Sunday, July 3, 2011

തിന്മകള്‍ക്കെതിരിലുള്ള പൗരസമരമാണ്‌ നമ്മുടെ കാലത്തെ ജിഹാദ്‌

``അല്‌പം ചില വ്യക്തികളുടെ തെറ്റായ ചെയ്‌തികള്‍ മുന്‍നിര്‍ത്തി ഒരു സമുദായത്തെ മുഴുവന്‍ കുറ്റക്കാരാക്കുന്നത്‌ തീര്‍ത്തും തെറ്റായ നടപടിയാണ്‌. അമേരിക്കയാണ്‌ ഒന്നാം നമ്പര്‍ തീവ്രവാദി എന്ന്‌ പറയാന്‍ എനിക്ക്‌ സംശയമേതുമില്ല. ഖുര്‍ആനെയും ഇസ്‌ലാമിനെ തന്നെയും അപഹസിക്കുന്നതാണ്‌ ഇന്ന്‌ പ്രത്യക്ഷത്തിലുള്ള തീവ്രവാദത്തിന്റെ ഏറ്റവും ഭീകരമായ മുഖം. സമാധാനവും സാഹോദര്യവും ലോകത്ത്‌ നിലനിര്‍ത്തണമെന്ന്‌ ഉത്‌ബോധനം ചെയ്യപ്പെട്ട മത സമൂഹമാണ്‌ മുസ്‌ലിംകള്‍. മുസ്‌ലിംകള്‍ തീവ്രവാദികളാണെന്ന വാദത്തേക്കാള്‍ വലിയ നുണ മറ്റൊന്നില്ലതന്നെ.''
2008ല്‍ രാംലീല മൈതാനത്ത്‌ വെച്ച്‌ ജംഇയ്യത്തുല്‍ ഉലമ ഹിന്ദും മറ്റു മുസ്‌ലിം സംഘടനകളും ചേര്‍ന്ന്‌ നടത്തിയ ആന്റി ടെററിസ്റ്റ്‌ ഗ്ലോബല്‍ പീസ്‌ കോണ്‍ഫറന്‍സില്‍ സ്വാമി അഗ്നിവേശ്‌ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്‌. തീവ്രവാദത്തിന്റെയും ഭീകരതയുടെയും വക്താക്കളായി ലോകത്തിന്റെ സാമ്പത്തിക ഭൂരിപക്ഷങ്ങള്‍ മുദ്രകുത്തിയ ഒരു സമൂഹത്തെപ്പറ്റി തികച്ചും സത്യസന്ധമായ
വീക്ഷണവും സമീപനവും പുലര്‍ത്തുന്നു എന്നതു മാത്രമല്ല, കര്‍മവീഥികളുടെ വ്യതിരിക്തതയും സ്വാമി അഗ്നിവേശിനെ സ്വാമിയെന്ന പദത്തിന്റെ സാധാരണ അര്‍ഥങ്ങളില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നു. വാര്‍ധക്യമെന്ന്‌ നാം അരുക്കാക്കുന്ന എഴുപത്തിഒന്നാം വയസ്സിലും ബാലവേല, ബോണ്ടഡ്‌ ലേബറിംഗ്‌, പെണ്‍ ഭ്രൂണഹത്യ, സതി തുടങ്ങിയ സാമ്പത്തിക സാമൂഹിക ചൂഷണങ്ങള്‍ക്കെതിരിലും മദ്യം, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരിലും വെള്ളം, ഭൂമി, പരിസ്ഥിതി തുടങ്ങിയവയുടെ നിലനില്‌പിനുവേണ്ടിയും നിതാന്ത സമരത്തിലാണ്‌ സ്വാമി അഗ്നിവേശ്‌. ഒപ്പം മതസമൂഹങ്ങള്‍ക്കിടയില്‍ സമാധാന സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാനുള്ള പരിശ്രമങ്ങളിലും.
1939 സപ്‌തംബര്‍ 21 ന്‌ ആന്ധ്രാപ്രദേശിലെ ശക്തി ഗ്രാമത്തിലാണ്‌ സ്വാമി അഗ്നിവേശിന്റെ ജനനം. ശ്യാം പേവ്‌ റാവു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. നിയമത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും ബിരുദം നേടിയ അദ്ദേഹം 1963 ല്‍ കല്‍ക്കയിലെ സെന്റ്‌ സേവ്യര്‍ കോളെജില്‍ ബിസിനസ്സ്‌ മാനേജ്‌മെന്റ്‌ വിഭാഗം ലക്‌ചററായി. 1968 ല്‍ ജോലി ഉപേക്ഷിച്ചു. 1970 ല്‍ ഹരിയാനയിലെ ആര്യസമാജത്തില്‍ എത്തി സന്യാസം സ്വീകരിച്ചു. അതേ വര്‍ഷം തന്നെ ആര്യസഭ എന്ന പേരില്‍ ആര്യസമാജത്തിന്റെ തത്വങ്ങള്‍ അവലംബിച്ചുകൊണ്ട്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 1977 ല്‍ ഹരിയാനയിലെ എം എല്‍ എ ആയി. 1979-82 കാലയളവില്‍ ഹരിയാന വിദ്യാഭ്യാസ മന്ത്രി സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു. മന്ത്രിയായിരിക്കെ തന്നെ ബോണ്ടഡ്‌ ലേബറേഴ്‌സിനു വേണ്ടി ബന്ദുവോ മുക്തി മോര്‍ച്ച (Bonded Labourers Liberation Front) സ്ഥാപിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. കരിങ്കല്‍ ക്വാറികളിലും ഖനികളിലുമൊക്കെ ജോലി ചെയ്യുന്ന ആയിരങ്ങള്‍ക്ക്‌ മോചനം നല്‌കാനും അവരെ പുനരധിവസിപ്പിക്കാനും ഈ സംഘടനയ്‌ക്ക്‌ കഴിഞ്ഞു. സാമൂഹിക നീതിക്കുവേണ്ടിയുള്ള ഇത്തരം പരിശ്രമങ്ങളുടെ ഭാഗമായി മൂന്നു തവണ UN Trust Fund on Contemporary forms of Slavery യുടെ ചെയര്‍പേഴ്‌സണായി.
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ മതാന്തര സംവാദങ്ങളും മതസൗഹാര്‍ദ യാത്രകളും സംഘടിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ്‌ സ്വാമി അഗ്നിവേശ്‌. ഇത്തരം പ്രവര്‍ത്തനങ്ങളും ഇതര മതസ്ഥരോടുള്ള തുറന്ന സമീപനവും കശ്‌മീര്‍ , ബാബ അമര്‍നാഥ്‌ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ആര്‍ എസ്‌ എസ്‌ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിക്കുന്നതിന്‌ കാരണമായി. അഖില ഭാരതീയ ഹിന്ദുസഭ അദ്ദേഹത്തിന്റെ തലക്ക്‌ ഇരുപത്‌ ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുക വരെയുണ്ടായി.
Hinduism in Medival age, Interfaith Dialogue for Peace, Human Resource and Scoial Justice, Vedic Socialism, Religion Revel ution and Marxism തുടങ്ങി ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്‌തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. രാജധര്‍മ പാക്ഷികത്തിന്റെയും ക്രാന്തിധര്‍മി മാസികയുടെയും പത്രാധിപരായും സേവനമനുഷ്‌ഠിച്ചു. വര്‍ഷങ്ങള്‍ നീണ്ട സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ 2004 ലെ രാജീവ്‌ ഗാന്ധി നാഷണല്‍ സദ്‌ഭാവന അവാര്‍ഡ്‌, റൈറ്റ്‌ ലിവ്‌ലി ഹുഡ്‌ അവാര്‍ഡ്‌ (സ്വീഡന്‍ 2004), എം എ തോമസ്‌ നാഷണല്‍ റൈറ്റ്‌സ്‌ അവാര്‍ഡ്‌ (2006 ബാംഗ്ലൂര്‍) തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ക്ക്‌ അദ്ദേഹത്തെ അര്‍ഹനാക്കി. സാമുദായിക സ്‌പര്‍ധകളും അസമത്വവും കലുഷികമാക്കുന്ന ഇന്ത്യന്‍ അന്തരീക്ഷത്തില്‍ സ്വാമി അഗ്നിവേശ്‌ യുവത്വത്തിന്റെ പ്രസരിപ്പോടെ തന്റെ സമാധാന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു.
ദൈവം, ആരാധന, സിവില്‍ പൊളിറ്റിക്‌സ്‌, ഇന്ത്യന്‍ മുസ്‌ലിംകള്‍ തുടങ്ങിയ വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങള്‍ സ്വാമി അഗ്നിവേശ്‌ പങ്കുവെക്കുന്നു.


പൊതു പ്രവര്‍ത്തകന്‍, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, സാമൂഹ്യ സേവകന്‍ എന്നതിനോടൊപ്പം ഒരാത്മീയ ആചാര്യന്‍ കൂടിയായ താങ്കളുടെ ദൈവസങ്കല്‍പം.

യാഥാസ്ഥിതിക ഹൈന്ദവ കുടുംബത്തിലാണ്‌ എന്റെ ജനനം. എന്നാല്‍ ഹൈന്ദവ മതാചാര നിഷ്‌ഠയിലുള്ള ചെറുപ്പം എന്റെ ദൈവ സങ്കല്‌പത്തെ ഒട്ടും സ്വാധീനിച്ചിട്ടില്ല. മനുഷ്യനിര്‍മിത ദൈവങ്ങളിലും ബഹുത്വാധിഷ്‌ഠിത ദൈവസങ്കല്‌പത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യന്‍ ദൈവസൃഷ്‌ടിയാണ്‌. ആ മനുഷ്യന്‍ സൃഷ്‌ടിച്ച ഒന്നിനെയോ ആ മനുഷ്യനെ തന്നെയോ ദൈവമായി കാണുന്നത്‌ നീതീകരിക്കാനാവാത്ത ചെയ്‌തിയും ബുദ്ധിശൂന്യതയുമാണ്‌. ദൈവചേതന സര്‍വ വ്യാപിയാണ്‌. ഏതെങ്കിലും അമ്പലങ്ങളിലോ ദേവാലയങ്ങളിലോ പ്രതിഷ്‌ഠിച്ച്‌ തളച്ചിടാവുന്ന നിസ്സാരനല്ല ദൈവം. അതുകൊണ്ടുതന്നെ ഞാന്‍ അമ്പലങ്ങളില്‍ പോകാറുമില്ല. `റബ്ബുല്‍ ആലമീന്‍' എന്ന വിശേഷണമാണ്‌ എന്റെ ദൈവസങ്കല്‌പത്തെ പൂര്‍ണമാക്കുന്നത്‌.
എങ്കില്‍ ദൈവാരാധനയെ എങ്ങനെ വിശദീകരിക്കും.
ആത്മാവിനെ ശുദ്ധീകരിക്കലാണ്‌ മതത്തിന്റെ അന്തസത്ത. ആചാരങ്ങളുടെ ബാഹുല്യങ്ങള്‍ക്ക്‌ ആ ലക്ഷ്യം കൈവരിക്കാനാവില്ല. നിസ്വാര്‍ഥ കര്‍മങ്ങളാണ്‌ ആരാധനയുടെ ജീവന്‍. പാവപ്പെട്ടവനെ സഹായിക്കുക, മര്‍ദിതനോട്‌ നീതി പൂര്‍വം പെരുമാറുക, സഹജീവിയോട്‌ കരുണ കാണിക്കുക, താനധിവസിക്കുന്ന ഭൂമിയില്‍ വിനയത്തോടെ നടക്കുക, തന്റെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക. ഇതൊക്കെ ദൈവാരാധനയുടെ ഭാഗമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌.
മതാന്തര സംവാദങ്ങളിലും മതസൗഹാര്‍ദ യാത്രകളിലും താങ്കള്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നു.
ഭൂരിഭാഗം ഇന്ത്യന്‍ ജനതയും മതവിശ്വാസികളാണ്‌. വിശ്വാസങ്ങളുടെ വൈജാത്യം ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നുണ്ട്‌. മതാന്തര സംവാദങ്ങള്‍ കൊണ്ട്‌ ലക്ഷ്യമിടുന്നത്‌ ചില `കോമണ്‍ മിനിമം പ്രോഗ്രാമു'കള്‍ സാധ്യമാക്കുക എന്നതാണ്‌. ആരാധന, വിശ്വാസം, ആചാരം തുടങ്ങിയ കാര്യങ്ങളിലാണ്‌ മതങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‌ക്കുന്നത്‌. സത്യം, നീതി, ദയ തുടങ്ങിയ ജീവിത മൂല്യങ്ങളെ മതങ്ങള്‍ വിവക്ഷിക്കുന്നത്‌ ഒരുപോലെയാണ്‌. ഈ സാദൃശ്യങ്ങള്‍ ബോധ്യപ്പെടുന്നതിനും അതിന്റെ ഗുണം സമൂഹത്തിന്‌ ലഭ്യമാക്കുന്നതിനും മതാന്തര സംവാദങ്ങള്‍ ആവശ്യമാണ്‌. 1999 ല്‍ ക്രിസ്‌ത്യന്‍ പുരോഹിതനായ ഗ്രഹാം സ്റ്റൈനെയും രണ്ടു മക്കളെയും ചില വര്‍ഗീയ ശക്തികള്‍ ചുട്ടകരിച്ചപ്പോള്‍ ഒറീസയിലും 2002 ല്‍ ഗുജറാത്ത്‌ മുസ്‌ലിംകള്‍ നരഹത്യക്ക്‌ വിധേയരായപ്പോള്‍ ഗോധ്ര, ബറോഡ, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലും സംഘടിപ്പിച്ച മതസൗഹാര്‍ദ യാത്രകള്‍ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ ദ്യോതിപ്പിക്കുന്നവയാണ്‌. വര്‍ഗീയ സംഘങ്ങള്‍ ശക്തിപ്രാപിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം കരുതലുകള്‍ നമുക്ക്‌ കൂടുതലായി ഉണ്ടാവേണ്ടിയിരിക്കുന്നു.
രാഷ്‌ട്രീയ സംഘടനകളും മുന്നണികളും സജീവമായ ഇന്ത്യയില്‍ സിവില്‍ പൊളിറ്റിക്‌സിന്റെ പ്രസക്തി?
രാഷ്‌ട്രീയ ശക്തിയെ പൗര ശക്തികൊണ്ട്‌ പ്രതിരോധിക്കുകയാണ്‌ `പൗരരാഷ്‌ട്രീയം.' സാമൂഹ്യ തിന്മകള്‍ക്കെതിരെയും പരിസ്ഥിതി വിരുദ്ധ, ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നമ്മുടെ രാജ്യത്ത്‌ ഉയിര്‍ക്കൊണ്ടിട്ടുള്ള പൗരസമരങ്ങള്‍, ജനകീയ കൂട്ടായ്‌മകള്‍, സാധാരണ പൗരനെ ആകര്‍ഷിക്കുന്നുണ്ട്‌. കക്ഷിരാഷ്‌ട്രീയത്തിനതീതമായി പ്രാഥമികമായും ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദമുയരുമ്പോള്‍ ജനകീയ പിന്തുണ ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌.
ജനകീയ പിന്തുണ ഉണ്ടായിട്ടുപോലും ലോക്‌പാല്‍ ബില്ലിന്റെ അംഗീകാരത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.
സാധാരണ ജനത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സാമ്പത്തിക ക്രമക്കേടുകളും മറ്റും പരിശോധിക്കാനും നിയമവിധേയമാക്കാനും ക്രൈംബ്രാഞ്ച്‌, വിജിലന്‍സ്‌ തുടങ്ങി ഒട്ടേറെ സംവിധാനങ്ങള്‍ വ്യവസ്ഥാപിതമായിട്ടുള്ള ഒരു രാജ്യത്ത്‌, പ്രഥമ പൗരനായ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍ക്കൊള്ളുന്ന ഒരു മേല്‍ത്തട്ടിന്റെ സാമ്പത്തിക വിനിയോഗവും മറ്റും അന്വേഷിക്കുന്നതിന്‌ സംവിധാനമൊരുക്കുന്നതിലെന്താണിത്ര ഭയം? നാല്‌പത്‌ വര്‍ഷക്കാലം ലോക്‌പാല്‍ പാസ്സാവാതെ പോയി എന്നത്‌ രാഷ്‌ട്രീയ ശക്തികള്‍ നേരിടുന്ന സാമ്പത്തിക വിനിയോഗത്തിലെ മൂല്യച്യുതിയെയാണ്‌ സൂചിപ്പിക്കുന്നത്‌. അണ്ണാഹസാരയെപ്പോലെ ഒരു പൂര്‍ണ ഗാന്ധിയന്റെ നേതൃത്വത്തില്‍ ലോക്‌പാല്‍ ബില്‍ പാസ്സാക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള സത്യഗ്രഹ സദസ്സിനെ വര്‍ഗീയ പന്തലെന്ന്‌ മുദ്രകുത്തുന്നതിന്‌ പിന്നില്‍ തീര്‍ത്തും രാഷ്‌ട്രീയമായ ലക്ഷ്യങ്ങളാണുള്ളത്‌.
മദ്യം, മയക്കുമരുന്ന്‌, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ തടയുന്നതില്‍ മതത്തിന്റെ പങ്ക്‌?
ജീവിതശൈലിയായി മതമൂല്യങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇത്തരം സാമൂഹ്യ തിന്മകളില്‍ നിന്ന്‌ പൂര്‍ണമായും അകന്നുനില്‌ക്കാന്‍ സാധിക്കൂ. കര്‍മമാണ്‌ ആരാധന എന്ന്‌ നേരത്തെ സൂചിപ്പിച്ചതും അതുകൊണ്ടാണ്‌. മതങ്ങള്‍ പകര്‍ന്നുനല്‌കുന്ന ആത്മീയമായ ഓജസ്സിലൂടെ മാത്രമേ മനുഷ്യന്‌ മുക്തി പ്രാപിക്കാനാവൂ. ഇന്ന്‌ സമൂഹത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ വിപത്താണ്‌ മദ്യപാനം. സകല തിന്മകളുടെയും മാതാവ്‌ (ഉമ്മുല്‍ ഖബാഇസ്‌) എന്നാണ്‌ മുഹമ്മദ്‌ നബി മദ്യത്തെ വിശേഷിപ്പിക്കുന്നത്‌. ലോകത്ത്‌ ഏറ്റവും കുറച്ച്‌ മദ്യം ഉപയോഗിക്കുന്നത്‌ മുസ്‌ലിംകളാണ്‌. അതുകൊണ്ടുതന്നെ മദ്യവിരുദ്ധ സമര പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കാന്‍ ഏറ്റവവും അര്‍ഹതപ്പെട്ടവരും ബാധ്യതപ്പെട്ടവരും മുസ്‌ലിംകള്‍ തന്നെയാണ്‌.
വടക്കേ ഇന്ത്യയിലെ മുസ്‌ലിംകളുമായി തെക്കേ ഇന്ത്യന്‍ മുസ്‌ലിംകളെ, പ്രത്യേകിച്ചും കേരള മുസ്‌ലിംകളെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?
ഭൂരിഭാഗം മുസ്‌ലിംകളും പാവങ്ങളാണ്‌.
എല്ലാ മതങ്ങളിലുമെന്നപോലെ ചില ന്യൂനപക്ഷങ്ങളാണ്‌ മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്നത്‌. തെക്കേ ഇന്ത്യന്‍ മുസ്‌ലിംകളെ അപേക്ഷിച്ച്‌ കേരള മുസ്‌ലിംകളുടെ ജീവിത നിലവാരവും വിദ്യാഭ്യാസവും സംസ്‌കാരവും എത്രയോ ഉയര്‍ന്നതാണ്‌. രാഷ്‌ട്രീയ -സാമൂഹ്യ രംഗങ്ങളില്‍ കേരള മുസ്‌ലിംകള്‍ക്ക്‌ കൃത്യമായ ഒരിടമുണ്ട്‌. അതുകൊണ്ടുതന്നെ കേരളത്തിലെ മുസ്‌ലിംകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവരാണ്‌.
ബഹുസ്വര സമൂഹത്തില്‍ ഏറെ തെറ്റിദ്ധാരണ പടര്‍ത്തിയ പദമാണ്‌ ജിഹാദ്‌. ജിഹാദ്‌ എന്തെന്ന്‌ കുറെ പ്രസംഗങ്ങള്‍ വഴിയല്ല വിശദീകരിക്കേണ്ടത്‌. മുസ്‌ലിംകളുടെ കര്‍മങ്ങള്‍ കൊണ്ട്‌ ജിഹാദിന്റെ യഥാര്‍ഥ മാനം പൊതു സമൂഹത്തിന്‌ മനസ്സിലാക്കാന്‍ കഴിയണം. മദ്യം, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം നയിക്കുകയും അതിനെ ജിഹാദായി പ്രഖ്യാപിക്കുകയും വേണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള മലപ്പുറം ജില്ലയില്‍ അടുത്തകലത്ത്‌ മദ്യവിരുദ്ധ സമരങ്ങള്‍ നടക്കുകയുണ്ടായല്ലോ. ഇത്തരം സമരങ്ങളെ ശക്തമായി പുനരുജ്ജീവിപ്പിക്കുകയും മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ സമരജാഥകള്‍ സംഘടിപ്പിക്കുകയും വേണം. ആ യാത്രയില്‍ പങ്കാളിയാവാന്‍ ഞാനും തയ്യാറാണ്‌. മദ്യവിരുദ്ധ സമര സമിതി നായകന്‍ ഇയ്യാച്ചേരി മാസ്റ്ററോട്‌ ആ കാര്യം ഞാന്‍ സൂചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇങ്ങനെ ഏതൊക്കെ സാമൂഹ്യ തിന്മകളും ധാര്‍മികാപചയങ്ങളും സമൂഹത്തില്‍ നിലനില്‌ക്കുന്നുണ്ടോ അവിടെയൊക്കെ സമൂഹ നന്മ ലാക്കാക്കി സമരസന്നാഹങ്ങളൊരുക്കുകയും അത്‌ ദൈവ മാര്‍ഗത്തിലുള്ള ജിഹാദായി പരിചയപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകള്‍ നേരിടുന്ന അന്യവല്‌ക്കരണത്തെ മറികടക്കാന്‍ സാധിക്കും. മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ ഒട്ടേറെ മുന്നേറിയിട്ടുള്ള കേരളത്തില്‍ ഇത്തരം ശ്രമങ്ങള്‍ക്ക്‌ കൂടുതല്‍ സാധ്യതയും പ്രസക്തിയുമുണ്ട്‌
.