Sunday, February 27, 2011

അടിയൊഴുക്കുകള്‍ നിലച്ച കാമ്പസുകളില്‍ വായനക്ക്‌ എവിടെയാണ്‌ ഇടം?



``ഞാന്‍ നിനക്കൊരു സ്‌ക്രാപ്പയച്ചിരുന്നു, കണ്ടോ?'' വീടിന്റെ ടെറസില്‍ നിന്ന്‌ ഒരു എല്‍ പി ക്ലാസുകാരന്‍ റോഡിനപ്പുറത്തെ ഓടുവീട്ടിലെ കുട്ടിയോട്‌ വിളിച്ചു ചോദിച്ചു. ``ഞാനിപ്പോള്‍ നോക്കി റിപ്ലെ സെന്റ്‌ ചെയ്യാം.'' അവള്‍ ധൃതിയില്‍ വീട്ടിനകത്തേക്കോടി. റോഡരികില്‍ അല്‍പം സ്‌തംഭിച്ചു നില്‍ക്കാതിരിക്കാനായില്ലെനിക്ക്‌. എന്റേതൊരു കൂറ്റന്‍ നഗരമല്ല. ഗ്രാമത്തില്‍ നിന്ന്‌ പുറപ്പെടുകയും നഗരത്തിലെത്തിച്ചേരാതിരിക്കുകയും ചെയ്‌ത ഒരിടമാണ്‌. എന്നിട്ടും ഒപ്പമിരുന്ന്‌ കളിച്ചും അടിപിടികൂടിയും തെറ്റിയും മിണ്ടിയും കഴിയേണ്ട പ്രായത്തില്‍ പരസ്‌പരം സ്‌ക്രാപ്പയക്കാന്‍ മാത്രം വിദൂരത്തേക്ക്‌ കുട്ടികളെ അകറ്റി നിര്‍ത്താന്‍ പോന്ന `വീതി'യുള്ള റോഡുകള്‍ അവിടെയുണ്ടെന്നോ? കൂട്ടുകൂടലിന്റെ മധുരം നുകരേണ്ട പ്രായത്തില്‍ ആരാണവരെ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ലക്കും ലഗാനുമില്ലാതെ ഇളിച്ചുനില്‍ക്കുന്ന കീ ബോര്‍ഡുകള്‍ക്കുള്ളില്‍ കുരുക്കിയിട്ടത്‌? കുട്ടികളുടെ മുഴുവന്‍ പിഴവുകളുടേയും രചയിതാക്കളായ `മുതിര്‍ന്നവര്‍' എന്ന മഹത്തുക്കള്‍ തന്നെയല്ലേ?
സൗഹൃദത്തിന്റെ ഇത്തരം വെബ്‌ ലോകങ്ങള്‍ കുഞ്ഞുങ്ങളുടേതു മാത്രമല്ല. ബഹുഭൂരിപക്ഷം ആളുകളുടേതുമാണിന്ന്‌. പ്രത്യേകിച്ചും വിദ്യാര്‍ഥി യുവതയുടെ. ദിവസത്തിന്റെ 90 ശതമാനവും ചാറ്റ്‌ റൂമിലും മൊബൈലിലുമൊക്കെയായി ചെലവഴിക്കുന്ന അവര്‍ക്ക്‌ ജീവിതമെന്നത്‌ ലോഗ്‌ ഇന്‍ ബട്ടണും ഷട്ട്‌ഡൗണിനും ഇടയിലെ നിമിഷ നേരങ്ങളാണ്‌. സമൂഹത്തിന്റെ പരിച്ഛേദമായതുകൊണ്ടും പുതുമയുടെ സ്വീകര്‍ത്താക്കളായതുകൊണ്ടുമാവാം നമ്മുടെ കാമ്പസുകളിലധികവും ഈ നൈമിഷികതയുടെ പിറകെ പായുന്നവരാണ്‌. ഒരുപക്ഷേ, പൂര്‍ണമായും എന്നുതന്നെ പറയാം.
സര്‍ഗാത്മകത, സംവാദാത്മകത, സമരോത്സുകത, സംവേദനക്ഷമത എന്നീ നാല്‌ `സ'കളും കാമ്പസിന്റെ അടിസ്ഥാന സ്വഭാവങ്ങളാണ്‌. ഒരു പാനീയത്തിന്റെ ഏതൊരു ഭാഗവും ഒരേ രുചി നല്‍കുന്നതുപോലെ ഒരു പ്രദേശത്തെ കാമ്പസിനും അതിന്റെ ഏതൊരു മുക്കിലും മൂലയിലും ഈ നാലു ഗുണങ്ങളും കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്‌. എന്നാല്‍ മാറിയ ലോകത്തിന്റെ അതിവേഗത്തിനൊപ്പം നീങ്ങാനുള്ള തത്രപ്പാടിലാവാം കാമ്പസിന്റെ അടിയൊഴുക്കുകളൊക്കെയും നിലച്ചുപോയിരിക്കുന്നു. യഥാര്‍ത്ഥ സൗഹൃദത്തിന്റെയൊരു ലളിതമായ `സ'പോലും നഷ്‌ടപ്പെട്ടുപോയിരിക്കുന്നു. ഇവയ്‌ക്കിടയില്‍ പിടിച്ചുനില്‍ക്കുന്ന ഒന്നോ രണ്ടോ പച്ചപ്പുല്ലുകളുണ്ടാവാം... എന്നാല്‍ മാറ്റമുണ്ടാക്കാനുള്ള വേഗവും ത്രാണിയും പകരുന്ന സംഘബലം അവര്‍ക്കുണ്ടാകുന്നില്ല തന്നെ.
ഏതൊരു സമൂഹത്തിന്റെയും അസ്സല്‍ പ്രതിനിധിയാണ്‌ അതിന്റെ കാമ്പസ്‌. സമൂഹത്തിന്റെ സ്വഭാവ സവിശേഷതകളോടുള്ള ഒട്ടിനില്‍പ്പാണതിന്റെ പ്രത്യേകത. മാത്രമല്ല, സമൂഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ യൗവനമെന്ന നിലക്ക്‌ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഏതാശയ സംഹിതകളോടും പ്രവര്‍ത്തന രൂപങ്ങളോടും അതിരറ്റയളവില്‍ കൂറും ആവേശവും പ്രകടിപ്പിക്കുക സ്വാഭാവികം. ഈ സ്വാഭാവികതയുടെ ഗുണഫലമാണ്‌ നാം പേര്‍ത്തും പേര്‍ത്തും ഓര്‍മിച്ചുകൊണ്ടിരിക്കുന്ന എഴുപതുകളിലെ കാമ്പസ്‌. എഴുപതുകളിലെ കാമ്പസിനെ വാനോളമുയര്‍ത്തി അതു വിട്ടേച്ചുപോയ അരുതായ്‌മകളെ വെള്ളപൂശുകയല്ല. എങ്കിലും മൂര്‍ദ്ധന്യാവസ്ഥയിലുള്ള പ്രവര്‍ത്തനോര്‍ജത്തിന്റെയും ആശയ ദൃഢതയുടെയും ചിന്താവേഗങ്ങളുടെയും സൗന്ദര്യവും സൗകുമാര്യതയും അതിനുണ്ടായിരുന്നു. തീര്‍ച്ചയായും അത്‌ അക്കാലത്തെ സമൂഹത്തെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഷൊര്‍ണൂരിലെ സൗമ്യയും മഞ്ചേരിയിലെ കൃഷ്‌ണപ്രിയയുമൊന്നും അന്നല്ല കൊല്ലപ്പെട്ടത്‌, നമ്മുടെ കാലത്താണ്‌. അന്നു കൊല്ലപ്പെട്ടവര്‍ വര്‍ഗീസും രാജനുമൊക്കെയാണ്‌. മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയും അവന്റെ ഉയര്‍ത്തെഴുന്നേല്‍പിനായുള്ള സമരോത്സുകതയും ജീവന്റെ മണമുള്ള സര്‍ഗാത്മകതയും തീക്ഷ്‌ണസത്യങ്ങളുടെ ഉത്തരങ്ങളൊരുക്കുന്ന സംവാദാത്മകതയുമൊക്കെ അന്ന്‌ നൈമിഷികതകള്‍ക്കപ്പുറത്ത്‌ മനുഷ്യനെ ജീവിപ്പിച്ചിരുന്നു എന്നുപറയാം.
കേരളത്തിലെ അടിയൊഴുക്കുകള്‍ നിലച്ച കാമ്പസുകളുടെ ചത്ത കോശങ്ങള്‍ പരിശോധിച്ചുനോക്കിയാല്‍ കാണാം, ആഗോളീകരണം എന്ന ആന്റീബയോട്ടിക്കിന്റെ പാര്‍ശ്വഫലങ്ങള്‍. നമ്മുടെ തലതൊട്ടപ്പന്മാര്‍ മൂന്നാംലോക രാജ്യങ്ങളുടെ പലതരം അസ്ഥി തകര്‍ത്തു കുറിച്ചുതന്ന മരുന്നാണത്‌. അതപ്പടിയെടുത്ത്‌ വിഴുങ്ങുമ്പോള്‍ പാര്‍ശ്വഫലങ്ങളുടെ ഭീകരതകളെക്കുറിച്ച്‌ ഭരണതന്ത്രജ്ഞര്‍ ആലോചിച്ചതേയില്ല... എന്നിട്ട്‌, കാമ്പസിന്റെ മൃതാവസ്ഥകള്‍ക്ക്‌ അതിനെത്തന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. വരണ്ടുണങ്ങിയ ഭൂമികയില്‍ ജനിക്കാന്‍ തത്രപ്പെടുന്ന ഏതൊരു നല്ല വിത്തിനും പിടിച്ചുനില്‍ക്കാനാവില്ല തന്നെ.
ആഗോളീകരണം, കാമ്പസിനെ വളക്കൂറുള്ളതാക്കിമാറ്റിയിരുന്ന പലതിന്റെയും അവസാനമായിരുന്നു. ഏറ്റവുമധികം ക്ഷതമേറ്റത്‌ ഏറ്റവും ശക്തമാവേണ്ടിയിരുന്ന തായ്‌വേരിനു തന്നെയായിരുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ പിറകോട്ട്‌ നോക്കിയാല്‍ ആശയ സമ്പന്നതയുടെയും പ്രവര്‍ത്തനോന്മുഖതയുടെയും ഊര്‍ജസ്രോതസ്സായി വായനയെ തിരിച്ചറിയാന്‍ സാധിക്കും. നാടിന്റെ മുക്കിലും മൂലയിലും വായനശാലകള്‍, അക്ഷരമറിയാത്തവനുപോലും വായനയുടെ നിറവ്‌ പകരുന്ന ബാര്‍ബരര്‍ ഷോപ്പുകള്‍, ആവേശകരമായ സംവാദാന്തരീക്ഷമുള്ള ചായമക്കാനികള്‍, ചുമരില്‍ കരിക്കട്ട കൊണ്ടായിട്ടുപോലും തീക്ഷ്‌ണമായ സംവേദനക്ഷമത കാക്കുന്ന പച്ചയായ സര്‍ഗാത്മകത. വായനയെന്ന സര്‍വസാധാരണമായൊരു സ്വഭാവം ഇത്തരത്തില്‍ പോയകാലത്തിന്റെ പ്രബുദ്ധതക്ക്‌ തായ്‌വേരായിരുന്നു. ആഗോളീകരണമുല്‍പാദിപ്പിച്ച ബൂലോക വലക്കണ്ണികളുടെയിടയില്‍ കുടുങ്ങി വായന ഞെരുങ്ങുമ്പോള്‍ കാമ്പസിന്റെ തളിരിതളുകളും ഉണങ്ങിക്കരിയുന്നു.
വായന മരിക്കുന്നില്ല എന്നതു തീര്‍ച്ചയാണ്‌. എന്നാല്‍ അതിന്റെ ശൈലിക്കും ലക്ഷ്യത്തിനും സംഭവിച്ച മാറ്റമാണ്‌ ഏറെ പേടിപ്പെടുത്തുന്നത്‌. രണ്ടു പ്രത്യേക ദിശകളിലൂടെയാണ്‌ ഇന്ന്‌ വായന സഞ്ചരിക്കുന്നത്‌. ഒന്ന്‌, കൂടിയ മാര്‍ക്കും ഉയര്‍ന്ന ജോലിസാധ്യതകളും ലക്ഷ്യം വെച്ചുകൊണ്ടുള്ള അക്കാദമിക വായന. തങ്ങളുടെ സിലബസ്‌ മുന്‍നിര്‍ത്തിയുള്ള വായനയും എങ്ങനെ ഓര്‍മശക്‌തി വര്‍ദ്ധിപ്പിക്കാം, ഇന്റര്‍വ്യൂകള്‍ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങി `ജീവിത വിജയ'ക്യാപ്‌സൂളുകള്‍ക്കായുള്ള വായനയും ഇതില്‍പെടും.
രണ്ടാമത്തേത്‌ വളരെ ലളിതമായ വായനയാണ്‌. ഫാഷന്‍, ഗോസിപ്പുകള്‍, `ഓര്‍മക്കുറിപ്പുകള്‍', സെലിബ്രിറ്റികളുടെ ജീവിതം, പാചക-അലങ്കാര വിദ്യകള്‍ തുടങ്ങി ബുദ്ധിപരമായ യാതൊരു അനക്കങ്ങളും സംഭവിക്കാത്തവ. ഈ രണ്ടു ദിശകളെയും ഒഴിച്ചുനിര്‍ത്തണമെന്നല്ല, കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടുന്ന ജീവിതഗന്ധിയായ, ഗൗരവപൂര്‍വമുള്ള വായന തീരെയില്ലാതാകുന്നു എന്നതിലാണ്‌ പ്രയാസം. വായനയുടെ പരിസരത്ത്‌ വന്ന ഈ മാറ്റം ധ്രുതഗതിയിലാകുന്നത്‌, തങ്ങളുടെ താളുകള്‍ അഴിച്ചുപണിത്‌ നിറ സമൃദ്ധമാക്കാന്‍ പ്രസാധകര്‍ മത്സരിക്കാന്‍ തുടങ്ങിയതോടുകൂടിയാണ്‌. ബുദ്ധി ഉത്തരക്കടലാസിലും ആശയസമ്പന്നത ഡിസൈനര്‍ വസ്‌ത്രങ്ങളുടെ തെരഞ്ഞെടുപ്പിലും മാത്രം ആരംഭിച്ചൊടുങ്ങുമ്പോള്‍... കാമ്പസ്‌ ഉണങ്ങുന്നതിനെന്തിന്‌ മറ്റുകാരണങ്ങള്‍ പരതണം?
വായനയുടെ ആവശ്യകതയെക്കുറിച്ചെന്തു തന്നെ പ്രസംഗിച്ചാലും യുവതക്കു വായിക്കാന്‍ സമയമെവിടെയെന്നതാണ്‌ പ്രശ്‌നം. പല്ലുതേക്കും മുമ്പേ ഫേസ്‌ബുക്കിലും ചാറ്റ്‌റൂമിലുമൊക്കെയായി ജീവിക്കുന്നവരാണവര്‍. മുഖ്യധാരകള്‍ക്കപ്പുറത്തെ ബദലെഴുത്തുകളുടെ വായനക്കും ചര്‍ച്ചകള്‍ക്കും ഇന്റര്‍നെറ്റിന്റെ വിശാലലോകം മറ്റെന്തിനെക്കാളും അവസരമൊരുക്കുന്നുണ്ടെന്നുള്ളത്‌ സത്യമാണ്‌. എന്നാല്‍ അതിന്റെ ഫലപ്രദമായ ഉപയോഗം ചുരുക്കം ചില `തലതിരിഞ്ഞ'വരുടേത്‌ മാത്രമാകുമ്പോള്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു. തന്റെ നാടുമുഴുവന്‍ വേദനയുടെ കൊടികുത്തിയാലും പ്ലേബോയിയാണോ ജോക്കിയാണോ മികച്ച അടിവസ്‌ത്രമെന്നോ, സിനിമയിലെ ചൂടന്‍ രംഗങ്ങളുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചോ ഗംഭീരസംവാദങ്ങളാവും അരങ്ങുതകര്‍ക്കുക.സര്‍ഗാത്മക കാമ്പസ്‌ എന്ന്‌ എത്ര തന്നെ ഉറക്കെ പറഞ്ഞാലും മൃദുലമായ പൈങ്കിളി ഗാനങ്ങളൊരുക്കുന്നവനും പാടുന്ന `നല്ല പാട്ടുകാര'നും അതിനൊപ്പം ആടുന്നവനുമായിരിക്കുമിന്ന്‌ സര്‍ഗാത്മകതയുടെ ചുക്കാന്‍. നമ്മുടെ മുഖ്യധാരാ കാമ്പസ്‌ സിനിമകള്‍ ഇത്തരം സ്ഥിരരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തിരിക്കുന്നു. ഇടക്ക്‌ ഒറ്റക്കും തെറ്റക്കും ഇറങ്ങുന്ന ഇന്‍സ്റ്റന്റ്‌ മാഗസിനുകള്‍ തുടര്‍ച്ച നഷ്‌ടപ്പെട്ട്‌ കരിഞ്ഞുപോവുകയേയുള്ളൂ. ഇത്തരം കുഞ്ഞു പ്രസിദ്ധീകരണങ്ങളിലുള്ളതിനേക്കാളേറെ എഴുത്തുകാരെ ഫേസ്‌ബുക്കിലെയും ഒര്‍ക്കൂട്ടിലെയും ഫോട്ടോകള്‍ക്ക്‌ താഴെയുള്ള ചളുപ്പന്‍ കമന്റുകളില്‍ കാണാനാകും.
സമരോത്സുകതയുടെ കാര്യവും വ്യത്യസ്‌തമല്ല. ആശയസമരങ്ങളുടെയും അവകാശ സമരങ്ങളുടെയും തിളച്ചുവേവുന്ന ചരിത്രമുണ്ടായിരുന്നു കാമ്പസുകള്‍ക്ക്‌. അവകാശ സമരങ്ങളിന്ന്‌ എവിടെയെങ്കിലും പോയി രണ്ടേറെറിയുന്നതിലോ പൊതുമുതലുകള്‍ നശിപ്പിക്കുന്നതിലോ സായൂജ്യമടയുന്നു. പ്രത്യേകിച്ചൊരു ആശയവുമില്ലാത്തതുകൊണ്ടിപ്പോള്‍ ആശയസമരങ്ങളുടെ ആവശ്യവുമില്ല. കറുപ്പുകളെ പൊളിച്ചെഴുതുന്ന ഒരു സമരമെങ്കിലും കാമ്പസ്‌ കണ്ടിട്ടെത്ര കാലമായി!! രാഷ്‌ട്രീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും ഇന്റേണല്‍ മാര്‍ക്കും പ്രാക്‌ടിക്കലും കഴിഞ്ഞ്‌ സമയമുണ്ടെങ്കിലേയുള്ളൂ സമരവും സംഘടനാപ്രവര്‍ത്തനവുമൊക്കെ.
അടുത്തിടെ ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ കുട്ടികളെവച്ച്‌ നടത്തിയ ഒരു പഠനം വായിക്കാനിടയായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ കണക്ഷന്‍ തുടങ്ങി ഒരു വിധത്തിലുള്ള ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുമില്ലാതെ കൂട്ടമായി കുറച്ചുസമയമിരുത്തി. അല്‌പസമയം കഴിഞ്ഞപ്പോഴേക്കും പലര്‍ക്കും കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെട്ടു. അവര്‍ ഒരുകൂട്ടം വ്യത്യസ്‌തയിടങ്ങളില്‍ നിന്നുവന്നവരായിട്ടും പരിചയപ്പെടാനും സംവദിക്കാനും ഏറെയുണ്ടായിട്ടും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ അഭാവം ഒരുതരം ഡ്രഗ്‌ അഡിക്‌റ്റ്‌സുകളെപ്പോലെ അവരെ മാറ്റിപ്പണിതതായി തോന്നിച്ചു.
അറിവിന്റെ വിസ്‌ഫോടന സാധ്യതകള്‍ എത്ര തന്നെയുണ്ടെങ്കിലും ആഗോളീകരണവും അതിന്റെ ഫലമായി വന്ന നൂതന ആശയ വിനിമയോപാധികളും മനുഷ്യനില്‍ നിന്ന്‌ യഥാര്‍ത്ഥ ജീവിതഗന്ധത്തെയും പ്രവര്‍ത്തനോന്മുഖതയേയും എടുത്തുമാറ്റിയതായി കാണാം. അതുകൊണ്ടുതന്നെ കാമ്പസും മൃതസമാനമായി മാറി... മനുഷ്യന്‌ തന്റെ ചുറ്റുപാടിനോടുള്ള പ്രതിബദ്ധത തിരിച്ചുപിടിക്കണമെങ്കില്‍, യന്ത്രസമാനതയില്‍ നിന്ന്‌ മനുഷ്യഗുണത്തിന്റെ പൂര്‍ണതയിലേക്ക്‌ അവനെ തിരിച്ചുനടത്തണമെങ്കില്‍ ആഗോളീകരണത്തിന്റെ നന്മകള്‍ ഊറ്റിയെടുത്തുകൊണ്ട്‌ നാം കുടുങ്ങിക്കിടക്കുന്ന അതിന്റെ വലക്കണ്ണികള്‍ അറുത്തുമാറ്റാന്‍ നാം ഊക്കും ഊര്‍ജവും കാണിക്കണം. അതിനു ജീവിതഗന്ധിയായ വായനയെ മുന്നില്‍ നിര്‍ത്തി ബോധപൂര്‍വം യുദ്ധം ചെയ്യേണ്ടിവരും. യുവത്തത്തിന്റെ പ്രസരിപ്പുകള്‍ അവശേഷിക്കുന്നതുകൊണ്ട്‌ കാമ്പസുകളില്‍ നിന്നുതന്നെ പഴയതെങ്കിലും നമുക്ക്‌ പുതുതായ ഈ നവോത്ഥാന സംരംഭം രൂപം കൊള്ളണം. നല്ല സര്‍ഗാത്മകതയും സംവാദാത്മകതയും സമരോത്സുകതയും സംവേദനക്ഷമതയും വായനയുടെ ഈ പിടിവള്ളിയില്‍ പിടിച്ചുയര്‍ന്നോളും. ഇതിന്റെ ബലത്തില്‍ തങ്ങളുടെ സവിശേഷതകളെ പ്രസരിപ്പിക്കാനുള്ള കാമ്പസുകളുടെ നൈസര്‍ഗിക ശേഷി സമൂഹത്തിന്റെ ജീര്‍ണതകളെ പൊള്ളിക്കുകയും പൊളിച്ചുമാറ്റുകയും ചെയ്‌തേക്കാം.

Monday, February 7, 2011

ഞാനാണ് സൗമ്യയെ കൊന്നത്


അതെ , ഷൊര്‍ണൂരില്‍ കാമഭ്രാന്താല്‍ സൌമ്യ കൊല്ലപ്പെട്ടത് ഞാന്‍ കാരണമാണ് , എന്നെ കൊന്നു കളഞ്ഞേക്കുക നിങ്ങള്‍  . . .
വെട്ടി നുറുക്കി പട്ടിക്കിട്ടു കൊടുത്തേക്കുക.


നിങ്ങള്‍ ആരും ചിരിക്കണ്ട, നിങ്ങളുമുണ്ടായിരുന്നു എന്‍റെ കൂടെ . ..
തീവണ്ടിയില്‍ നിന്ന് അവളെ തള്ളിയിട്ടപ്പോള്‍  'ചങ്ങല വലിക്കട്ടെ' എന്ന് അവന്‍ ചോദിച്ചപ്പോള്‍  നീയാണ് പറഞ്ഞത് , 'വേണ്ട, അവള്‍ ചത്തുപോവുകയൊന്നുമില്ല'.
ഹും , എന്നിട്ട് നിന്ന് ഇളിക്കാന്‍ നാണമാകുന്നില്ലേ?


അതെ , നമ്മള്‍ സൗമ്യയെ, നമ്മുടെ പെങ്ങളെ കൊന്നു കളഞ്ഞിരിക്കുന്നു . നമുക്കാര്‍ക്കും എന്നിട്ടും ഒരു കുലുക്കവുമില്ല , സൗമ്യ ഒന്നാമാത്തവളല്ല , നമ്മള്‍ കൊന്നു തിന്ന എത്രയോ പേരില്‍ ഒരാള്‍ മാത്രം. ഇനി എന്നാണു നാം മലയാളിക്ക് നേര് തെളിയുക , തന്‍റെ സഹോദരനോ സഹോദരിയോ മരിക്കാനിരിക്കെയും ന്യൂസ്‌ ഹവറും കണ്ട അലവലാതി കുഞ്ഞാപ്പ , പിണറായി , ചാണ്ടി പോത്തന്മാരുടെ അണ്ണാക്കിലേക്ക് മിഴിച്ച് നോക്കാനും ഐ പി എല്ലും സ്റ്റാര്‍ സിങ്ങറും കാണാനുമുള്ള ധ്രിതിയാണ് നമുക്ക് . പോയി പണ്ടാറമടങ്ങ്‌ , നാളെ നിന്‍റെ മോളെയും, പെണ്ണിനേയും അമ്മയെയും സഹോദരിയും കൊന്നു തിന്നും , അപ്പോഴും നീ കാണാനിരിക്കണം നിന്‍റെ ഐ പി എല്ലും സ്റ്റാര്‍ സിങ്ങറും. അപ്പോഴും നീ നിന്‍റെ . . .


ദൂരെ കേള്‍ക്കുന്നത് അവളുടെ രോദനമാണ്‌. നമ്മള്‍ കൊന്നു തിന്ന സൗമ്യയുടെ , കാതു കൂര്‍പ്പിക്കൂ , നിനക്ക് കേള്‍ക്കുന്നുണ്ട് , ഒരു ചെറു വിരലെങ്കിലും നീയും ഞാനും അനക്കിയോ ?
ഒന്ന് ചോദിക്കട്ടെ ,
ഞാനും നീയും ഈ സമൂഹത്തിലേതെങ്കില്‍ അവള്‍ നിന്‍റെ, എന്‍റെ ആരാണ് ?


എന്‍റെ പ്രിയപ്പെട്ട പെങ്ങന്മാരെ , ഏതു നേരവും ചാടി വീണു മാന്തിക്കീറാവുന്ന ചിലര്‍ മാന്യതയുടെ പൊന്തക്കാടുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് ഓര്‍ത്ത്‌ വേണം നിങ്ങള്‍ ഓരോ അടിയും വെക്കാന്‍ . ആരും നിങ്ങളെ രക്ഷിക്കില്ല , ആരും . . .
നിങ്ങളെ നിങ്ങളു തന്നെ രക്ഷപ്പെടുത്തുക
ആയിരത്തൊന്നു രാവില്‍ രാജാവിനെ കഥ പറഞ്ഞു കഥ പറഞ്ഞു മയക്കി സ്ത്രീ വിമോചകയായ ഷഹറസാദിനെ നിങ്ങള്‍ മറക്കാതിരിക്കുക.
ഷഹറസാദുമാരാവുക , ഞങ്ങളോട് , നിങ്ങളുടെ ആങ്ങളമാരെന്ന് പറയുന്ന ......വരോട് പൊറുക്കാതിരിക്കുക.

Tuesday, December 14, 2010

വര്‍ഗീയവിഷം ചീറ്റുന്ന മാധ്യമസംസ്‌കാരം

അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക രാഷ്‌ട്രീയ നായകന്മാര്‍ തുടങ്ങിയവരെയും അവരുള്‍ക്കൊള്ളുന്ന സവിശേഷ ഇടങ്ങളായ സ്‌കൂള്‍, ഭരണ സിരാകേന്ദ്രങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളെയും സമൂഹം ഭക്ത്യാദരങ്ങളോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. പ്രത്യേകിച്ചും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ. എന്നാല്‍ അപ്രമാദിത്വം കല്‌പിക്കപ്പെട്ടിരുന്ന മാധ്യമ ലോകം ഇന്ന്‌ സ്വയം ജീര്‍ണതയുടെ വിത്തുപാകുന്നതില്‍ മത്സരിക്കുകയാണ്‌. അശ്ലീലതയും താന്‍പോരിമയും കോര്‍പ്പറേറ്റ്‌ മുതലാളിമാരുടെ കിടപ്പറരഹസ്യങ്ങളും പെയ്‌ഡ്‌ന്യൂസുകളും ചേരുവകളാക്കി ഒരുക്കുന്ന മാധ്യമസദ്യയിലേക്ക്‌ ഒരുകൂട്ടം വര്‍ഗീയപായസം കൂടി വിളമ്പുന്നതോടെ പുതിയ കാലത്തെ മാധ്യമധര്‍മം പൂര്‍ത്തിയാകുന്നു.



ഒരു ഭാഗത്ത്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കുത്തക കമ്പനികളുടെ പിമ്പുകളായി പ്രവര്‍ത്തിക്കുകയും രാഷ്‌ട്രീയ ഭീമന്മാരുടെ ദാസ്യരാവുകയും ചെയ്യുമ്പോള്‍ അഴിമതി രഹസ്യങ്ങളും അന്യായ പരമ്പരകളും പൂഴ്‌ത്തിവെക്കപ്പെടുകയോ മനോഹരമായി വെള്ള പൂശപ്പെടുകയോ ചെയ്യുന്നു. മറു ഭാഗത്ത്‌ ദളിതനും മുസ്‌ലിമുമുള്‍പ്പെടെ ന്യൂനപക്ഷങ്ങളെ പ്രതിചേര്‍ത്തുകൊണ്ട്‌ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു. ഇതേ മാധ്യമങ്ങള്‍ തന്നെ സദാചാര പോലീസ്‌ ജനാധിപത്യത്തിന്റെ കാവല്‍മാലാഖകളായി വേഷം കെട്ടി ചിരിയുണര്‍ത്തുന്നു.

ചരിത്രത്തിന്റെ ദശാസന്ധികളിലൊക്കെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവമതിക്കാന്‍ മാധ്യമലോകത്ത്‌ ബോധപൂര്‍വമുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മുസ്‌ലിം നാമമുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ രാജ്യങ്ങളെയോ അവരുടെ തിന്മകളുടെ പേരില്‍ സാമാന്യവല്‌കരിക്കുന്ന പ്രവണത ലോകത്ത്‌ പ്രബലമാണ്‌.



എണ്ണ സമൃദ്ധിയുടെ കാലത്ത്‌ (1970 കളില്‍) പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ഇത്തരത്തില്‍ വാര്‍പ്പ്‌ രൂപങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിച്ചതിനുദാഹരണമാണ്‌. തടിച്ചുകൊഴുത്ത, കറുത്ത താടിക്കാരായ ആറ്‌ അറബ്‌ ശൈഖുമാര്‍ അവരുടെ നീളന്‍ കുപ്പായവും തലപ്പാവുമണിഞ്ഞ്‌ വട്ടത്തിലിരിക്കുന്നു. ഹുക്ക വലിക്കുന്നു. പശ്ചാത്തലത്തില്‍ ഒരു മസ്‌ജിദിന്റെ മിനാരവും. ``അപ്പോള്‍ നാം കാനഡ വാങ്ങാന്‍ ഐകകണ്‌ഠേന തീരുമാനിക്കുന്നു'' എന്ന്‌ അടിക്കുറിപ്പും നല്‌കിയിരുന്നു. തിന്നും കുടിച്ചും പണം തുലയ്‌ക്കുകയും പ്രാകൃതരും പരിഹാസ്യരും മന്ദബുദ്ധികളും ഗൂഢാലോചന നടത്തുന്നവരുമായി മൊത്തം അറബികളെയും മുസ്‌ലിംകളെത്തന്നെയും ചിത്രീകരിക്കുകയുമാണീ കാര്‍ട്ടൂണ്‍. എണ്ണസമൃദ്ധിയുടെ കാലത്ത്‌ ഈ പ്രതിബിംബം സ്ഥിരപ്രതിഷ്‌ഠ നേടിയിരുന്നു. ഇത്തരം വാര്‍പ്പുമാതൃകകള്‍ സമയാനുസൃതം വ്യത്യാസപ്പെടുകയും വികസിക്കുകയും ചെയ്യുന്നു. പിന്നീടിങ്ങോട്ട്‌ ഭീകരവാദിയുടെ രൂപമാണ്‌ മുസ്‌ലിംകളെ ചിത്രീകരിക്കാന്‍ മാധ്യമ ലോകം ഉപയോഗിച്ചത്‌. മുസ്‌ലിംകളുടെ ചിഹ്നങ്ങളും വേഷവും തീവ്രവാദത്തിന്റെ മൂര്‍ത്ത രൂപങ്ങളായി മുദ്രകുത്തപ്പെട്ടു. വര്‍ഗീയതയും ഭീകരവാദവും മുസ്‌ലിംകളുടെ കുലത്തൊഴിലായും `തീവ്രവാദി' എന്നത്‌ മുസ്‌ലിംകളുടെ പര്യായവുമായി ചിത്രീകരിക്കാനാണിന്ന്‌ ആഗോള തലത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക്‌ താല്‌പര്യം.



മുസ്‌ലിം വിരുദ്ധതയുടെ കേരള മോഡല്‍

കേരള ചരിത്രത്തില്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ ഭാവങ്ങളും മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാത വൈദഗ്‌ധ്യങ്ങളും എക്കാലത്തും മുസ്‌ലിംസമൂഹത്തെ വേട്ടയാടിയിട്ടുണ്ട്‌. മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയെയും നേട്ടങ്ങളെയും സംശയത്തോടു കൂടി നോക്കിക്കാണുകയും ഒളിഞ്ഞും തെളിഞ്ഞും ഒറ്റപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. മലപ്പുറത്തെ കുട്ടികളുടെ അക്കാദമിക വളര്‍ച്ച കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന വിടുവായത്തം പറയാന്‍ കേരള മുഖ്യന്‌ പോലും യാതൊരു മടിയുമുണ്ടായില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട കലാപങ്ങളില്‍ ഒന്നാണ്‌ 1921 ലെ മലബാര്‍ ലഹള. മലബാര്‍ ലഹള അതിന്റെ സമഗ്രാര്‍ഥത്തില്‍ ബ്രിട്ടീഷ്‌ വിരുദ്ധവും ദേശാഭിമാന പ്രേരിതവുമായിരുന്നു. എന്നാല്‍ അന്നു കേരളത്തിലുണ്ടായിരുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നടങ്കം മലബാര്‍ ലഹളയെ ഹാലിളകിയ മാപ്പിളമാര്‍ കാട്ടിക്കൂട്ടിയ കോപ്രായമായാണ്‌ എഴുതിപ്പിടിപ്പിച്ചത്‌. പൊടിപ്പും തൊങ്ങലും വെച്ച്‌ മലബാര്‍ ലഹളയില്‍ പങ്കെടുത്ത മുസ്‌ലിം നേതാക്കള്‍ക്കെതിരെ കഥകള്‍ മെനയുമ്പോള്‍ ബ്രിട്ടീഷുകാരുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല ചെയ്‌തത്‌, കേരളത്തില്‍ വിശിഷ്യാ മലബാര്‍ പ്രദേശത്ത്‌ നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം ഒരുമയുടെ കടയ്‌ക്കല്‍ സാരമായ വെട്ടേല്‌ക്കുക കൂടിയായിരുന്നു. മലയാള മനോരമ, യോഗക്ഷേമം, നസ്രാണി ദീപിക, മാതൃഭൂമി, കേരള പത്രിക തുടങ്ങിയ പത്രങ്ങള്‍ അങ്ങേയറ്റം ക്ഷോഭകരവും തീര്‍ത്തും ഏകപക്ഷീയവുമായ രീതിയിലാണ്‌ മലബാര്‍ കലാപത്തെ സമീപിച്ചത്‌. യോഗക്ഷേമം `മലബാറിലെ ചേലാ കലാപം' എന്നാണ്‌ സമരത്തെ വിശേഷിപ്പിച്ചത്‌. ഖിലാഫത്ത്‌ നേതാക്കള്‍ മതം മാറ്റാന്‍ നടക്കുന്ന മതഭ്രാന്തന്മാരാണെന്നവര്‍ ശക്തമായി പ്രചരിപ്പിച്ചു. മലബാര്‍ പ്രദേശത്തെ ഹൈന്ദവ സമൂഹത്തെ വര്‍ഗീയമായി കുത്തിയിളക്കാനും മാപ്പിളമാര്‍ക്കെതിരെ ചെറുത്തുനില്‌പ്‌ സംഘടിപ്പിക്കാനും യോഗക്ഷേമം എഡിറ്റോറിയലുകള്‍ ആഹ്വാനം ചെയ്‌തു. ബ്രിട്ടീഷ്‌ അനുകൂല ക്രിസ്‌ത്യന്‍ പത്രമായ നസ്‌റാണി ദീപിക മലബാര്‍ ലഹളയെ മതപരിവര്‍ത്തന യുദ്ധമായാണ്‌ കണ്ടത്‌.



കലാപത്തിന്റെ മറവില്‍ ഹിന്ദുക്കളെ കൊള്ളയടിക്കുകയാണ്‌ ചെയ്‌തതെന്ന്‌ നസ്രാണി ദീപിക തട്ടിവിട്ടു. ഖിലാഫത്ത്‌ നേതാക്കളെ തീര്‍ത്തും പരിഹാസ്യരാക്കി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌ മലയാള മനോരമ കലാപം റിപ്പോര്‍ട്ടു ചെയ്‌തത്‌. ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന്‌ ബോധപൂര്‍വം ശക്തിപകരാന്‍ മനോരമ ശ്രമിക്കുകയായിരുന്നു. ജോനകപ്പട എന്ന തലക്കെട്ടോടെ മൂര്‍ക്കോത്ത്‌ കുമാരന്‍ മലയാള മനോരമയില്‍ എഴുതിയ ഡുമണ്ടന്‍ ലേഖനത്തില്‍ കലാപം അവസാനിക്കണമെങ്കില്‍ മുസ്‌ലിംകള്‍ മതഭ്രാന്തില്‍ നിന്ന്‌ പിന്തിരിയുകയോ ഹിന്ദുക്കള്‍ അതേയളവില്‍ തിരിച്ചടിക്കുകയോ വേണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. മലബാറില്‍ ദേശീയ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്നത്‌ മാതൃഭൂമിയാണ്‌. ബ്രിട്ടീഷ്‌ അനുകൂല പത്രങ്ങള്‍ എത്രകണ്ട്‌ വിഷലിപ്‌തമായാണോ കലാപം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌, പ്രത്യക്ഷമായല്ലെങ്കിലും പരോക്ഷമായി അതേയളവില്‍ സാമുദായിക ഭിന്നത സൃഷ്‌ടിക്കുന്ന തരത്തിലായിരുന്നു മാതൃഭൂമിയുടെ റിപ്പോര്‍ട്ടുകള്‍. മാതൃഭൂമിയില്‍ ഇത്തരത്തില്‍ സാമുദായിക ഭിന്നത രൂക്ഷമാക്കുന്ന ലേഖനങ്ങള്‍ പെരുകിയപ്പോഴാണ്‌ മുഹമ്മദ്‌ അബ്‌ദുറര്‍ഹ്‌മാന്‍ സാഹിബും ഇ മൊയ്‌തു മൗലവിയുമടങ്ങിയവര്‍ അല്‍അമീന്‍ പത്രത്തിലൂടെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ കടന്നാക്രമിച്ചത്‌.



സത്താപരമായി വര്‍ഗീയ പ്രേരിതമല്ലായിരുന്നിട്ടുകൂടി മാധ്യമങ്ങള്‍ മലബാര്‍ കലാപത്തെ പ്രതിനിധാനം ചെയ്യാന്‍ ശ്രമിച്ചത്‌ അങ്ങനെയായിരുന്നുവെന്നത്‌ കേവലം സാഹചര്യവശാലായിരുന്നുവെന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌. കൃത്യമായ ഒളിയജണ്ടകളുടെ മറവില്‍ തന്നെയായിരുന്നു എന്നു വിശ്വസിക്കാനാണ്‌ ന്യായമുള്ളത്‌. വര്‍ഷങ്ങള്‍ വേണ്ടിവന്നു മലബാര്‍ കലാപം ദേശീയ പ്രേരിതവും ദേശാഭിമാന പ്രേരിതവുമായിരുന്നു എന്ന ആഖ്യാനങ്ങള്‍ക്ക്‌ മാധ്യമങ്ങളില്‍ ഇടം ലഭിക്കാന്‍.

വര്‍ഷങ്ങളുടെയും സാഹചര്യങ്ങളുടെയും മാറ്റം മാധ്യമ ഭരണകൂട കൂട്ടുകെട്ടിന്റെ ഭീകരതകള്‍ക്ക്‌ ഒടുക്കമുണ്ടാക്കിയിട്ടില്ല. സമകാലിക കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നമ്മോട്‌ പറയുന്നതതാണ്‌. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാധ്യമഭീകരതയുടെ കഴുകന്‍ കണ്ണുകള്‍ ഇരയെ തേടക്കൊണ്ടിരിക്കുന്നു. മലബാര്‍ കലാപകാലത്ത്‌ ഒരു പ്രത്യേക ഘട്ടത്തില്‍ ഇരയെ സൃഷ്‌ടിച്ചിരുന്നുവെങ്കില്‍ ഇന്ന്‌ മാധ്യമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ തീവ്രവാദി പരിവേഷം ചാര്‍ത്താന്‍ അവസരം പാര്‍ത്തിരിക്കുന്നു.



കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഏറെ കോലാഹലങ്ങളുണ്ടാക്കിയ ലെറ്റര്‍ ബോംബ്‌ കേസില്‍ മുഹ്‌സിന്‍ എന്ന എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്യുകയുണ്ടായി. കേരളത്തിലെ സകല മ, മുത്തശ്ശി പത്രങ്ങളും ഒന്നിച്ചര്‍മാദിച്ചെഴുതി; മുസ്‌ലിം തീവ്രവാദത്തിന്റെ പുതിയ വഴികളെക്കുറിച്ച്‌. അന്വേഷണങ്ങള്‍ക്കൊടുവില്‍ മുഹ്‌സിന്‍ നിരപരാധിയായണെന്ന്‌ തെളിഞ്ഞു. രാജേഷ്‌ എന്ന പ്രതിയെ പിടികൂടി. മുഹ്‌സിനെ തീവ്രവാദിയാക്കാനും പാക്‌ ചാരനാക്കി ചിത്രീകരിക്കാനും മത്സരിച്ച മാധ്യമങ്ങളൊന്നും തന്നെ അയാളുടെ നിരപരാധിത്വത്തെ കുറിച്ച്‌ വാര്‍ത്തകൊടുക്കാന്‍ താല്‌പര്യം കാണിച്ചില്ല. പിടിയിലായ രാജേഷിനെ മാനസിക രോഗിയെന്ന ഔദാര്യം നല്‌കി വിട്ടയയ്‌ക്കാനും മറന്നില്ല. മുഹ്‌സിന്‍ എന്ന എന്‍ജിനയീറിംഗ്‌ വിദ്യാര്‍ഥിയുടെ പഠനമെന്തായി? കേസും കൂട്ടവും തീവ്രവാദി എന്ന വാലും മുഹ്‌സിനെയും കുടുംബത്തെയും എങ്ങനെ ബാധിച്ചു? ഒരു പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കും അതൊന്നും അന്വേഷിക്കണമെന്ന്‌ തോന്നിയില്ല.



ലെറ്ററ്‌ ബോംബ്‌ വിവാദം കെട്ടടങ്ങുന്നതോടെ മറ്റൊരു വാര്‍ത്ത മെനയുന്ന തിരക്കിലായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമ കോക്കസ്സുകള്‍. ഒരു സുപ്രഭാതത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്തൊരു പദപ്രയോഗവുമായി കേരള മാധ്യമങ്ങള്‍ പുറത്തുവന്നു. ലൗജിഹാദ്‌. മുസ്‌ലിംകളുടെ പുതിയ മതപരിവര്‍ത്തന, തീവ്രവാദ സംവിധാനം! ഒരു സംഘര്‍ഷത്തില്‍ ആദ്യം പരിക്കുപറ്റുന്നത്‌ വാക്കുകള്‍ക്കായിരിക്കുമെന്ന്‌ മാധ്യമ നിരീക്ഷക സീനാ അഅ്‌സം നിരീക്ഷിക്കുന്നുണ്ട്‌. ജിഹാദ്‌ എന്ന പദം ഏറെ വിശുദ്ധമായ ഒന്നാണ്‌. ലോകത്തേറ്റവുമധികം തെറ്റിദ്ധാരണകള്‍ക്ക്‌ വിധേയമാക്കപ്പെട്ടിട്ടുള്ള ഒരാശയവുമാണ്‌. മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തില്‍ `ലൗജിഹാദ്‌' പരമ്പരകള്‍ തന്നെ കേരളത്തിലെ മാധ്യമ പോലീസ്‌ കുട്ടുകെട്ട്‌ കെട്ടിച്ചമച്ചു. ആ വിവാദം സൃഷ്‌ടിച്ച മുറിവുകളുണങ്ങും മുമ്പ്‌ ലൗജിഹാദ്‌ എന്നത്‌ സത്യമല്ലെന്നും കേവലം കെട്ടുകഥകളാണെന്നും കോടതി വിധി പ്രഖ്യാപിച്ചു. കേരളത്തിലെന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. സ്‌പെഷല്‍ പതിപ്പുകളും എഡിറ്റോറിയലുകളും അഭിമുഖ പരമ്പരകളും കുത്തിനിറച്ച്‌ ലൗജിഹാദ്‌ മാമാങ്കം ആഘോഷിച്ച മാധ്യമത്തമ്പുരാക്കന്മാര്‍ ആരും തന്നെ കോടതി വിധി ഏറ്റുപിടിച്ചില്ല. മതേതരത്വത്തിന്റെ പൊയ്‌മുഖം വെച്ചുനടക്കുന്ന ബുജികള്‍, വിദ്വേഷം പ്രചരിപ്പിച്ച മാധ്യമങ്ങള്‍ മാപ്പു പറയമണമെന്ന്‌ പ്രസ്‌താവന ഇറക്കിയില്ല! ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ആഘോഷിച്ച മാധ്യമങ്ങള്‍ക്ക്‌ എന്തു നഷ്‌ടപരിഹാരമാണ്‌ ചെയ്യാനാവുക?

`അനാഥശാല മാഫിയ!'



നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന പരസ്യവാക്യം പോലെ മാധ്യമ ലോകത്തിന്‌ മുസ്‌ലിം വിരുദ്ധമായ രണ്ട്‌ ലീഡ്‌ സ്റ്റോറിയെങ്കിലും കിട്ടാതെ വയ്യെന്നായിരിക്കുന്നു. പുതിയ വിവാദം കോഴിക്കോട്ടാണരങ്ങേറിയിരിക്കുന്നത്‌. 2010 ആഗസ്റ്റ്‌ 8 ന്‌ ഗുജറാത്തില്‍ നിന്നും കോഴിക്കോട്ടെ അനാഥശാലകളില്‍ പഠനാവശ്യാര്‍ഥം കൊണ്ടുവന്ന മുപ്പത്‌ കുട്ടികളെ ചൊല്ലിയാണ്‌ വിവാദം പുകഞ്ഞത്‌. ഗുജറാത്ത്‌ കലാപാനന്തരമുള്ള പ്രത്യേക പരിതസ്ഥിതിയില്‍ കഷ്‌ടതയനുഭവിക്കുന്ന കുരുന്നുകളാണ്‌ രക്ഷിതാക്കളോടൊപ്പം കോഴിക്കോട്ടെത്തിയത്‌. എന്നാല്‍ മലയാള മനോരമക്ക്‌ യാതൊരു സംശയവുമുണ്ടായിരുന്നില്ല, ആ വാര്‍ത്തയില്‍ ഓര്‍ഫനേജ്‌ മാഫിയ പിടിമുറുക്കുകയാണെന്ന്‌ കണ്ടെത്താന്‍. കാരണം ഗുജറാത്തില്‍ നിന്നും കുട്ടികളെ കേരളത്തിലേക്കെത്തിച്ച മുസ്‌ലിം വ്യാപാരിയെക്കുറിച്ച്‌ മനോരമക്ക്‌ നന്നായി അറിയാം. കോഴിക്കോട്ടെ സന്നദ്ധ സേവന പാതയിലെ സജീവ സാന്നിധ്യം, പലപ്പോഴായി മനോരമ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സഹായ സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചയാള്‍ ജാതി മത ഭേദമന്യേ പൊതു വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നയാള്‍... ഇതില്‍ പരം എന്തു തെളിവുകള്‍ വേണം ഒരാള്‍ അനാഥശാലാ മാഫിയയുടെ ഏജന്റാണെന്ന്‌ പറയാന്‍!



ഗുജറാത്തില്‍ നിന്നെത്തിയ കുട്ടികളെ സംബന്ധിച്ച്‌ ടൗണ്‍ പോലീസും റയില്‍വേ പോലീസും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിക്ക്‌ അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്‌, കുട്ടികളെ വിദ്യാഭ്യാസ ആവശ്യാര്‍ഥം കൊണ്ടുവന്നതാണെന്ന്‌. കുട്ടികളുടെ രക്ഷിതാക്കള്‍ കൂടെയണ്ടായിരുന്നുവെന്നും പോലീസ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. പക്ഷേ, മനോരമയുടെ സ്വന്തം ലേഖകനുറപ്പുണ്ടായിരുന്നു, ഇതൊരു മാഫിയയാണെന്ന്‌, ഹോട്ടല്‍ ശൃംഖലകള്‍ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്താണെന്ന്‌്‌! ഗുജറാത്തില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്ന പശ്ചാത്തലം മനോരമ `മാഫിയ ഭീമ'നായി ചിത്രീകരിച്ച തോട്ടത്തില്‍ റഷീദ്‌ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്‌. വാണിജ്യാവശ്യാര്‍ഥം ഗുജറാത്തുമായി ബന്ധമുള്ള അദ്ദേഹം ഗുജറാത്ത്‌ കലാപാനന്തരം കേരളത്തിലെ വിവിധ യത്തീംഖാനകളെ സഹകരിച്ച്‌ ഗുജറാത്ത്‌ കുട്ടികള്‍ക്ക്‌ അഭയം നല്‍കുന്നുണ്ട്‌. എന്ന പഠനാവശ്യാര്‍ഥം കേരളത്തില്‍വന്ന ഗുജറാത്ത്‌ മക്കള്‍ക്ക്‌ ദൈവത്തിന്റെ സ്വന്തം നാട്‌ നല്‍കിയ `സ്വീകരണം' അദ്ദേഹം പത്രക്കുറിപ്പില്‍ വേദനയോടെ അനുസ്‌മരിക്കുന്നുണ്ട്‌. പത്രം കുപ്രചാരണം നടത്തിയതിനെതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്റ്റഡിയിലായ കോഴിക്കോട്‌ ചില്‍ഡ്രന്‍സ്‌ ഹോമിലെ അസൗകര്യങ്ങള്‍ നിറഞ്ഞ ഒറ്റമുറിയില്‍ നരകതുല്യമായി കഴിയേണ്ടി വന്നു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ 10.8.2010ലെ തീരുമാനപ്രകാരം കുട്ടികളെ വയനാട്‌ മുട്ടില്‍ ഓര്‍ഫനേജിലേക്ക്‌ അയച്ചിരുന്നു. എന്നാല്‍ 12.8.2010ന്‌ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം കുട്ടികളെ വീണ്ടും ചില്‍ഡ്രന്‍സ്‌ ഹോമിലേക്ക്‌ മാറ്റി. കുട്ടികളെ ബോധപൂര്‍വം ഉപദ്രവിക്കുന്നതായിരുന്നു ഈ തീരുമാനം. യഥാര്‍ഥത്തില്‍ അന്തസ്സാര്‍ന്ന ജീവിതവും അടിസ്ഥാന വിദ്യാഭ്യാസവും ഏതൊരു പൗരനും ഭരണഘടന അനുവദിച്ച അവകാശമാണ്‌. ഒരു ജനതയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന എല്ലാറ്റിനെയും മുറിച്ചുമാറ്റാനുള്ള ഗൂഢശ്രമങ്ങളുടെ പ്രതിഫലനമാണ്‌ കോഴിക്കോട്‌ അരങ്ങേറിയ `അനാഥശാല മാഫിയ'യെക്കുറിച്ചുള്ള നുണപ്രചാരണം. തീര്‍ച്ചയായും പിഞ്ചുമക്കളോടും അവരുടെ രക്ഷിതാക്കളോടും കൊടിയ മനുഷ്യാവകാശ ലംഘനമാണ്‌ കോഴിക്കോട്‌ അരങ്ങേറിയത്‌. മുസ്‌ലിമേതര അനാഥശാലകളുടെ ആളും അര്‍ഥവും സംശുദ്ധമാവുകയും മുസ്‌ലിം സംരംഭങ്ങള്‍ക്ക്‌ മാഫിയ പരിവേഷം ചാര്‍ത്തി നല്‍കുകയും ചെയ്യുന്നതില്‍ കൃത്യമായ ഗൂഢലക്ഷ്യങ്ങളുണ്ട്‌. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും അധികാര രാഷ്‌ട്രീയങ്ങളിലൂടെയും അഭ്രപാളിയിലെ വ്യാജ പരിവേഷങ്ങളിലൂടെയും സമൂഹത്തിന്റെ പൊതുബോധം മുസ്‌ലിം വിരുദ്ധമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌. അദൃശ്യമായ ഈ ആക്രമങ്ങളുടെ അപായം തിരിച്ചറിഞ്ഞില്ലെങ്കില്‍, ഭാവി തീര്‍ച്ചയായും ഇരുളടഞ്ഞതായിരിക്കും.

Monday, November 15, 2010

ഉള്ളു നിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍ . . .

പെരുന്നാള്‍ ആവര്‍ത്തനമാണ്. ഒരുപിടി സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഹജ്ജിന്റെയും റമദാനിന്റെയും  വിശുദ്ധിയുടെ പാലോഴുക്കിനിടയില്‍ ഊറി വന്ന് ഉള്ളു നിറഞ്ഞ് ഒടുവില്‍,
തക്ബീര്‍ വിളിയായുംഅത്തറു മണമായും പുത്തനുടുപ്പിന്‍റെ നിറമായും മൈലാഞ്ചിയുടെ മൊന്ചായും തേങ്ങാ ചോറിന്‍റെ രുചിയായും ഓലപ്പടക്കത്തിന്‍റെ ഒച്ചയായും രൂപം മാറുന്ന പെരുന്നാളമ്പിളി . . . 
ആത്‌മഹര്‍ഷത്തിന്റെ നിലാവു നനഞ്ഞതാണ്‌ എന്റെ  മനസ്സിപ്പോള്‍ ; അചഞ്ചല വിശ്വാസത്തിന്റെ അതേ ആവേഗത്തില്‍ പ്രവര്‍ത്തനോന്മുഖത നിറഞ്ഞ്‌. ആ നിറവിന്റെ ഔന്നത്യത്തിലേക്കാണ്‌ ബലിപെരുന്നാള്‍ കടന്നുവരുന്നത്‌. പ്രബോധകന്‌ ഉണ്മയും ഊര്‍ജവും പകര്‍ന്നുതരാന്‍ ഓര്‍മപ്പെരുന്നാളിനെ കവിഞ്ഞ്‌ മറ്റൊന്നുമില്ല. ജീവനും ജീവിതവും ദീനിന്റെ വഴികളില്‍ സമര്‍പ്പിച്ച ഒരു മഹാപ്രബോധകന്റെ ഓര്‍മസാഗരങ്ങള്‍...
അതിന്റെ ഇരമ്പലുകള്‍ അലയടിക്കുന്നത്‌ നമ്മുടെ ഹൃദയങ്ങളിലൂടെയാണല്ലോ.
പെരുന്നാള്‍, അഖിലനാഥന്റെ വിശുദ്ധ സമ്മാനമാണ്‌. നമുക്കു മൊത്തിക്കുടിക്കുവാന്‍, പകര്‍ന്നുകൊടുക്കുവാന്‍, ഇബ്‌റാഹീമും ഹാജറയും ഇസ്‌മാഈലുമൊക്കെ ഓര്‍മകളില്‍ വന്ന്‌ വീണ്ടും വീണ്ടും ആവേശോര്‍ജം ചൊരിയാന്‍, ഒക്കെ.
സഹോദരാ,
ഹൃദയാദര്‍ശങ്ങളുടെ വെളിച്ചത്തില്‍ നാം നടന്നുതീര്‍ത്ത വഴികളുണ്ട്‌ മുമ്പില്‍. ഇനിയും തോളോടു തോള്‍ ചേര്‍ന്ന്‌ വിരല്‍ കോര്‍ത്ത്‌ ഒരുമിച്ചു നടക്കേണ്ട വഴികളുടെ താളമറിയാന്‍ ഈ ബലിപെരുന്നാളിന്റെ നല്ല ദിവസത്തില്‍ നമുക്ക്‌ കഴിയേണ്ടതുമുണ്ട്‌.

ആഘോഷത്തിമര്‍പ്പിന്‍റെ ആര്‍പ്പിലേക്ക് 
ഭക്തിയും ഇഷ്ടവും ഉയര്‍ന്നു പൊങ്ങുന്ന ഈദ്‌ സുദിനത്തില്‍ 
എന്‍റെ ഉള്ളു നിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍ . . .

Thursday, November 4, 2010

ഉണ്ണീ , മുഹ്‌സിനേ , മുഹ്‌സിനാ . . .




നീണ്ട , ഇടുങ്ങിയ
ചുമരുകളുടെ ഒരറ്റത്ത്‌
മേശ , കസേര .

കാലുകള്‍ .

ചുവപ്പ്‌
നീല
ധവളം
വെള്ള ; ഒറ്റ .

മൗനം , നിശബ്ദം
മുറിയുമ്പോഴെപ്പൊഴോ ,
മഴ , കൊടും മഴ . . .
പേമാരി
മിന്നല്‍ , ഇടി ,
മണ്ണിന്റെ മണം .

തളിര്‌ ,
ഉണരുന്നു ; ജനിക്കുന്നു .
ബലം വെക്കുന്നു ; കനം വെക്കുന്നു .

തുരുമ്പെടുത്ത ജനല്‍ക്കമ്പികള്‍ക്ക്‌
പുറത്ത്‌ വസന്തം ; കാശിത്തുമ്പ .
ചൂളം വിളി ,
പല്ലിയുടെ
ചിലന്തിയുടെ
ചിതലിന്റെ
മരണത്തിന്റെ . . .

(നഷ്ടപ്പെടലുകളുടെ ഓര്‍മകള്‍ ഉത്സവങ്ങളാക്കി മാറ്റിയ പി എസ്‌ എം ഒ കലാലയ സ്‌മൃതി
കളില്‍ , സതീര്‍ഥ്യന്‍ ബെന്നി മഷിയൊഴിച്ചപ്പോള്‍ . . .)