Wednesday, June 30, 2010

മുട്ടാണിശേരില്‍; പണ്ഡിതന്‍ , ശാസ്ത്രജ്ഞന്‍



കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വേറിട്ട ശബ്‌ദമാണ്‌ മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി. ഭൗതികശാസ്‌ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ഇസ്‌ലാമിക വിഷയങ്ങള്‍ ആഴത്തില്‍ പഠനം നടത്തി. ഖുര്‍ആന്‍ ശാസ്‌ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകള്‍ നല്‌കിയ വ്യക്തിയാണ്‌ കോയക്കുട്ടി മൗലവി. 1967ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തര്‍ജമക്കുള്ള അവാര്‍ഡ്‌ കരസ്ഥമാക്കിയ മൗലവി 85-ാം വയസ്സിലും അന്താരാഷ്‌ട്ര സെമിനാറുകളിലെ സാന്നിധ്യമാണ്. കലയോടും സംഗീതത്തോടും വേറിട്ട കാഴ്‌ചപ്പാടുകള്‍ പുലര്‍ ത്തുന്ന, മൗലവി തന്റെ വൈജ്ഞാനികജീവിതത്തിലെ ഓര്‍മകളും വീക്ഷണങ്ങളും പങ്കുവെക്കുന്നു.
 
ഭൗതികവിദ്യാഭ്യാസം മുസ്‌ലിംകള്‍ക്ക്‌ ഹറാമായി കണ്ടിരുന്ന ഒരു കാലത്ത്‌ കൃത്യമായ ഭൗതികപഠനം നേടിയ ആളാണ്‌ താങ്കള്‍. എന്തായിരുന്നു അനുകൂല ഘ ടകം? പഠനകാലം ഒന്നോര്‍ ക്കാമോ?
കായംകുളമാണ്‌ എന്റെ സ്വദേശം. മുട്ടാണിശ്ശേരില്‍ തറവാട്ടില്‍ 1926ല്‍ ജനനം. അറുപത്തഞ്ച്‌ ഏക്കറോളം കൃഷിസ്ഥലമുള്ള കര്‍ഷക കുടുംബമായിരുന്നു. കര്‍ഷകനായിരുന്ന ഉപ്പക്ക്‌ എഴുത്തും വായനയും അറിയാമായിരുന്നു. തമിഴ്‌ ഭാഷയായിരുന്നു ഉപ്പക്ക്‌ വശമുണ്ടായിരുന്നത്‌. അന്ന്‌ മുസ്‌ലിം സമുദായം എല്ലാ രംഗങ്ങളിലും പിന്നാക്കമാണ്‌. ഞങ്ങള്‍ ആറു മക്കള്‍ക്കും വിദ്യാഭ്യാസം നല്‌കുന്നതില്‍ ഉപ്പ ശ്രദ്ധചെലുത്തി. പ്രത്യേകിച്ച്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നല്‌കുന്നതിന്‌. എന്റെ ഇക്ക മുട്ടാണിശ്ശേരില്‍ അബ്‌ദുര്‍റഹ്‌മാന്‍ കുഞ്ഞായിരുന്നു ഞങ്ങളുടെ നാട്ടില്‍ ആദ്യത്തെ മുസ്‌ലിം ഗ്രാജ്വേറ്റ്‌. അന്ന്‌ എനിക്ക്‌ എട്ട്‌ വയസ്സ്‌ പ്രായമാണുണ്ടായിരുന്നത്‌. ഇക്ക നല്ലൊരു പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു. ഇക്കായില്‍ നിന്നാണ്‌ ഞാന്‍ പ്രസംഗം പഠിച്ചത്‌. ഇംഗ്ലീഷ്‌ ഭാഷയോടൊപ്പംതന്നെ അറബി ഭാഷയിലും അ ദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ചെറുപ്പം മുതലേ എന്റെ പ്രചോദനവും വഴികാട്ടിയുമായിരുന്നു ഇക്ക. സ്‌കൂളില്‍ അറബി പഠിച്ചിരുന്ന എന്നെ മലയാളം പഠിക്കാന്‍ ഇക്ക നിര്‍ ബന്ധിച്ചു. അറബിപഠനം വീട്ടില്‍ ഉസ്‌താദുമാരെവെച്ച്‌ ചെയ്യിപ്പിച്ചു. ഇംഗ്ലീഷില്‍ പ്രസംഗങ്ങള്‍ എഴുതിത്തന്നും കവിതകള്‍ പഠിപ്പി ച്ചും ആംഗലേയ ഭാഷയില്‍ എന്നെ കൈപ്പിടിച്ചുയര്‍ത്തിയതും വായനയുടെ പുതുകാഴ്‌ചകളെ പരിചയപ്പെടുത്തിയതും അദ്ദേഹമായിരുന്നു.
ഫിസിക്‌സ്‌ ആയിരുന്നു എന്റെ പഠനവിഷയം. 1949ല്‍ യൂനിവേഴ്‌സിറ്റി കോളെജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. മാത്‌സും കെമിസ്‌ട്രിയുമൊക്കെയായിരുന്നു അന്നത്തെ അനുബന്ധ വിഷയങ്ങള്‍. 1949ല്‍ എസ്‌ എന്‍ കോളെജില്‍ ഡിഗ്രിക്കു ചേര്‍ന്നു. 1946ലാണ്‌ എസ്‌ എന്‍ കോളെജ്‌ തുടങ്ങുന്നത്‌. തിരുവനന്തപുരത്ത്‌ എന്നെ ഇന്‍ര്‍മീഡിയറ്റിന്‌ പഠിപ്പിച്ച പല അധ്യാപകരും അന്ന്‌ എസ്‌ എന്‍ കോളെജിലുണ്ട്‌. അവരുടെയൊക്കെ സാന്നിധ്യമാണ്‌ എന്നെ എസ്‌ എന്‍ കോളെജിലേക്കെത്തിക്കുന്നത്‌. റസ്സല്‍, വൈറ്റ്‌ഹെഡ്‌, ടോയന്‍ബി തുടങ്ങിയ ശാസ്‌ത്രജ്ഞരുടെയും തത്വജ്ഞാനികളുടെയും പുസ്‌തകങ്ങള്‍ വായിക്കാനും നിരവധി ശാസ്‌ത്ര പണ്ഡിതന്മാരുമായി ബന്ധപ്പെടാനുമൊക്കെ പഠനകാലം പരമാവധി ഉപയോഗിച്ചു.

ഭൗതികശാസ്‌ത്ര പഠനത്തില്‍ മുഴുകുന്നതിനിടയില്‍ ഇസ്‌ലാമിക പഠനശ്രേണിയിലേക്ക്‌ തിരിയാനുണ്ടായ കാരണം?

ഇന്റര്‍മീഡിയറ്റിന്‌ പഠിക്കുമ്പോഴും അതിന്‌ മുമ്പും ശേഷവുമൊക്കെ ദീനീപഠനം നല്‌കാന്‍ ഉപ്പ ശ്രദ്ധിച്ചിരുന്നു. പ്രത്യേകം ഉസ്‌താദുമാരെ വെച്ച്‌ ഭൗതികപഠനത്തി നു സമാന്തരമായി ദീനീകിതാബുകള്‍ പഠിക്കാനുള്ള അവസരമൊരുക്കി.
ഡിഗ്രി പഠനശേഷം ഏത്‌ മേഖല തെരഞ്ഞെടുക്കണമെന്ന്‌ ഞങ്ങള്‍ കുടുംബയോഗത്തില്‍ ആലോചിച്ചു. അക്കാലത്തെ എന്റെ സഹപാഠികളില്‍ പലരും അലീഗഡിലും മദ്രാസിലുമൊക്കെ പോയി എം ബി ബി എസ്സും ബി ടെക്കും എല്‍ എല്‍ ബിയുമൊക്കെയെടുത്ത്‌ ഉന്നത തസ്‌തികകളിലേക്ക്‌ കയറിയവരാണ്‌. എല്ലാവരും ഡോക്‌ടര്‍മാരും വക്കീലന്മാരും ആകേണ്ടതുണ്ടോ? ദീനീപഠനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണല്ലോ. ഇക്കയുമായി കൂടിയാലോചിച്ച്‌ ദീനീപഠനത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചു. അയല്‍വീട്ടിലെ ഒരു നായര്‍ സഹോദരന്‍ വഴി ലണ്ടനിലെ ലൂസാദ്‌ ആന്റ്‌ പബ്ലിഷേഴ്‌സിന്റെ പുസ്‌തകങ്ങള്‍ കുറെ വരുത്തി; അറബിയും ഇംഗ്ലീഷും.

ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുമ്പോഴുണ്ടായ അനുഭവം?
1957ല്‍ എന്റെ 36-ാമത്തെ വയസ്സിലാണ്‌ ഞാന്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്‌. അതിനു മുമ്പ്‌ പിക്താളിന്റെയും യൂസുഫലിയുടെയുമൊക്കെ ഖുര്‍ആന്‍ പരിഭാഷകള്‍ വായിച്ചിരുന്നു. അങ്ങനെയാണ്‌ ഖുര്‍ആനിനോട്‌ പുതിയ സമീപനങ്ങള്‍ മനസ്സില്‍ രൂപംകൊള്ളുന്നത്‌. മലയാളത്തില്‍ പുറത്തുവന്ന സി എന്‍ അഹ്‌മദ്‌ മൗലവിയുടെ പരിഭാഷ ഭാഷകൊണ്ട്‌ ദുര്‍ബലമായി തോന്നി.
ഫാതിഹ സൂറത്താണ്‌ ആദ്യം പരിഭാഷപ്പെടുത്തിയത്‌. കുറച്ചുഭാഗം പരിഭാഷപ്പെടുത്തിയ ശേഷമാണ്‌ ഇക്കയോടു പോലും പറയുന്നത്‌. എന്നെക്കൊണ്ട്‌ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക ഇക്ക പങ്കുവെക്കുകയുണ്ടായി. എനിക്ക്‌ ഭാഷയില്‍ തോന്നിയ ശുഭാപ്‌തിയായിരുന്നു ധൈര്യം. പൂര്‍ത്തിയാകുന്ന മുറക്ക്‌ പണ്ഡിതന്മാരെ കാണിക്കാമെന്നുറച്ചു. പത്തു പ്രാവശ്യം വരെ മാറ്റിയെഴുതിയ ഭാഗങ്ങളുണ്ട്‌. അവസാനം എല്ലാം പകര്‍ത്തിയെഴുതി. അക്കാലത്ത്‌ മദ്രാസില്‍ നിന്നും സ്ഥലംമാറ്റം കിട്ടി ഞങ്ങളുടെ നാട്ടി ല്‍വന്ന എന്‍ജിനിയര്‍ ടി പി കുട്ട്യാമു സാഹിബിനെ അളിയന്‍ മുഖേന സമീപിച്ചു. മതബോധം കാത്തുവെക്കുന്ന ആ ഉന്നത വ്യ ക്തിത്വത്തെ പരിഭാഷ കാണിച്ചു. അദ്ദേഹം അത്‌ പൊന്നാനിയിലെ എ എം ഉസ്‌മാന്‍ സാഹിബിനെ കാണിച്ചു. ഉസ്‌മാന്‍ സാ ഹിബിന്‌ അത്‌ ഇഷ്‌ടപ്പെടുകയും ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന്‌ താല്‌പര്യപ്പെട്ട്‌ മറുപടി അയക്കുകയും ചെയ്‌ തു. അദ്ദേഹം തന്നെ അവതാരിക എഴുതിത്തരികയും ചെയ്‌തു. പിന്നീട്‌ മലബാറിലെ പ്രമുഖരായ പണ്ഡിതരെ കാണിക്കുന്നതിനു വേണ്ടി കുട്ട്യാമു സാഹിബിനെ ഏല്‌പിച്ചു. ബാഫഖി തങ്ങളെക്കൊണ്ട്‌ പരിശോധിപ്പിച്ചു. ഭിന്നിപ്പുകള്‍ക്ക്‌ വഴിയൊരുക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. എന്റെ സ്വതന്ത്ര വീക്ഷണങ്ങള്‍ പരിഭാഷയില്‍ ചേര്‍ത്തിട്ടില്ല.
1957ല്‍ തുടങ്ങിയ ഉദ്യമം 1961ലാണ്‌ പൂര്‍ത്തിയാകുന്നത്‌. 1965ലാണ്‌ പ്രസിദ്ധീകരിച്ച ത്‌. 1967ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തര്‍ജമക്കുള്ള അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. പരിഭാഷയ്‌ ക്ക്‌ നല്ല സ്വീകാര്യതയാണ്‌ ലഭിച്ചത്‌. ആദ്യപതിപ്പിലെ 2000 കോപ്പികള്‍ വളരെ പെട്ടെന്ന്‌ തന്നെ വിറ്റഴിഞ്ഞു.

കുട്ട്യാമു സാഹിബും താങ്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അല്‌പംകൂടി. . .

ഖുര്‍ആന്‍ പരിഭാഷയുടെ സമയത്താണ്‌ കുട്ട്യാമുസാഹിബിനെ ഞാന്‍ സമീപിക്കുന്നതും പരിചയിക്കുന്നതും. പരിഭാഷ പുറത്തിറക്കുന്നതിലുള്ള യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ എതിര്‍പ്പുകളെ തന്ത്രപൂര്‍വം അദ്ദേഹം മയപ്പെടുത്തി. പരിഭാഷ പുറത്തിറക്കുന്നതിന്‌ അദ്ദേഹം കാണിച്ച ആത്മാര്‍ഥത വളരെ വലുതായിരുന്നു. അതിനുശേഷം ഒരുപാട്‌ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ സഹകാരികളായിരുന്നു. തിരുവനന്തപുരം പാളയം പള്ളിയുടെ നിര്‍മാണച്ചെലവിലേക്ക്‌ പണം സ്വരൂപിക്കാന്‍ ഞ ങ്ങള്‍ ഒരുമിച്ചിറങ്ങിയിട്ടുണ്ട്‌. പിന്നീട്‌ പാള യം പള്ളിയില്‍ എന്നെ മതപ്രഭാഷണത്തിന്‌ ക്ഷണിക്കുന്നതും അ ദ്ദേഹമാണ്‌.
കുട്ട്യാമു സാഹിബ്‌ ചന്ദ്രികയുടെ മാനേജിംഗ്‌ എഡിറ്ററായിരുന്നു. 1972 കാലഘട്ടങ്ങളില്‍ അദ്ദേഹം എന്റെ ലേഖനങ്ങള്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചു. `ഖുര്‍ആനില്‍നിന്ന്‌' എന്ന ഒരു പംക്തി ചന്ദ്രികയില്‍ ഞാന്‍ എഴുതാന്‍ കാരണക്കാരന്‍ കുട്ട്യാമു സാഹിബാണ്‌. വൈജ്ഞാനിക, സാംസ്‌കാരിക പൊതു രംഗത്തെ മറക്കാനാവാത്ത സഹകാരിയും മാര്‍ഗദര്‍ശിയുമായിരുന്നു കുട്ട്യാമു സാഹിബ്‌.

ഇബ്‌നുഖല്‍ദൂനിന്റെ മുഖദ്ദിമ പരിഭാഷപ്പെടുത്താനുണ്ടായ പശ്ചാത്തലം?
മദ്രാസിലും ഹൈദരാബദിലുമൊക്കെയായി ഇഖ്‌ബാല്‍ നടത്തിയ പ്രസക്തമായ ലക്‌ചറുകളുടെ സമാഹാരമുണ്ട്‌. (സിക്‌സ്‌ ലെക്‌ച്വേഴ്‌സ്‌). 1951ല്‍ വക്കം മൗലവിയുടെ സഹോദരിയുടെ മകനും കറാച്ചിയില്‍ ഡോ ണ്‍ എഡിറ്ററുമായ ശാക്കിര്‍ വഴി ലണ്ടനില്‍ നിന്നും ഈ സമാഹാരം എത്തിച്ചു. 350 പേജുള്ള ഈ പുസ്‌തകം പരിഭാഷപ്പെടുത്തി തിരികെ നല്‌കി. അത്‌ മുഴുവനായും മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും പുതിയ കുറെ ചിന്തകള്‍ ലഭിച്ചു. യൂറോപ്പിലെ ശാസ്‌ത്ര വളര്‍ച്ചയെക്കുറിച്ചും മാത്തമാറ്റിക്‌സിലെ മൗലിക തത്വങ്ങളെക്കുറിച്ചും കൃത്യമായ ഒരു ധാരണ രൂപപ്പെടുത്താന്‍ അത്‌ സഹായിച്ചു. ഇഖ്‌ബാലിന്റെ സിക്‌സ്‌ ലക്‌ച്വേഴ്‌ സില്‍ നിന്നാണ്‌ ഇബ്‌നു ഖല്‍ദൂനിന്റെ മുഖദ്ദിമയെ അടുത്തറിയുന്നത്‌.
കൊര്‍ദോവക്കാരനായ ഇബ്‌നുഖല്‍ദൂന്‍ 1378ലാണ്‌ മുഖദ്ദിമ എഴുതിത്തുടങ്ങുന്നത്‌. ആറു വാള്യങ്ങളിലായി ക്രമീകരിച്ച പുസ്‌തകം മുസ്‌ലിം വൈജ്ഞാനിക ലോകത്തിന്റെ ചരിത്രരേഖകളുടെ സ മാഹരണമായിരുന്നു. മുഖദ്ദിമയിലെ ചിന്തകളാണ്‌ യൂറോപ്യന്മാര്‍ സ്വീകരിച്ചത്‌. 500 വര്‍ഷക്കാലം അധികാരത്തിലിരിക്കാന്‍ തുര്‍ക്കി ഭരണകൂടത്തിന്‌ ശേഷി നല്‌കിയത്‌ മുഖദ്ദിമയിലെ രാഷ്‌ട്രീയചിന്തകളായിരുന്നു. ഇങ്ങനെ ഒരുപാട്‌ മാറ്റങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പുതിയ ചിന്തകള്‍ക്കും വേരായ ഈ പുസ്‌തകം നമ്മുടെ ജനതയ്‌ക്ക്‌ പരിചയപ്പെടുത്തേണ്ടത്‌ അനിവാര്യമാണെന്ന ബോധ്യമാണ്‌ പരിഭാഷ ചെയ്യാനുണ്ടായ പ്രേരണ.

ചരിത്രത്തില്‍ ഇടം നേടിയ യൂറോപ്യന്‍ നവോത്ഥാനത്തിനും നാഗരികതയ്‌ക്കും അടിത്തറ നല്‌കിയത്‌ മുസ്‌ലിംകളായിരുന്നു. ശാസ്‌ത്ര, വൈജ്ഞാനിക രംഗങ്ങളിലെ മുസ്‌ലിം സംഭാവനകള്‍ പക്ഷെ വിസ്‌മരിക്കപ്പെട്ടു.
താരീഖ്‌ ദ്വാഇന്റെ ലോസ്റ്റ്‌ ഹിസ്റ്ററി എന്ന പുസ്‌തകത്തില്‍ മുസ്‌ലിം സമൂഹം ആധുനികസമൂഹത്തിന്‌ സമര്‍പ്പിച്ച സംഭാവനകള്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. യൂറോപ്യന്മാര്‍ അവകാശപ്പെടുന്ന നവോത്ഥാനത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും ശില്‌പികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളാണ്‌. നാമുപയോഗിക്കുന്ന കാമറ ശ്രദ്ധിക്കൂ. കാമറ എന്ന പദം ബീം ഓഫ്‌ ലൈറ്റ്‌ എന്നര്‍ഥം വരുന്ന ഖമറ എന്ന അറബി പദത്തില്‍ നിന്നാണ്‌ ഉണ്ടാവുന്നത്‌. മുസ്‌ലിം ശാസ്‌ത്രജ്ഞനും പണ്ഡിതനുമായ ഇബ്‌നുഹൈതമാണ്‌ കാമറ കണ്ടുപിടിക്കുന്നത്‌. ഇരുനൂറിലധികം പുസ്‌തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. മുനാളിര്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഉദ്ധരിച്ച `തെളിവുകളില്ലാതെ ഒന്നും ശാസ്‌ത്രത്തിന്റെ ഭാഗമാവുകയില്ല' എന്ന തത്വമാണ്‌ അറുനൂറ്‌ വര്‍ഷങ്ങള്‍ക്കു ശേഷം യൂറോപ്യന്മാര്‍ സ്വീകരിച്ചതും അവരുടേതാക്കി മാറ്റിയതും.
1453ല്‍ മുഹമ്മദ്‌ രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നത്‌ മിസൈലുകള്‍ പ്രയോഗിച്ചുകൊണ്ടാണെന്ന്‌ കാണാന്‍ സാധിക്കും. 1899ല്‍ ടിപ്പു മരിച്ച ശേഷം ആയുധങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത്‌ യൂറോപ്പിലേക്കെത്തിച്ചു. നിര്‍മാണരഹസ്യം മനസ്സിലാക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, ഇന്ത്യയിലെ മുസ്‌ലിം രാജാവ്‌ ഉപയോഗിച്ച ആയുധങ്ങളുടെ രഹസ്യം മനസ്സിലാക്കാന്‍ വെള്ളക്കാരന്‌ കഴിഞ്ഞില്ല. അത്ര ശക്തമായിരുന്നു ശാസ്‌ത്രരംഗത്തെ മുസ്‌ലിംകളുടെ മുന്നേറ്റം.

ഏത്‌ കാലം മുതല്‍ക്കാണ്‌ മുസ്‌ലിംകള്‍ക്ക്‌ വൈജ്ഞാനികരംഗത്ത്‌ തകര്‍ച്ച നേരിട്ടുതുടങ്ങിയത്‌?
ഇസ്‌മാഈല്‍ റജ ഫാറൂഖിയും ഭാര്യയും ചേര്‍ന്നെഴുതിയ കള്‍ച്ചറല്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇസ്‌ലാം എന്ന പുസ്‌തകത്തില്‍ വൈജ്ഞാനിക രംഗത്തെ മുസ്‌ലിംകളുടെ തകര്‍ച്ചയ്‌ക്കുള്ള ഏഴ്‌ കാരണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. അതില്‍ പ്രധാനപ്പെട്ട ഒന്ന്‌, ഫിഖ്‌ഹിന്റെ ആധിപത്യമാണ്‌. ഫിഖ്‌ഹിനെ ചുറ്റിപ്പറ്റി മാത്രം ചര്‍ച്ചകള്‍ ചുരുങ്ങിയതോടെയാണ്‌ വൈജ്ഞാനികരംഗത്തെ മുസ്‌ലിംസാന്നിധ്യം പുറംതള്ളപ്പെട്ടത്‌. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി മഖ്‌ദൂമിനെപ്പോലുള്ള ബുദ്ധിജീവികളെ സംഭാവനചെയ്‌ത മുസ്‌ലിംലോകത്തിന്‌ വൈജ്ഞാനികരംഗത്തുണ്ടായ പിന്നാക്കത്തിന്‌ ഫിഖ്‌ഹിന്റെ ആധിപത്യം വലിയ കാരണമായിട്ടുണ്ട്‌. ഫിഖ്‌ഹ്‌ ഒഴികെ മറ്റൊന്നും വിജ്ഞാനമല്ല എന്ന ധാരണ ഒഴിവാക്കപ്പെടേണ്ടതാണ്‌. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി മഖ്‌ദൂമിനെ ശരിയായി ലോകം അറിഞ്ഞിരുന്നുവെങ്കില്‍ അരിസ്റ്റോട്ടിലിന്റെ പേരുപോലും ലോകത്ത്‌ അറിയപ്പെടുമായിരുന്നില്ല. എല്ലാ കാര്യങ്ങളും അറബിയില്‍ തന്നെ വേണമെന്ന പൗരോഹിത്യത്തിന്റെ ശാഠ്യവും നമ്മെ പിറകിലാക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌.
ഇസ്‌ലാമില്‍ ആരാധനയുടെ തൊട്ടുതാഴെയോ അതിനോടനുബന്ധമായ മറ്റൊരു ശാഖയോ ആണ്‌ ശാസ്‌ത്രപഠനം എന്നാണ്‌ ഇഖ്‌ബാല്‍ പറയുന്നത്‌. ശാസ്‌ത്ര ഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ഖുര്‍ആനിനെ നാം ഗവേഷണ വിധേയമാക്കാന്‍ തയ്യാറാവണം. ശാസ്‌ത്രലോകത്തിനു മുന്നിലെ അത്ഭുതമാണ്‌ ഖുര്‍ആന്‍. ഗണിതശാസ്‌ത്രം അതിലൊന്നാണ്‌. ഖുര്‍ആനിലെ സൂറത്തുകളുടെ ആദ്യത്തിലുള്ള എല്ലാ അക്ഷരങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങളാണ്‌. ദി ചലഞ്ച്‌, സയന്‍സ്‌ ബിഹൈന്റ്‌ മിറാക്കിള്‍, ദി മിറാക്കിള്‍ വിത്‌ ഡിഫറന്‍സ്‌ എന്ന എന്റെ പുസ്‌തകങ്ങളില്‍ ഇതിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. www. islamicscienceforum.org എന്ന വൈബ്‌ സൈറ്റിലും ചേര്‍ത്തിട്ടുണ്ട്‌.
മുസ്‌ലിംകള്‍ക്ക്‌ ഇനിയുമൊരുപാട്‌ മേഖലകളില്‍ പഠനങ്ങള്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്‌. ശാസ്‌ത്രലോകത്ത്‌ ഖുര്‍ആനും മുന്‍കാല മുസ്‌ലിം പണ്ഡിതന്മാരും നല്‌കിയ സംഭാവനകള്‍ യൂറോപ്യന്മാര്‍ പരമാവധി ഉപയോഗപ്പെടുത്തി. ഗവേഷണരംഗത്ത്‌ അവര്‍ കാണിക്കുന്ന ആത്മാര്‍ഥതയും സത്യസന്ധതയും വളരെ വലുതാണ്‌. ഇബ്‌നുസീനയുടെ പിന്‍ഗാമികളായ നമ്മള്‍ വിജ്ഞാനങ്ങളുടെയൊക്കെ താക്കോല്‍ യൂറോപ്യന്മാരെ ഏല്‌പിച്ച്‌ അനാവശ്യമായ കര്‍മശാസ്‌ത്രങ്ങളില്‍ മുഴുകിയിരിക്കുകയാണ്‌.

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ശില്‌പികളിലൊരാളായിരുന്ന വക്കംമൗലവി തിരുവിതാംകൂര്‍കാരനാണ്‌. പക്ഷേ, അദ്ദേഹത്തിനു ശേഷം തെക്കന്‍ കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്‌ വേണ്ടത്ര വളരാന്‍ സാധിച്ചിട്ടില്ല.
കേരളത്തില്‍ നവോത്ഥാന ശ്രമങ്ങള്‍ക്ക്‌ ഒരുപാട്‌ സംഭാവനകള്‍ നല്‌കിയ വ്യക്തിയാണ്‌ വക്കം മൗലവി. തേങ്ങാക്കച്ചവടക്കാരനായിരുന്ന വക്കംമൗലവിയുടെ ഉപ്പ ഹൈദരാബാദില്‍ നിന്നും പണ്ഡിതന്മാരെ വരുത്തിയാണ്‌ മകനെ പഠിപ്പിച്ചത്‌. കീമിയ സആദ അറബി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ മൗലവി സാഹിബ്‌ റഷീദ്‌ റിദായുടെ അര്‍മനാറില്‍ വരെ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യത്തെ റഷീദ്‌ റിദ അല്‍മനാറില്‍ തന്നെ പ്രശംസിച്ചിട്ടുണ്ട്‌.
സ്വദേശാഭിമാനി പത്രം തുടങ്ങുന്നതിനു വേണ്ടിയുള്ള മൗലവി സാഹിബിന്റെ ത്യാഗം എത്രകണ്ട്‌ സമുദായത്തിന്‌ ഫലം നല്‌കി എന്ന്‌ പരിശോധനാവിധേയമാക്കേണ്ടതുണ്ട്‌. ബഹുഭാഷാ പണ്ഡിതനായ വക്കം മൗലവി ഖുര്‍ആനിന്റെ പരിഭാഷ വളരെ കുറച്ച്‌ ഭാഗം മാത്രമാണ്‌ നിര്‍വഹിച്ചത്‌. റഹ്‌മാന്‍ എന്ന പ ദത്തെ കരുണാനിധി എന്ന്‌ പ്രൗഢമായി വി വര്‍ത്തനം ചെയ്‌ത മഹാപ്രതിഭ ഖുര്‍ആന്‍ മുഴുവന്‍ പരിഭാഷപ്പെടുത്തിയിരുന്നെങ്കില്‍ അതൊരു അമൂല്യ രചനയാകുമായിരുന്നു.
ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പലരും സംഗീതത്തെ എതിര്‍ത്തിട്ടുണ്ട്‌. താങ്കള്‍ സംഗീതത്തിനു പ്രോത്സാഹനം നല്‍കുകയും സംഗീ തം അഭ്യസിക്കുകയും ചെയ്യുന്നു.
ഇബ്‌നുഖല്‍ദൂന്‍ അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌. `പ്രകൃതിയില്‍ ബുദ്ധി ഗോചരമാകുന്ന ഏതൊരു സത്യവും പഠനാര്‍ഹമാണ്‌'. എല്ലാതരം അറിവുകളും ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ കഴിയണം. യൂറോപ്യന്മാര്‍ക്ക്‌ അതിന്‌ കഴിഞ്ഞു. അവര്‍ ലോകത്തെ ശക്തികളായും ഉയര്‍ന്നു. നമ്മള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ അമിതശ്രദ്ധ കാണിക്കുന്നു. പ്രശസ്‌ത പണ്ഡിതനായിരുന്ന ഫഖറുദ്ദീന്‍ റാസി തന്റെ ഇരുപതാമത്തെ വയസ്സില്‍ തന്നെ അറിയപ്പെടുന്ന സംഗീതവാദകനായിരുന്നു. ഞാന്‍ ഏഴ്‌വര്‍ഷം ശാസ്‌ത്രീയ സം ഗീതവും കര്‍ണാട്ടിക്കും പഠിച്ചിട്ടുണ്ട്‌. ഓടക്കുഴല്‍ വായിക്കാനും പഠിച്ചു. സംഗീതത്തിന്റെ ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ ഇല്ലാ ത്ത അവസ്ഥ മനുഷ്യപ്രകൃതിയില്‍ അസാധ്യമാണ്‌. എല്ലാതരം വിജ്ഞാനങ്ങളെയും ഗ്ര ഹിക്കാനുള്ള വിശാലത നമുക്കുണ്ടാകണം.

ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ രാഷ്‌ട്രീയമായും സാംസ്‌കാരികമായും ഒറ്റപ്പെടുന്ന സാഹചര്യങ്ങള്‍ കൂടിവരികയാണ്‌. മുസ്‌ലിംകളുടെ ഇടപെടലുകള്‍ അപക്വമാകുന്നുണ്ടോ? പരിഹാരങ്ങള്‍ എന്തൊക്കെയാണ്‌?
ഇസ്‌ലാമിനെ തകര്‍ക്കാനുള്ള സയണിസ്റ്റ്‌ ലോബിയുടെ ശ്രമം ലോകമൊട്ടാകെ ശക്തമാണ്‌. ആറു പതിറ്റാണ്ടുകളായി ഫലസ്‌തീന്‍ ജനതയോട്‌ കാണിക്കുന്ന ക്രൂരതയും മധ്യപൗരസ്‌ത്യ ദേശങ്ങളില്‍ അമേരിക്കന്‍ സയണിസ്റ്റ്‌ ശക്തികള്‍ കോപ്പുകൂട്ടുന്ന കൃത്യങ്ങളും ഭീകരമാണ്‌. ഇസ്‌ലാം മതമൊഴികെ മറ്റ്‌ മതങ്ങളും സംസ്‌കാരങ്ങളും കാലാന്തരത്തില്‍ ഒരുപാട്‌ പരിണാമങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. ബൈബിള്‍ മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്‌. എന്നാല്‍ ഇസ്‌ലാമിലെ അടിസ്ഥാന സിംബലുകളായ കഅ്‌ബ, ഖുര്‍ആന്‍, ഹറം തുടങ്ങിയ ഏതും മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു.
പശ്ചാത്യ ലോകത്ത്‌ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ ഗണ്യമായ അപേക്ഷകള്‍ വന്നത്‌ ബിഷപ്പുമാര്‍ക്കിടയില്‍ നിന്നായിരുന്നു! റോമാ തകര്‍ച്ചയ്‌ക്കുശേഷം ഇസ്‌ലാമിന്റെ അജയ്യതയെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനകള്‍ ശക്തമാണ്‌.
മുസ്‌ലിംകള്‍ക്ക്‌ ഇന്നും എക്കാലത്തും നവോത്ഥാനത്തിന്റെ വഴി തുറക്കാന്‍ സാധിക്കും. നമ്മുടെ മസ്‌ജിദുകള്‍ മറ്റുസമുദായങ്ങളുടെ ആരാധനാലയങ്ങള്‍പോലെ നിര്‍ജീവമാകേണ്ട ഒന്നല്ല. ലോകജനസംഖ്യയുടെ 154 കോടിയിലധികംവരുന്ന മുസ്‌ലിം ജനതയ്‌ക്ക്‌ തീര്‍ച്ചയായും ജീവനോടെയുള്ള പ്രതികരണങ്ങള്‍ക്ക്‌ സാധിക്കും, സാധിക്കേണ്ടതുണ്ട്‌.
മുസ്‌ലിം ലോകത്തെ ഭിന്നാഭിപ്രായങ്ങള്‍ ഇല്ലായ്‌മ ചെയ്‌തുകൊണ്ടുള്ള നവീകരണം അസാധ്യമാണ്‌. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ഒന്നിച്ച്‌ നില്‍ക്കാന്‍ നമുക്ക്‌കഴിയണം. രാഷ്‌ട്രീയമായി സംഘടിച്ച്‌ വിലപേശാന്‍ മുസ്‌ലിംകള്‍ക്ക്‌ കഴിയണം. അതിന്‌ സുന്നികളും മുജാഹിദുകളും ജമാഅത്തുകാരും മുസ്‌ലീം ലീഗുകാരുമൊക്കെ ഏതെങ്കിലുമൊരു പൊതുസംഘടനയുടെ കീഴിലോ ആഭിമുഖ്യത്തിലോ ഒരുമിച്ചു നില്‍ക്കണം. ഇന്ത്യയിലെ പിന്നാക്ക ജനങ്ങളുടെ കൂടെ നില്‍ക്കാന്‍ മുസ്‌ലിം രാഷ്‌ട്രീയ സംഘബോധത്തിന്‌ കഴിയണം. പിന്നാക്കക്കാരെയും അടിമകളെയും മോചിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത ചരിത്രമാണ്‌ ഇസ്‌ലാമിനുള്ളത്‌. സമുദായത്തിനിടയിലെ എല്ലാ ഭിന്ന വിഭാഗങ്ങളെയും പരിഗണിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളാനും മുസ്‌ലിംകളായി കാണാനും കഴിയണം. പരസ്‌പരം സലാം പറയാന്‍ കഴിയണം. രാഷ്‌ട്രീയമായ ഭീഷണികള്‍ നേരിടേണ്ടി വരുമ്പോള്‍ ഏത്‌ വിധത്തില്‍ നിന്നാല്‍ സമൂഹത്തിന്‌ ഗുണം ലഭിക്കുമോ അതിനനുസരിച്ച്‌ ചിന്തിച്ച്‌, പൊതുനന്മ മുന്‍നിര്‍ത്തി തീരുമാനമെടുക്കണം.























2 comments:

bsadathareacode said...

സ്വദേശാഭിമാനി പത്രം തുടങ്ങുന്നതിനു വേണ്ടിയുള്ള മൗലവി സാഹിബിന്റെ ത്യാഗം എത്രകണ്ട്‌ സമുദായത്തിന്‌ ഫലം നല്‌കി എന്ന്‌ പരിശോധനാവിധേയമാക്കേണ്ടതുണ്ട്‌. ബഹുഭാഷാ പണ്ഡിതനായ വക്കം മൗലവി ഖുര്‍ആനിന്റെ പരിഭാഷ വളരെ കുറച്ച്‌ ഭാഗം മാത്രമാണ്‌ നിര്‍വഹിച്ചത്‌. റഹ്‌മാന്‍ എന്ന പ ദത്തെ കരുണാനിധി എന്ന്‌ പ്രൗഢമായി വി വര്‍ത്തനം ചെയ്‌ത മഹാപ്രതിഭ ഖുര്‍ആന്‍ മുഴുവന്‍ പരിഭാഷപ്പെടുത്തിയിരുന്നെങ്കില്‍ അതൊരു അമൂല്യ രചനയാകുമായിരുന്നു.നല്ല ഒരു അറിവ് പകര്ന്ന ലേഖനം, നിങ്ങള്ക്ക് അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടേ.......(ആമീൻ )

bsadathareacode said...

സ്വദേശാഭിമാനി പത്രം തുടങ്ങുന്നതിനു വേണ്ടിയുള്ള മൗലവി സാഹിബിന്റെ ത്യാഗം എത്രകണ്ട്‌ സമുദായത്തിന്‌ ഫലം നല്‌കി എന്ന്‌ പരിശോധനാവിധേയമാക്കേണ്ടതുണ്ട്‌. ബഹുഭാഷാ പണ്ഡിതനായ വക്കം മൗലവി ഖുര്‍ആനിന്റെ പരിഭാഷ വളരെ കുറച്ച്‌ ഭാഗം മാത്രമാണ്‌ നിര്‍വഹിച്ചത്‌. റഹ്‌മാന്‍ എന്ന പ ദത്തെ കരുണാനിധി എന്ന്‌ പ്രൗഢമായി വി വര്‍ത്തനം ചെയ്‌ത മഹാപ്രതിഭ ഖുര്‍ആന്‍ മുഴുവന്‍ പരിഭാഷപ്പെടുത്തിയിരുന്നെങ്കില്‍ അതൊരു അമൂല്യ രചനയാകുമായിരുന്നു.നല്ല ഒരു അറിവ് പകര്ന്ന ലേഖനം, നിങ്ങള്ക്ക് അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടേ.......(ആമീൻ )