെ ജോലിത്തിരക്കിനിടയിലും സംഘടനാ പ്രവര്‍ത്തനത്തിനിടയിലും ക്യു എല്‍ എസ്‌ ആറാം വര്‍ഷത്തില്‍ രണ്ടാം റാങ്കും, ഏഴാം വര്‍ഷത്തില്‍ ഒന്നാം റാങ്കും നേടാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമായി ഞാന്‍ കണക്കാക്കുന്നു. ഈ സംവിധാനത്തിന്‌ തുടക്കം കുറിച്ച മഹാനായ കെ കെ മുഹമ്മദ്‌ സുല്ലമിക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമാറാവട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. ക്യു എല്‍ എസ്‌ തുടങ്ങാത്ത പ്രദേശങ്ങളില്‍ ക്ലാസുകള്‍ തുടങ്ങാനും ഉള്ളവ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകാനും ഐ എസ്‌ എം കുറേക്കൂടി ശ്രദ്ധിക്കണം. ഇനിയും ഒട്ടേറെ പേര്‍ക്ക്‌ പാരത്രികവിജയം കൈവരിക്കാന്‍ ഒരു മാര്‍ഗദീപമായി മാറാന്‍ ക്യു എല്‍ എസിന്‌ കഴിയും. 







Sunday, June 27, 2010

പ്രാര്‍ത്ഥന പോലെ ജീവിതം

ഴ പെയ്‌ത്‌ തോര്‍ന്ന്‌ മാനം തെളിഞ്ഞിരുന്നു. പ്രശാന്തമായ അന്തരീക്ഷം. സഫലം റോഡിലൂടെ നടന്നടുക്കുമ്പോള്‍ തന്നെ കണ്ടു, ദാറുല്‍ ഇസ്‌ലാഹിന്റെ പൂമുഖത്തിരിക്കുന്നു, അബ്‌ദുറഹ്‌മാന്‍ അന്‍സാരിയും ഭാര്യ ഫാത്വിമയും. മൗലവിക്ക്‌ പത്രം വായിച്ചുകൊടുക്കുകയായിരുന്നു ഭാര്യ. എത്ര ഇമ്പമുള്ള കാഴ്‌ചയെന്ന്‌ മനസ്സ്‌ പറഞ്ഞു. മൗലവിയുമായുള്ള സംസാരത്തിലത്രയും ആ ഇമ്പം എത്ര വലുതാണെന്ന്‌ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരുന്നു. നല്ല കുടുംബം, ഏറ്റവും നല്ല അനുഗ്രഹം തന്നെയാണ്‌. വളര്‍ന്ന കുടുംബവും താന്‍ വളര്‍ത്തിയ കുടുംബവും നല്ലതായതുകൊണ്ടു കൂടിയായിരിക്കണം രോഗാതുരതകള്‍ പൊറ്റ കെട്ടുന്ന ഈകാലത്തെ ഇത്രഉള്‍ക്കരുത്തോടെ മൗലവി അതിജീവിക്കുന്നത്‌.
ഇസ്വ്‌ലാഹീ കേരളത്തിന്‌ വിശദീകരണമാവശ്യമില്ലാത്ത വിധം സുപരിചിതനാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി രണ്ടത്താണി. സാമീപ്യം കൊണ്ടുപോലും ആശ്വാസവും പ്രവര്‍ത്തനോര്‍ജവും തരാന്‍ കെല്‌പുള്ളയാള്‍. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ യുവഘടകത്തിന്‌ യൗവനം സമര്‍പ്പിച്ച നിഷ്‌കാമകര്‍മിയായ നേതാവ്‌. യുവത ബുക്ക്‌ഹൗസിന്റെ തുടക്കക്കാരന്‍. പാട്ടുകളിലൂടെ ഇസ്വ്‌ലാഹിന്‌ വരി കുറിച്ചിട്ടയാള്‍... അങ്ങനെയങ്ങനെ നിരവധി വിശേഷണങ്ങള്‍ കൊണ്ട്‌ സമ്പന്നനാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍ സാരി. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചാവഴികളില്‍ സമര്‍പ്പണത്തിന്റെ വെള്ളി വെളിച്ചമായിരുന്ന മര്‍ഹൂം സൈദ്‌ മൗലവിയുടെ മകന്‍ എന്നതു തന്നെയാണ്‌ വിശേഷണങ്ങളില്‍ വിശിഷ്‌ടം. മൗലവിയുടെ ജീവിതം സംസാരിക്കുന്നുണ്ട്‌, ആ വിശേഷണം തന്നെയാണ്‌ ഈ കര്‍മോത്സുകിയുടെ ജീ വിതം ഇത്തരത്തില്‍ രൂപപ്പെടുത്തിയതെന്ന്‌.
ഉപ്പ, കണ്ണുനനയിക്കുന്ന ഓര്‍മയും ഉള്ളുനിറയ്‌ക്കുന്ന വെളിച്ചവുമാണ്‌ മൗലവിക്കും കുടുംബത്തിനും. ഇപ്പോഴും സൈദ്‌ മൗലവിയുടെ സാന്നിധ്യം തോന്നിപ്പിക്കും വിധം സജീവമാണ്‌ ഉപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍.
സൈദ്‌ മൗലവി പ്രബോധന പ്രവര്‍ത്തനങ്ങളുമായി എടവണ്ണയില്‍ താമസിക്കുന്ന കാലത്ത്‌ എ അലവി മൗലവിയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ഉമ്മ ആമിനയെ സൈദ്‌ മൗലവിയെക്കൊണ്ട്‌ വിവാഹം ചെയ്യിക്കുന്നത്‌. അവരുടെ മൂത്ത മകന്‍ അബ്‌ദുല്‍ കരീം കൈക്കുഞ്ഞായിരിക്കുന്ന സമയത്ത്‌ തന്നെ മരണപ്പെട്ടു. എടവണ്ണ പത്തപ്പിരിയത്ത്‌ താമസിക്കുന്ന സമയത്ത്‌, 1951 ലാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ജനനം. പിന്നീട്‌ മര്‍ഹൂം കെ പി മുഹമ്മദ്‌ മൗലവിയുടെ നിര്‍ദേശ പ്രകാരം സൈദ്‌ മൗലവി വളവന്നൂരിലേക്ക്‌ പ്രവര്‍ത്തനമേഖല പറിച്ചുനടുകയായിരുന്നു. ആ സമയത്തുതന്നെയായിരുന്നു രണ്ടത്താണിയില്‍ പുതിയ പള്ളി നിലവില്‍ വന്നത്‌. മര്‍ഹൂം കെ എം മൗലവിയായിരുന്നു ആദ്യഖുത്വുബ. പിന്നീട്‌ എടവണ്ണ അലവി മൗലവിയുടെ നിര്‍ദേശപ്രകാരം സൈദ്‌ മൗലവിയെ രണ്ടത്താണി മസ്‌ജിദ്‌ റഹ്‌മാനിയുടെ ഖത്വീബായി നിയോഗിച്ചു.
രണ്ടത്താണിയില്‍ വന്ന ആദ്യകാലത്ത്‌ സൈദ്‌ മൗലവിയും കുടുംബവും ഒരു പീടികമുറിയിലായിരുന്നു താമസം.
ഉപ്പയുടെയും ഉമ്മയുടെയും ഓമനയായിരുന്നു അന്‍സാരി. ഉപ്പ എവിടെപ്പോയി വരുമ്പോഴും മകന്‌ ഒരു പൊതി കൊണ്ടുവരാതിരിക്കില്ലായിരുന്നുവെന്ന്‌ അന്‍സാരി മൗലവി ഓര്‍മിക്കുന്നു. കുഞ്ഞായിരിക്കുന്ന സമയത്തുതന്നെ ഉപ്പയുടെ പ്രഭാഷണ യാത്രകളിലൊക്കെയും അനുഗമിക്കാനുള്ള ഭാഗ്യം അന്‍സാരി മൗലവിക്കുണ്ടായിരുന്നു. രണ്ടത്താണിയിലെ പള്ളിയില്‍ സൈദ്‌ മൗലവി ഖുത്വ്‌ബ നടത്തുമ്പോഴൊക്കെയും ഉപ്പയുടെ ശബ്‌ദം കേട്ട്‌ കുഞ്ഞായിരുന്ന അബ്‌ദുറഹ്‌മാന്‍ മുട്ടുകുത്തി മിമ്പറിനരികില്‍ ചെല്ലാറുണ്ടായിരുന്നു. മകനെ കോരിയെടുത്താണ്‌ പലപ്പോഴും സൈദ്‌ മൗലവി ഖുത്വുബകള്‍ നടത്തിയിരുന്നത്‌. 1990 ല്‍ സൈദ്‌ മൗലവിയുടെ മരണശേഷം മുതലിങ്ങോട്ട്‌ ഇരുപത്‌ വര്‍ഷക്കാലം അതേ മിമ്പറില്‍ ഖത്വീബായി തുടരുകയെന്നത്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ഭാഗ്യവും നിയോഗവുമായിരുന്നു. ഉപ്പയുമായുള്ള ഈ ഇഴയടുപ്പം തന്നെയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പ്രതിഫലിക്കുന്നത്‌.
പഠനകാലം
അബ്‌ദുര്‍റഹ്‌മാന്‍ അന്‍സാരിയുടെ കുട്ടിക്കാലത്ത്‌ രണ്ടത്താണി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ നിരീശ്വരവാദിയായ കമ്മുമാഷായിരുന്നുവെന്ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി ഓര്‍മിക്കുന്നു. ഇസ്‌ലാമിക ചിട്ടയില്‍ സ്‌കൂളില്‍ വരുന്ന കുട്ടികളെ കളിയാക്കാറുണ്ടായിരുന്ന അയാളുടെ അടുത്തേക്ക്‌ തന്റെ കുട്ടിയെ പറഞ്ഞയക്കില്ലെന്ന്‌ സൈദ്‌ മൗലവിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാളുകള്‍ ചോദിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ്‌ മകനെ സ്‌കൂളില്‍ പറഞ്ഞയക്കുന്നത്‌. എന്നാല്‍ മൂന്നു മാസം കഴിയും മുമ്പേ പലതരം രോഗങ്ങളാല്‍ പഠനം മുടങ്ങി. പിന്നീട്‌ മൂന്നാം ക്ലാസില്‍ രണ്ടാമത്‌ ചേര്‍ന്നെങ്കിലും അധികകാലം തുടരാനായില്ല. പഴയ അസുഖങ്ങള്‍ വീണ്ടും പഠനം മുടക്കി. സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയെങ്കിലും സൈദ്‌ മൗലവി മകന്‌ നിരവധി പുസ്‌തകങ്ങള്‍ ലഭ്യമാക്കാറുണ്ടായിരുന്നു. എഴുതാനും വായിക്കാനും പഠിപ്പിച്ചതും അദ്ദേഹം തന്നെ.
ഇതിനിടയിലും മദ്‌റസാ പഠനം തുടര്‍ന്നുപോന്നു. പ്രൈവറ്റായി സ്‌കൂള്‍ പരീക്ഷ എഴുതണം എന്നാഗ്രഹിക്കുകയും ചെയ്‌തു. അങ്ങനെയിരിക്കെ ഒരു ദിവസം സൈദ്‌ മൗലവി അന്‍സാര്‍ അറബിക്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍ മുത്തന്നൂര്‍ മുഹമ്മദ്‌ മൗലവിക്ക്‌ നല്‌കാനേല്‌പിച്ച കത്തുമായി മൗലവി വളവന്നൂരില്‍ പോയി. ആ യാത്ര അന്‍സാരി മൗലവിയുടെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന്‌ തുടക്കം കുറിക്കുകയായിരുന്നു. മുത്തന്നൂര്‍ മൗലവിയുടെ നിര്‍ദേശപ്രകാരം 1969 ല്‍ അന്‍സാറിലെ വിദ്യാര്‍ഥിയായി ചേര്‍ന്നു.
ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സൈദ്‌ മൗലവിയുടേത്‌ ദാരിദ്ര്യവും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതമായിരുന്നു. ബീഡി തെറുത്തും പപ്പടം പരത്തിയുമാണ്‌ അദ്ദേഹം മക്കളെ പോറ്റിവളര്‍ത്തിയത്‌. പ്രഭാഷണങ്ങള്‍ക്ക്‌ പോയാല്‍ ചിലയിടങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന പണവും. വറുതികള്‍ നിറഞ്ഞ കോളെജ്‌ പഠനകാലത്ത്‌ ഓര്‍മകളെ നനയിക്കുന്ന ഒരു സംഭവം അന്‍സാരി മൗലവി ഓര്‍മിക്കുന്നുണ്ട്‌. വീട്ടില്‍ ഒരു നേരം മാത്രമാണ്‌ ഭക്ഷണമുണ്ടായിരുന്നത്‌. രണ്ടത്താണിയില്‍ നിന്നും വളവന്നൂര്‍ വരെ നടന്ന്‌ കോളെജില്‍ പോയിരുന്ന മൗലവിക്ക്‌ ധരിക്കാന്‍ ചെരിപ്പുണ്ടായിരുന്നില്ല. കോളെജില്‍ മറ്റു കുട്ടികള്‍ക്കെല്ലാം ചെരിപ്പുണ്ടായിരുന്നു. ഉപ്പയോട്‌ മൗലവി വിവരം പറഞ്ഞു. സൈദ്‌ മൗലവി മകനെ നെഞ്ചോടടുപ്പിച്ച്‌ ഒരുപാട്‌ കരഞ്ഞു. ``ഉപ്പാന്റെ കയ്യില്‍ പൈസയില്ലാഞ്ഞിട്ടല്ലേ... ഇനി കയ്യില്‍ പൈസ കിട്ടുമ്പോള്‍ ഉടന്‍ ഉപ്പാന്റെ കുട്ടിക്ക്‌ ചെരിപ്പ്‌ വാങ്ങിത്തരാം...'' പിന്നീട്‌ ചെരുപ്പുവാങ്ങി. അതൊരു കറുത്ത ടയറുകൊണ്ടുണ്ടാക്കിയതായിരുന്നു. സഹപാഠികള്‍ കളിയാക്കി. സംഭവം ഉപ്പയോടു പറഞ്ഞപ്പോള്‍ സൈദ്‌ മൗലവി മകനെ ചേര്‍ത്തുപിടിച്ച്‌ പറഞ്ഞു: ``ഉപ്പാന്റെ കുട്ടിക്ക്‌ ടയറിന്റെ ചെരിപ്പെങ്കിലുമുണ്ടല്ലോ. അതുമില്ലാത്ത എത്രയോ പേരില്ലേ...'' ഈയൊരു സൂക്ഷ്‌മതയും ബോധവും ജീവിതത്തിലുടനീളം അന്‍സാരി മൗ ലവിക്ക്‌ വഴിവിളക്കായിത്തീരുകയായിരുന്നു. 1971 ല്‍ ഒന്നാം ക്ലാസോടുകൂടി അന്‍സാറില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.

ഫാത്വിമ ; കണ്‍കുളിര്‍മ
നല്‌കുന്ന ഇണ

തന്റെ ഇണയെക്കുറിച്ചു പറയുമ്പോഴൊക്കെയും സ്‌നേഹത്താലും സംതൃപ്‌തിയാലും നനയുന്ന കണ്ണുകളാണ്‌ അന്‍സാരി മൗലവിയുടേത്‌. പരസ്‌പരം ഇത്രയധികം തൃപ്‌തിപ്പെട്ട ഇണകള്‍ വിരളമായിരിക്കും.
അന്‍സാറിലെ പഠനം പൂര്‍ത്തിയാക്കി, കുറച്ചുകാലം രണ്ടത്താണി പള്ളിയോട്‌ ചേര്‍ന്ന്‌ തുടങ്ങിയ അറബിക്‌ കോളെജില്‍ അന്‍സാരി മൗലവി അധ്യാപകനായി ജോലി നോക്കിയിരുന്നു. കാടാമ്പുഴ മേല്‍മുറി സ്വദേശി ഫാത്വിമ പരമ്പരാഗത സുന്നി കുടുംബത്തിലെ അംഗമായിരുന്നു. മുജാഹിദ്‌ കുടുംബങ്ങളിലെ കൂട്ടുകാരികളുമായുള്ള സമ്പര്‍ക്കം വഴിയാണ്‌ രണ്ടത്താണിയിലെ അറബിക്‌ കോളെ ജ്‌ പഠനം തെരഞ്ഞെടുക്കുന്നത്‌.
പഠനസമയത്ത്‌ വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്റെ അധ്യാപകന്‍ ബാപ്പു മൗലവി മുഖേന തനിക്ക്‌ ഒരു മുജാഹിദ്‌ കുടുംബത്തിലേക്ക്‌ ചെന്നെത്താനുള്ള ആഗ്രഹം അറിയിച്ചു. ബാപ്പു മൗലവി അബ്‌ദുറഹ്‌മാന്‍ അന്‍സാരിയോട്‌ ഫാത്വിമയെ കല്യാണം കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉപ്പയുടെ ഹിതം അറിയണമെന്ന്‌ മൗലവി പറഞ്ഞു. സൈദ്‌ മൗലവിയാകട്ടെ തന്റെ മഹല്ലിലെ ആളുകളുടെ സമ്മതമറിഞ്ഞതിനു ശേഷം മാത്രമാണ്‌ വിവാഹാലോചനയുമായി മുന്നോട്ട്‌ പോയത്‌. അങ്ങനെ 1971 ഏപ്രില്‍ 18 ന്‌ പാലക്കല്‍ സൈതലവി സാഹിബിന്റെ മകള്‍ ഫാത്വിമ മര്‍ഹൂം സൈദ്‌ മൗലവിയുടെ മകന്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ മധുരപ്പകുതിയായി.
അന്നുമുതലിന്നുവരെ ഒരു പുഴപോലെ ഒഴുകുകയാണ്‌ ആ ദാമ്പത്യം; സ്‌നേഹത്തിന്റെ നിലയ്‌ക്കാത്ത തളിര്‍പ്രവാഹം. പരസ്‌പരമുള്ള കോര്‍ത്തുവെപ്പ്‌ എങ്ങനെയെന്ന്‌ അത്ഭുതപ്പെടുത്തും വിധം മാതൃകാപരമാണ്‌ അവരുടെ ജീവിതം. തന്റെ ഇണയില്‍ നിന്ന്‌ പൂര്‍ണ സംതൃപ്‌തി അല്ലാഹു തനിക്ക്‌ പ്രദാനം ചെയ്‌തിരിക്കുന്നുവെന്ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി വ്യക്തമാക്കുന്നു. ഉയര്‍ന്ന സാമ്പത്തിക സുസ്ഥിരതയില്‍ നിന്നും തന്റെ ദാരിദ്ര്യത്തിലേക്ക്‌ വന്നു കയറിയിട്ടും ഒരിക്കല്‍ പോലും ഫാത്വിമ പരാതി പറഞ്ഞിട്ടില്ലെന്ന്‌, കളിയായിപ്പോലും തന്നോടു പിണങ്ങാന്‍ അവള്‍ക്കായിട്ടില്ലെന്ന്‌, തന്റെ പിണക്കങ്ങള്‍ പോലും തെല്ലിടനേരത്തെ സാമീപ്യം കൊണ്ട്‌ തന്റെ നല്ല പാതി ഇണക്കിയിരുന്നുവെന്ന്‌.... അന്‍സാരി മൗലവിയുടെ ഓര്‍മകള്‍ പെയ്യുന്ന കണ്ണുകള്‍ സാക്ഷി പറയുന്നു. വീട്ടുജോലികളത്രയും ചെയ്‌തും രോഗാതുരതയുടെ പ്രയാസങ്ങള്‍ പേറുന്ന തന്നെ ആശുപത്രിയില്‍ കൊണ്ടുപോയും മരുന്നുകള്‍ യഥാവിധി നല്‌കിയും തന്റെ നിഴലുപോലെ നില്‍ക്കുന്ന ഇണയനുഭവിക്കുന്ന പ്രയാസങ്ങളാണ്‌ അന്‍സാരി മൗലവിക്ക്‌ രോഗത്തേക്കാളേറെ കല്ലിച്ച വേദനയായി മനസ്സിലുള്ളത്‌.
പ്രണയത്തിന്റെ നൂലിഴകൊണ്ട്‌ തുന്നിച്ചേര്‍ത്ത ഇവരുടെ ജീവിതത്തിലെ സൗഭാഗ്യമാണ്‌ മക്കളായ നസീം, അനീസ, സമീറ, നസീല, നിബ്‌റാസ്‌ അമീന്‍. തന്റെ മക്കളും മരുമക്കളായ അസൈനാര്‍ അന്‍സാരി, അബ്‌ദുല്‍ വാഹിദ്‌, ജാബിര്‍ അമാനി, റഹീന, നസീറ എന്നിവരും ഇസ്വ്‌ലാഹി പ്രബോധനരംഗത്തെ പ്രഭാഷകരും സംഘാടകരുമായി ദീനീരംഗത്തുള്ളവരാണെന്നത്‌ വലിയ അനുഗ്രഹമായിട്ടാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി കാണുന്നത്‌.
1983 ലാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയും കുടുംബവും `ദാറുല്‍ ഇസ്‌ലാഹി'ല്‍ താമസം ആരംഭിക്കുന്നത്‌. ഐ എസ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത്‌ സ്‌കൂളില്‍ നിന്നും നേരെ ഓഫീസിലേക്കു പോയാല്‍ വളരെ വൈകി, രാത്രി 12.45 ന്റെ കോതമംഗലം ബസ്സിലാണ്‌ കോഴിക്കോട്‌ നിന്ന്‌ മിക്കപ്പോഴും മടങ്ങിയിരുന്നത്‌. ദിവസങ്ങളോളം കഴിഞ്ഞ്‌ വീട്ടില്‍വരുമ്പോഴും യാതൊരു പരാതിയും കൂടാതെ തന്റെ കുടുംബം തനിക്ക്‌ താങ്ങായി നിന്നത മൗലവി ഓര്‍മിക്കുന്നു.

അധ്യാപകന്‍, പാട്ടെഴുത്തുകാരന്‍

രണ്ടത്താണിയിലെ അറബിക്‌ കോളെജ്‌ അധ്യാപകനായിരിക്കെ 1971 ജൂണ്‍ 6 ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി കൊച്ചി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും അതേ വര്‍ഷം തന്നെ സപ്‌തംബര്‍ 9 ന്‌ തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി സേവനമനുഷ്‌ഠിക്കാന്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരിക്ക്‌ ഭാഗ്യമുണ്ടായി. അധ്യാപകവൃത്തിയില്‍ നിന്ന്‌ വിരമിക്കും വരെയും തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ തുടര്‍ന്നു.
``പൂജാ മുറിയിലോ ചില്ലിന്റെ കൂട്ടിലോ
ബന്ധിതനല്ലല്ലോ എന്റെ ദൈവം
വാനവും ഭൂമിയും പ്രവിശാലമായൊരു
സാമ്രാജ്യ സാരഥി എന്റെ ദൈവം...''
സൈദ്‌ മൗലവിയുടെ തനത്‌ ഗുണങ്ങളത്രയും ലഭിച്ചയാളാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഉപ്പയെപ്പോലെ ഒരുപാട്‌ വരികള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടയാളപ്പെടുത്തിക്കൊണ്ട്‌ അന്‍സാരി മൗലവിയും പാട്ടുകളെഴുതി. കോട്ടക്കല്‍ പുത്തൂര്‍ മുജാഹിദ്‌ സമ്മേളനത്തില്‍ പുറത്തിറക്കിയ `തസ്‌ബീഹ്‌' തൗഹീദ്‌ ഗാന കാസറ്റടക്കം ആയിരത്തിലധികം പാട്ടുകള്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരി എഴുതിയിട്ടുണ്ട്‌.
ചന്ദ്രികയിലും മറ്റും പാട്ടുകളും ലേഖനങ്ങളുമൊക്കെ എഴുതിയ ഒരു കാലം അബ്‌ദുറഹ്‌മാന്‍ അന്‍സാരിക്ക്‌ പറയാനുണ്ട്‌. അദ്ദേഹത്തിന്റെ എഴുത്തുകളുടെയൊക്കെയും ആദ്യവായനക്കാരി ഭാര്യ ഫാത്വിമയായിരുന്നു. അവരുടെ നിര്‍ദേശങ്ങള്‍ക്ക്‌ അദ്ദേഹം വലിയ വില കല്‌പിച്ചിരുന്നു.
ഉപ്പയില്‍ നിന്നു ശീലിച്ചെടുത്ത വായനയുടെ സൗകുമാര്യത അന്‍സാരി മൗലവി ഇന്നും സൂക്ഷിച്ചുവെക്കുന്നു. എല്ലാ കാലത്തേയും ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ നന്നായുപയോഗിക്കുന്ന പണ്ഡിതനാ ണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഖുത്വുബകള്‍ക്ക്‌ ഒരുങ്ങുമ്പോള്‍ സ്വയം ടൈപ്പ്‌ ചെയ്‌ത്‌ പ്രിന്റഡ്‌ നോട്ടുകള്‍ തയ്യാറാക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്‌. ഓണ്‍ലൈന്‍ എഡിഷനിലൂടെയാ ണ്‌ മൗലവി ശബാബ്‌ വായിക്കാറുള്ളത്‌. ആരെയും കൊതിപ്പിക്കുന്ന വിപുലമായ ഗ്രന്ഥശേഖരത്തിന്റെ ഉടമകൂടിയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി.

പ്രാര്‍ഥന-ജീവിതത്തിന്റെ വെളിച്ചം
തന്റെ ജീവിതത്തിലുടനീളം പ്രാര്‍ഥനയുടെ വെളിച്ചമാണ്‌ വഴികാട്ടിയിട്ടുള്ളതെന്ന്‌ അന്‍സാരി മൗലവി പറയുന്നു. തന്റെ പ്രാര്‍ഥനകള്‍ക്കത്രയും അല്ലാഹുവിന്റെ ഉത്തരം ലഭിച്ച ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തിന്‌ പറയാനുണ്ട്‌.
അദ്ദേഹത്തിന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളത്തിന്റെ ക്ഷാമം നന്നായിട്ടുണ്ടായിരുന്നു. മുകളിലെ ഒരു വീട്ടില്‍ നിന്നുമാണ്‌ പരിസരവാസികളെല്ലാവരും വെള്ളം ശേഖരിച്ചിരുന്നത്‌. ഒരു ദിവസം സുബ്‌ഹ്‌ സമയത്ത്‌ ഭാര്യ ഫാത്വിമ വെള്ളം കൊണ്ടുവരുന്നതിനിടെ കാല്‍ തെന്നി വീണു. തന്റെ ഇണയുടെ വീഴ്‌ച അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തി. നമസ്‌കാരാനന്തരം മൗലവി കരഞ്ഞുപ്രാര്‍ഥിച്ചു. പിറ്റേ ദിവസം പ്രത്യേകിച്ച്‌ ആവശ്യങ്ങളൊന്നും തന്നെ ഇല്ലാതിരുന്നിട്ടും മൗലവി മുജാഹിദ്‌ സെന്ററില്‍ പോയി. കെ പി മുഹമ്മദ്‌ മൗലവി അദ്ദേഹത്തെ വിളിപ്പിച്ചു. പരിസരപ്രദേശങ്ങളിലെവിടെയെങ്കിലും കിണറിന്‌ ആവശ്യമുണ്ടോ എന്നന്വേഷിച്ചു. തന്റെ പരിസരത്ത്‌ വെള്ളമില്ലാത്ത അവസ്ഥ കെ പി മുഹമ്മദ്‌ മൗലവിയെ അറിയിക്കുകയും ചെയ്‌തു. കുവൈത്തിലെ ബൈതുസ്സകാത്തിന്റെ പണം അനുവദിച്ചുകിട്ടുകയും കുഴല്‍ കിണര്‍ കുഴിക്കുകയും ചെയ്‌തു. കെ പി മുഹമ്മദ്‌ മൗലവിയുടെ നിര്‍ദേശപ്രകാരം ടാങ്ക്‌ രണ്ട്‌ ഭാഗങ്ങളായി വിഭജിച്ചു. ഒരു ഭാഗം പരിസര നിവാസികള്‍ക്കായും ഒരു ഭാഗം തന്റെ വീട്ടാവശ്യാര്‍ഥവും.
ജീവിതത്തില്‍ അനിശ്ചിതത്വം കടലു തീര്‍ക്കുമ്പോഴൊക്കെയും അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ കൊണ്ട്‌ ശക്തി സംഭരിച്ചയാളാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഓര്‍മകളുടെ പിഴവുകളില്ലാത്ത ഒഴുക്കാണ്‌ അന്‍സാരി മൗലവിയുടെ പ്രത്യേകത. ജീവിതം തനിക്ക്‌ തന്നതൊക്കെയും കൃത്യമായി ഓര്‍മയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. വര്‍ത്തമാനത്തിനിടയില്‍ പലപ്പോഴും ഓര്‍മകളുടെ കുത്തൊഴുക്കില്‍ മൗലവി കരഞ്ഞു. താന്‍ വളര്‍ന്ന കുടുംബം, തന്റെ മഹാനായ ഉപ്പ, തന്റെ നിഴലും നിലാവുമായ നല്ല പാ തി ഫാത്വിമ, സ്‌നേഹനിധികളായ മ ക്കള്‍, കണ്‍കുളിര്‍മയേകുന്ന പേരമക്കള്‍... സ്‌നേഹത്തിന്റെ ശക്തിയുള്ള താങ്ങുകള്‍!! രോഗപീഢക്കിടയിലും അബ്‌ദുറഹ്‌മാന്‍ അന്‍സാരി പറയുന്നു, ``അല്‍ഹുംദുലില്ലാഹ്‌...''






ഇയ്യച്ചേരി; മദ്യ വിരുദ്ധ കുടുംബം







ചുവപ്പ് വീട്ടിലെ പച്ച മനുഷ്യന്‍










Friday, June 25, 2010

വീട്ടിലേക്കുള്ള വഴികള്‍

വേദനയുടെ വെയില്‍ വരമ്പത്തുകൂടിയാണ്‌
എന്റെ വീട്ടിലേക്കുള്ള വഴി.?

ബോധത്തിലൊക്കെയുമതിരമ്പിക്കയറി, നൊന്തു തുടങ്ങിയിട്ടാണ്‌ കണ്ടത്‌, ആ വാക്കു വന്ന വഴി! പത്രാപ്പീസില്‍നിന്ന്‌ തിരക്കിട്ടിറങ്ങിയപ്പോള്‍ നഗരത്തിരക്കിന്റെ ഓരത്ത്‌ അയാള്‍. ജീവിതപ്പെരുക്കങ്ങളുടെ സമചിഹ്നത്തിനപ്പുറത്ത്‌ തോറ്റുപോയവന്‍, സുകുമാരന്‍. ഒപ്പം അവന്റെയൊരേയൊരു ജയം, ലക്ഷ്‌മി; അവന്റെ പെണ്ണ്‌.
നഗരപ്പെരുവഴിയില്‍ ഒരു ഉറക്കമില്ലാരാത്രി കൂടി പങ്കിട്ടെടുക്കുമ്പോള്‍, ദൂരെ, ആ കുന്നിന്‍മുകളില്‍ അവരുടെ വീട്‌ തനിച്ചായിരിക്കും; ഭാരം പേറാനാകാതെ എന്നോ ഇറക്കിവെച്ച കിനാവുകളും. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ പുതുപെണ്ണിന്റെ കൈ പിടിക്കുമ്പോള്‍, മെഡിക്കല്‍ കോളേജ്‌ യാത്രകളിലെ മരവിപ്പായിരുന്നിരിക്കില്ല സുകുമാരന്റെ മനസ്സില്‍. പ്രിയപ്പെട്ടവന്റെ വേദന നീര്‍കുടിച്ചു വറ്റിച്ച കണ്ണുകളായിരുന്നിരിക്കില്ല ലക്ഷ്‌മിയുടെ മനോചിത്രങ്ങളില്‍. കുന്നിന്‍മുകളില്‍ ജീവസാന്നിദ്ധ്യമില്ലാത്തൊരു നാല്‍ചുവര്‍ കൂരയായിരുന്നിരിക്കില്ല അവരുടെ വര്‍ത്തമാനങ്ങളില്‍...
സുകുമാരന്‍ ഇസ്‌തിരിയിട്ട്‌ നിവര്‍ത്തിയ കുപ്പായവുമിട്ട്‌ അളകാപുരിയില്‍ നിന്നിറങ്ങുമ്പോള്‍, ഒരെഴുത്തുകാരനുമറിഞ്ഞിരിക്കില്ല ജീവിതം കൊണ്ടൊരു ദുരന്താഖ്യായിക എഴുതുന്നവന്റെ വിയര്‍പ്പാണിതെന്ന്‌.
മുപ്പതാം വയസ്സില്‍ കല്യാണം കഴിച്ച പെണ്ണിനേയും കൊണ്ട്‌ സുകുമാരന്‍ പലവട്ടം പിടഞ്ഞുനോക്കിയതാണ്‌, കരകയറാന്‍. പല വേഷങ്ങളും അണിഞ്ഞുനോക്കി. കൂട്ടത്തില്‍ ഏഴെട്ടു വര്‍ഷം അളകാപുരിയിലെ ഇസ്‌തിരിക്കാരന്റെയും. വര്‍ഷങ്ങള്‍ ഉരുക്കഴിച്ചിട്ടും ബാക്കികിട്ടിയത്‌ രോഗാതുരതയുടെ പൂപ്പലുകള്‍ മാത്രം. കണ്ടുകൂട്ടിയ കിനാവുകളുടെ ശക്തികൊണ്ടാകണം രണ്ട്‌ വര്‍ഷം മുമ്പ്‌ സുകുമാരനൊരു കൂര കെട്ടിയത്‌. ഇരുപത്തിരണ്ട്‌ വര്‍ഷങ്ങളുടെ ചോര കൊണ്ടാണ്‌ കല്ലുറപ്പിച്ചത്‌. പക്ഷേ, തോറ്റവര്‍ തന്നെ വീണ്ടും വീണ്ടും തോല്‍ക്കേണ്ടി വരുന്ന വിധിയുടെ പെരുങ്കളിയില്‍ സുകുമാരനും അടിതെറ്റി. രോഗത്തിന്റെ വടങ്ങള്‍ അയാളെ പിടിച്ചുകെട്ടി മെഡിക്കല്‍ കോളേജിന്റെ തിരമാലയിലേക്ക്‌ വലിച്ചിട്ടു. ലക്ഷ്‌മി സുകുമാരന്‍ തന്നെയായതുകൊണ്ട്‌ അവളേയും. ഒന്നു കുതറിയെണീറ്റ്‌ പുരയുടെ തണുപ്പിലേക്ക്‌ ഓടിച്ചെല്ലുമ്പോഴൊക്കെയും വീണ്ടും കുത്തിപ്പഴുക്കും, പൊറ്റകെട്ടിയ മുറിവുകള്‍... വീണ്ടും ആസ്‌പത്രിത്തിരക്കിലേക്ക്‌... അങ്ങനെ, സ്വപ്‌നങ്ങളുടെ വീട്ടില്‍ ഇത്തിരി ദിവസത്തിന്റെ ആശ്വാസങ്ങളുള്ള ഒരു വര്‍ഷം. ഒടുക്കം, ശേഷിക്കുന്ന കരുത്തും ഒന്നൊന്നായി ചോര്‍ന്നുപോയപ്പോള്‍, ആസ്‌പത്രിയില്‍ നിന്നും വീട്ടിലേക്കുള്ള വഴി നോവു നിറഞ്ഞ ഇരുട്ടായപ്പോള്‍, കോഴിക്കോട്‌ പാളയം സ്റ്റാന്റിന്റെ തിണ്ണയില്‍ ഇരുന്നുപോയി ലക്ഷ്‌മി, മടിയില്‍ പാതിയടര്‍ന്ന്‌ സുകുമാരനും...
വേദനയുടെ വെയില്‍വരമ്പു താണ്ടി എന്നെങ്കിലും കുന്നിന്‍മുകളിലെ വീട്ടില്‍ സുകുമാരനെത്തുമോ, ലക്ഷ്‌മിയുടെ കയ്യും പിടിച്ച്‌...?
നഗരപ്പെരുവഴിയില്‍ അവരെക്കടന്നുനീങ്ങുമ്പോള്‍ പെട്ടെന്ന്‌ വീടണയാന്‍ തോന്നി. പേടിയുടെ, ഒറ്റപ്പെടലിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതുപോലെ. ഒക്കെയും തീര്‍ത്തുപെയ്യണമെങ്കില്‍ വീടിന്റെ ഉമ്മച്ചൂടിലെത്തണം... അടുക്കളക്കോണിലെ അലുമിനിയക്കലത്തില്‍നിന്ന്‌ ഒരിറുക്ക്‌ വെള്ളം കുടിക്കണം, ഇഷ്‌ടവും കണ്ണീരും കൂട്ടിക്കുഴച്ച്‌ ഉമ്മ വിളമ്പിത്തരുന്ന ചോറുണ്ണണം, ഇടക്ക്‌ അനിയത്തിയുടെ ചെവിക്കുപിടിച്ച്‌ വല്ലിക്കാക്കയാകണം, വീട്ടിലെ കുഞ്ഞുരാജാത്തിയെ വാരിയെടുത്ത്‌ മാനം കാട്ടണം; കല്‍ക്കണ്ടക്കഷ്‌ണം കൊടുക്കണം, കണ്ണടച്ചില്ലിനപ്പുറത്ത്‌ ഉപ്പയുടെ വാത്‌സല്യക്കണ്ണിന്റെ സുരക്ഷിതത്വമറിയണം...
വീട്‌ തുടക്കമാണ്‌. പടികയറുന്ന പ്രതീക്ഷകളുടെ, വാതില്‍ക്കല്‍ വന്നെത്തിനോക്കുന്ന ജീവിതാഭിലാഷങ്ങളുടെ, ആശങ്കകളുടെ. ഗര്‍ഭാശയത്തിന്റെ ഊഷ്‌മളതയില്‍ തുടങ്ങുന്നു മനുഷ്യന്റെ വീടോര്‍മകള്‍. വീട്‌ കുടുംബം തന്നെയാണ്‌. എത്രയെത്ര അകലെപ്പോയാലും ?വരൂ, മടങ്ങി വരൂ? എന്ന്‌ മന്ത്രിക്കാന്‍, നമ്മുടെ പല അഹങ്കാരങ്ങളേയും തോല്‍പിക്കാന്‍, ഇനിയെന്നുകാണുമെന്ന്‌ വിരഹവിഷാദത്തിലമര്‍ത്താന്‍ വീടിനു കഴിയുന്നു. എല്ലായ്‌പ്പോഴുമല്ല, തന്റേതൊരു സമാധാന ഗേഹമാണെങ്കില്‍, ഹൃദയത്തിലെ നനവും ഓര്‍മകളിലെ വെളിച്ചവുമാണെങ്കില്‍... പട്ടിണിക്കലമെങ്കിലും വെച്ചുവിളമ്പിക്കിട്ടാന്‍-തീരാത്ത സ്‌നേഹപ്പുഴകളുണ്ടെങ്കില്‍...
ദൂരെപ്പോ...? എന്ന്‌ വീടിന്റെ വിളിയെ ആട്ടിപ്പായിച്ചവരൊക്കെ, സമര്‍ത്ഥമായതിനെ കബളിപ്പിച്ചവരൊക്കെ പിന്നീടൊരിക്കലെങ്കിലും വീണ്ടുമാവിളിക്ക്‌, തന്നെ പിന്‍തുടര്‍ന്ന വീടിന്റെ അദൃശ്യകരങ്ങള്‍ക്ക്‌ കൊതിച്ചിട്ടുണ്ടാകും. തീര്‍ച്ച.
ഓര്‍മകളില്‍ വിയര്‍പ്പുകുത്തിയ ഒരു തലയിണ മണക്കുന്നു. തറവാട്‌ വീടിന്റെ മണം... പഴകിയ ഉമ്മറക്കോലായിയുടെ, ഓഫീസുമുറിയിലെ പഴയ പത്രക്കെട്ടുകളുടെ, പത്തായത്തിലെ വിത്തിനുവെച്ച നെല്ലിന്റെ, അരിച്ചാക്കില്‍ പഴുക്കാന്‍ പൂഴ്‌ത്തിവെച്ച ഈനാമ്പഴത്തിന്റെ, അപ്പത്തിനൊപ്പം വെന്ത പൊടിയണ്ണിയിലയുടെ, വല്ലിപ്പയുടെ ചാരുകസേരയുടെ, വല്ലിമ്മച്ചീന്റെ പുള്ളിത്തുണിയുടെ... അങ്ങനെയങ്ങനെ ഒരുപാട്‌ മണങ്ങള്‍ ചേര്‍ന്ന ഒരൊറ്റമണം. ഒരു വീടിന്റെ മാത്രം, പൊളിച്ചുമാറ്റിയിട്ടും ഓര്‍മയില്‍നിന്ന്‌ ഓടിമറയാന്‍ കൂട്ടാക്കാത്ത...
വീട്ടുമണങ്ങളുടെ ഇഷ്‌ടങ്ങള്‍ തിരഞ്ഞാണന്ന്‌ കൂട്ടുകാരന്റെ വീട്ടില്‍ പോയത്‌. ?ഇത്ര നാളായിട്ടും, പഠനത്തിന്റെ ബാലികേറാമലകളില്‍ കൂട്ടായിട്ടും വീട്ടിലേക്കൊന്ന്‌ വിളിച്ചില്ലല്ലോ? എന്ന പരിഭവവും കൊണ്ട്‌. ബസ്‌ സ്റ്റോപ്പില്‍ അവന്‍ കാത്തുനില്‍പുണ്ടായിരുന്നു.
റോഡില്‍ നിന്ന്‌ ഇത്തിരിയകലെ ഒരു കുഞ്ഞുവാര്‍പ്പ്‌ വീട്‌, പണിതീരാത്ത. ഓടുമേഞ്ഞ പഴയ വീടുകള്‍ക്കും പുതിയ വാര്‍പ്പുവീടുകള്‍ക്കുമിടയില്‍ തന്റെയിടം എവിടെയെന്നറിയാത്ത...
ന്റെ മൂത്തോന്‍ അറബ്‌ നാട്ടില്‍ കെടന്ന്‌ നയിച്ചിട്ടാണിത്രേം...?
അവന്റുമ്മയുടെ കണ്ണില്‍ നനവ്‌.
ഇതൊരു വീടായിട്ടില്ല കുട്ട്യേ, ?വീ ആയിട്ടേയൊള്ളൂ.?
ചായഗ്ലാസ്‌ നീട്ടിയൊരു ഇത്തക്കയ്യ്‌ ചിരിച്ചു.
റഷീദിന്റെ ബീവിയാണ്‌.?
ഉം... തിരക്കുണ്ടുമ്മാ, ഇത്താ, ഇറങ്ങട്ടെ...?
നനഞ്ഞുതുടങ്ങുന്ന കണ്ണുകളെത്തോല്‌പിക്കാന്‍ വേഗം യാത്ര പറഞ്ഞിറങ്ങി.
എടാ, കാക്ക അവിടെക്കിടന്ന്‌ കഷ്‌ടപ്പെടാണ്‌. ആറേഴുകൊല്ലായീടാ പോയീട്ട്‌. ഞാനിന്നും പഠിച്ചുനടക്കാണ്‌...?
നല്ലവാക്ക്‌ വേണ്ടപ്പോഴൊക്കെ പിടികൂടുന്ന മൗനത്തിന്‌ തോറ്റുകൊടുത്ത്‌, ഞാന്‍ അവനില്‍ നിന്നും നടന്നുനീങ്ങി.
?നാട്ടില്‍ വരാന്‍ പൂതിയില്ലാഞ്ഞല്ല പെണ്ണേ... നമ്മുടെ വീട്‌, അതൊന്ന്‌ പൂര്‍ത്ത്യാക്കീട്ട്‌...?
റഷീദ്‌ക്കാ തന്റെ ബീവിക്കെഴുതിയിട്ടുണ്ടാവണം.
നടന്ന്‌ മെയിന്‍ റോഡിലെത്തിയപ്പോള്‍ ആ വലിയ വീട്‌ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കൂറ്റന്‍ മതിലുകള്‍ക്ക്‌ മുകളില്‍ ഒന്നാം നില മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ഗെയ്‌റ്റിന്റെ അഴികള്‍ക്കുള്ളിലെ കാഴ്‌ചയില്‍ ഓര്‍ക്കിഡും ആന്തൂറിയവുമൊക്കെ അച്ചടക്കത്തോടെ നില്‍ക്കുന്നു.
ഹേയ്‌, നിങ്ങളാണോ ഇവിടുത്തെ തടവുകാര്‍??
ഉം, എന്തുവേണം? വാച്ച്‌മാന്‍ മുരണ്ടു!
കാവല്‍ക്കാരാ, അയല്‍പക്കത്തെ വിശേഷങ്ങളും നാട്ടുമണങ്ങളും കുഞ്ഞുങ്ങളുടെ കളിത്തോറ്റങ്ങളുമൊക്കെ അകത്തുകടക്കാതെ നോക്കണേ...?


തൊട്ടപ്പുറത്തൊരു ടെറസുവീടിന്റെ പടിയില്‍ റോഡിലേക്ക്‌ കണ്ണുംനട്ട്‌ സ്‌കൂള്‍ ബാഗ്‌ മടിയില്‍വെച്ച്‌ ഒരു കുട്ടിയിരിക്കുന്നു. അമ്മ താക്കോലേല്‍പിക്കാന്‍ മറന്നുപോയതായിരിക്കണം. അയല്‍വീട്ടില്‍ താക്കോലേല്‍പിക്കാന്‍ മറന്ന അമ്മമാരുടെ കുട്ടികള്‍ക്ക്‌ എന്തായിരിക്കാം വീട്‌? ഉണ്ടായിട്ടും വേണ്ടപ്പോള്‍ കിട്ടാതെപോകുന്ന ഇടത്തരക്കാരന്റെ കുറേ നഷ്‌ടങ്ങളിലൊന്നോ? കോണ്‍ക്രീറ്റുകാട്‌ കെട്ടി ചുറ്റുമതിലിന്റെ കെട്ടുപാടുകളില്‍ കഴിയാനൂറ്റം കൊള്ളുന്നവര്‍ക്ക്‌ വീട്‌ നല്ലൊരോര്‍മ പോലുമായിരിക്കില്ല! ഒടുക്കം, തുടിക്കുന്ന ജീവിതം ഓര്‍മകളില്‍ തടഞ്ഞ്‌ പതിയെ നിലക്കുമ്പോള്‍ നേടിയതും വെട്ടിപ്പിടിച്ചതുമൊക്കെ നിവര്‍ത്തിയ കൈവെള്ളയില്‍ അനാഥമാകുമ്പോള്‍ മണ്ണിന്റെ തണുപ്പില്‍, പൂര്‍വ്വ അംശത്തിന്റെ സഫലതയില്‍ ആറടിമണ്ണിന്റെ അവസാന വീട്‌...
വീടോര്‍മകളില്‍ മുഴുകി സമയം പോയതറിഞ്ഞില്ല. സുകുമാരനും ലക്ഷ്‌മിയും എത്രയോ ദുരെയാണ്‌. ബസ്‌ സ്റ്റാന്റിന്റെ വശങ്ങളിലൊക്കെയും ചാക്കുകളും പത്രക്കടലാസുകളും ഇടം പിടിച്ചിരിക്കുന്നു. അവക്കുമുകളില്‍ വീടുകളില്‍ നിന്ന്‌ പുറന്തള്ളപ്പെട്ടവരും ഇറങ്ങിനടന്നവരും അത്തരമൊന്ന്‌ ഒരിക്കലും നേടാനാകാത്തവരും നഗരമഴുക്കില്‍ പെറ്റുവീഴപ്പെട്ടവരുമൊക്കെ ഉറക്കം പിടിച്ചിരിക്കുന്നു.
ഒരു കവിതാശകലം ഓര്‍മ വരുന്നു,
 

പട്ടുമെത്തയിലുറങ്ങുന്ന,
പേക്കിനാവ്‌ കണ്ടിട്ടേയില്ലാത്ത
കൂട്ടുകാരാ...

നിന്നേക്കാള്‍
എത്ര വലുതാണെന്റ വീട്‌.

അറ്റമില്ലാത്ത വിസ്‌തൃതിയില്‍
അളവറ്റ ഉയരത്തില്‍...?