Monday, November 15, 2010

ഉള്ളു നിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍ . . .

പെരുന്നാള്‍ ആവര്‍ത്തനമാണ്. ഒരുപിടി സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഹജ്ജിന്റെയും റമദാനിന്റെയും  വിശുദ്ധിയുടെ പാലോഴുക്കിനിടയില്‍ ഊറി വന്ന് ഉള്ളു നിറഞ്ഞ് ഒടുവില്‍,
തക്ബീര്‍ വിളിയായുംഅത്തറു മണമായും പുത്തനുടുപ്പിന്‍റെ നിറമായും മൈലാഞ്ചിയുടെ മൊന്ചായും തേങ്ങാ ചോറിന്‍റെ രുചിയായും ഓലപ്പടക്കത്തിന്‍റെ ഒച്ചയായും രൂപം മാറുന്ന പെരുന്നാളമ്പിളി . . . 
ആത്‌മഹര്‍ഷത്തിന്റെ നിലാവു നനഞ്ഞതാണ്‌ എന്റെ  മനസ്സിപ്പോള്‍ ; അചഞ്ചല വിശ്വാസത്തിന്റെ അതേ ആവേഗത്തില്‍ പ്രവര്‍ത്തനോന്മുഖത നിറഞ്ഞ്‌. ആ നിറവിന്റെ ഔന്നത്യത്തിലേക്കാണ്‌ ബലിപെരുന്നാള്‍ കടന്നുവരുന്നത്‌. പ്രബോധകന്‌ ഉണ്മയും ഊര്‍ജവും പകര്‍ന്നുതരാന്‍ ഓര്‍മപ്പെരുന്നാളിനെ കവിഞ്ഞ്‌ മറ്റൊന്നുമില്ല. ജീവനും ജീവിതവും ദീനിന്റെ വഴികളില്‍ സമര്‍പ്പിച്ച ഒരു മഹാപ്രബോധകന്റെ ഓര്‍മസാഗരങ്ങള്‍...
അതിന്റെ ഇരമ്പലുകള്‍ അലയടിക്കുന്നത്‌ നമ്മുടെ ഹൃദയങ്ങളിലൂടെയാണല്ലോ.
പെരുന്നാള്‍, അഖിലനാഥന്റെ വിശുദ്ധ സമ്മാനമാണ്‌. നമുക്കു മൊത്തിക്കുടിക്കുവാന്‍, പകര്‍ന്നുകൊടുക്കുവാന്‍, ഇബ്‌റാഹീമും ഹാജറയും ഇസ്‌മാഈലുമൊക്കെ ഓര്‍മകളില്‍ വന്ന്‌ വീണ്ടും വീണ്ടും ആവേശോര്‍ജം ചൊരിയാന്‍, ഒക്കെ.
സഹോദരാ,
ഹൃദയാദര്‍ശങ്ങളുടെ വെളിച്ചത്തില്‍ നാം നടന്നുതീര്‍ത്ത വഴികളുണ്ട്‌ മുമ്പില്‍. ഇനിയും തോളോടു തോള്‍ ചേര്‍ന്ന്‌ വിരല്‍ കോര്‍ത്ത്‌ ഒരുമിച്ചു നടക്കേണ്ട വഴികളുടെ താളമറിയാന്‍ ഈ ബലിപെരുന്നാളിന്റെ നല്ല ദിവസത്തില്‍ നമുക്ക്‌ കഴിയേണ്ടതുമുണ്ട്‌.

ആഘോഷത്തിമര്‍പ്പിന്‍റെ ആര്‍പ്പിലേക്ക് 
ഭക്തിയും ഇഷ്ടവും ഉയര്‍ന്നു പൊങ്ങുന്ന ഈദ്‌ സുദിനത്തില്‍ 
എന്‍റെ ഉള്ളു നിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍ . . .

Thursday, November 4, 2010

ഉണ്ണീ , മുഹ്‌സിനേ , മുഹ്‌സിനാ . . .




നീണ്ട , ഇടുങ്ങിയ
ചുമരുകളുടെ ഒരറ്റത്ത്‌
മേശ , കസേര .

കാലുകള്‍ .

ചുവപ്പ്‌
നീല
ധവളം
വെള്ള ; ഒറ്റ .

മൗനം , നിശബ്ദം
മുറിയുമ്പോഴെപ്പൊഴോ ,
മഴ , കൊടും മഴ . . .
പേമാരി
മിന്നല്‍ , ഇടി ,
മണ്ണിന്റെ മണം .

തളിര്‌ ,
ഉണരുന്നു ; ജനിക്കുന്നു .
ബലം വെക്കുന്നു ; കനം വെക്കുന്നു .

തുരുമ്പെടുത്ത ജനല്‍ക്കമ്പികള്‍ക്ക്‌
പുറത്ത്‌ വസന്തം ; കാശിത്തുമ്പ .
ചൂളം വിളി ,
പല്ലിയുടെ
ചിലന്തിയുടെ
ചിതലിന്റെ
മരണത്തിന്റെ . . .

(നഷ്ടപ്പെടലുകളുടെ ഓര്‍മകള്‍ ഉത്സവങ്ങളാക്കി മാറ്റിയ പി എസ്‌ എം ഒ കലാലയ സ്‌മൃതി
കളില്‍ , സതീര്‍ഥ്യന്‍ ബെന്നി മഷിയൊഴിച്ചപ്പോള്‍ . . .)