Sunday, July 3, 2011

തിന്മകള്‍ക്കെതിരിലുള്ള പൗരസമരമാണ്‌ നമ്മുടെ കാലത്തെ ജിഹാദ്‌

``അല്‌പം ചില വ്യക്തികളുടെ തെറ്റായ ചെയ്‌തികള്‍ മുന്‍നിര്‍ത്തി ഒരു സമുദായത്തെ മുഴുവന്‍ കുറ്റക്കാരാക്കുന്നത്‌ തീര്‍ത്തും തെറ്റായ നടപടിയാണ്‌. അമേരിക്കയാണ്‌ ഒന്നാം നമ്പര്‍ തീവ്രവാദി എന്ന്‌ പറയാന്‍ എനിക്ക്‌ സംശയമേതുമില്ല. ഖുര്‍ആനെയും ഇസ്‌ലാമിനെ തന്നെയും അപഹസിക്കുന്നതാണ്‌ ഇന്ന്‌ പ്രത്യക്ഷത്തിലുള്ള തീവ്രവാദത്തിന്റെ ഏറ്റവും ഭീകരമായ മുഖം. സമാധാനവും സാഹോദര്യവും ലോകത്ത്‌ നിലനിര്‍ത്തണമെന്ന്‌ ഉത്‌ബോധനം ചെയ്യപ്പെട്ട മത സമൂഹമാണ്‌ മുസ്‌ലിംകള്‍. മുസ്‌ലിംകള്‍ തീവ്രവാദികളാണെന്ന വാദത്തേക്കാള്‍ വലിയ നുണ മറ്റൊന്നില്ലതന്നെ.''
2008ല്‍ രാംലീല മൈതാനത്ത്‌ വെച്ച്‌ ജംഇയ്യത്തുല്‍ ഉലമ ഹിന്ദും മറ്റു മുസ്‌ലിം സംഘടനകളും ചേര്‍ന്ന്‌ നടത്തിയ ആന്റി ടെററിസ്റ്റ്‌ ഗ്ലോബല്‍ പീസ്‌ കോണ്‍ഫറന്‍സില്‍ സ്വാമി അഗ്നിവേശ്‌ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്‌. തീവ്രവാദത്തിന്റെയും ഭീകരതയുടെയും വക്താക്കളായി ലോകത്തിന്റെ സാമ്പത്തിക ഭൂരിപക്ഷങ്ങള്‍ മുദ്രകുത്തിയ ഒരു സമൂഹത്തെപ്പറ്റി തികച്ചും സത്യസന്ധമായ
വീക്ഷണവും സമീപനവും പുലര്‍ത്തുന്നു എന്നതു മാത്രമല്ല, കര്‍മവീഥികളുടെ വ്യതിരിക്തതയും സ്വാമി അഗ്നിവേശിനെ സ്വാമിയെന്ന പദത്തിന്റെ സാധാരണ അര്‍ഥങ്ങളില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നു. വാര്‍ധക്യമെന്ന്‌ നാം അരുക്കാക്കുന്ന എഴുപത്തിഒന്നാം വയസ്സിലും ബാലവേല, ബോണ്ടഡ്‌ ലേബറിംഗ്‌, പെണ്‍ ഭ്രൂണഹത്യ, സതി തുടങ്ങിയ സാമ്പത്തിക സാമൂഹിക ചൂഷണങ്ങള്‍ക്കെതിരിലും മദ്യം, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരിലും വെള്ളം, ഭൂമി, പരിസ്ഥിതി തുടങ്ങിയവയുടെ നിലനില്‌പിനുവേണ്ടിയും നിതാന്ത സമരത്തിലാണ്‌ സ്വാമി അഗ്നിവേശ്‌. ഒപ്പം മതസമൂഹങ്ങള്‍ക്കിടയില്‍ സമാധാന സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാനുള്ള പരിശ്രമങ്ങളിലും.
1939 സപ്‌തംബര്‍ 21 ന്‌ ആന്ധ്രാപ്രദേശിലെ ശക്തി ഗ്രാമത്തിലാണ്‌ സ്വാമി അഗ്നിവേശിന്റെ ജനനം. ശ്യാം പേവ്‌ റാവു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. നിയമത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും ബിരുദം നേടിയ അദ്ദേഹം 1963 ല്‍ കല്‍ക്കയിലെ സെന്റ്‌ സേവ്യര്‍ കോളെജില്‍ ബിസിനസ്സ്‌ മാനേജ്‌മെന്റ്‌ വിഭാഗം ലക്‌ചററായി. 1968 ല്‍ ജോലി ഉപേക്ഷിച്ചു. 1970 ല്‍ ഹരിയാനയിലെ ആര്യസമാജത്തില്‍ എത്തി സന്യാസം സ്വീകരിച്ചു. അതേ വര്‍ഷം തന്നെ ആര്യസഭ എന്ന പേരില്‍ ആര്യസമാജത്തിന്റെ തത്വങ്ങള്‍ അവലംബിച്ചുകൊണ്ട്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 1977 ല്‍ ഹരിയാനയിലെ എം എല്‍ എ ആയി. 1979-82 കാലയളവില്‍ ഹരിയാന വിദ്യാഭ്യാസ മന്ത്രി സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു. മന്ത്രിയായിരിക്കെ തന്നെ ബോണ്ടഡ്‌ ലേബറേഴ്‌സിനു വേണ്ടി ബന്ദുവോ മുക്തി മോര്‍ച്ച (Bonded Labourers Liberation Front) സ്ഥാപിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. കരിങ്കല്‍ ക്വാറികളിലും ഖനികളിലുമൊക്കെ ജോലി ചെയ്യുന്ന ആയിരങ്ങള്‍ക്ക്‌ മോചനം നല്‌കാനും അവരെ പുനരധിവസിപ്പിക്കാനും ഈ സംഘടനയ്‌ക്ക്‌ കഴിഞ്ഞു. സാമൂഹിക നീതിക്കുവേണ്ടിയുള്ള ഇത്തരം പരിശ്രമങ്ങളുടെ ഭാഗമായി മൂന്നു തവണ UN Trust Fund on Contemporary forms of Slavery യുടെ ചെയര്‍പേഴ്‌സണായി.
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ മതാന്തര സംവാദങ്ങളും മതസൗഹാര്‍ദ യാത്രകളും സംഘടിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ്‌ സ്വാമി അഗ്നിവേശ്‌. ഇത്തരം പ്രവര്‍ത്തനങ്ങളും ഇതര മതസ്ഥരോടുള്ള തുറന്ന സമീപനവും കശ്‌മീര്‍ , ബാബ അമര്‍നാഥ്‌ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ആര്‍ എസ്‌ എസ്‌ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിക്കുന്നതിന്‌ കാരണമായി. അഖില ഭാരതീയ ഹിന്ദുസഭ അദ്ദേഹത്തിന്റെ തലക്ക്‌ ഇരുപത്‌ ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുക വരെയുണ്ടായി.
Hinduism in Medival age, Interfaith Dialogue for Peace, Human Resource and Scoial Justice, Vedic Socialism, Religion Revel ution and Marxism തുടങ്ങി ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്‌തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. രാജധര്‍മ പാക്ഷികത്തിന്റെയും ക്രാന്തിധര്‍മി മാസികയുടെയും പത്രാധിപരായും സേവനമനുഷ്‌ഠിച്ചു. വര്‍ഷങ്ങള്‍ നീണ്ട സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ 2004 ലെ രാജീവ്‌ ഗാന്ധി നാഷണല്‍ സദ്‌ഭാവന അവാര്‍ഡ്‌, റൈറ്റ്‌ ലിവ്‌ലി ഹുഡ്‌ അവാര്‍ഡ്‌ (സ്വീഡന്‍ 2004), എം എ തോമസ്‌ നാഷണല്‍ റൈറ്റ്‌സ്‌ അവാര്‍ഡ്‌ (2006 ബാംഗ്ലൂര്‍) തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ക്ക്‌ അദ്ദേഹത്തെ അര്‍ഹനാക്കി. സാമുദായിക സ്‌പര്‍ധകളും അസമത്വവും കലുഷികമാക്കുന്ന ഇന്ത്യന്‍ അന്തരീക്ഷത്തില്‍ സ്വാമി അഗ്നിവേശ്‌ യുവത്വത്തിന്റെ പ്രസരിപ്പോടെ തന്റെ സമാധാന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു.
ദൈവം, ആരാധന, സിവില്‍ പൊളിറ്റിക്‌സ്‌, ഇന്ത്യന്‍ മുസ്‌ലിംകള്‍ തുടങ്ങിയ വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങള്‍ സ്വാമി അഗ്നിവേശ്‌ പങ്കുവെക്കുന്നു.


പൊതു പ്രവര്‍ത്തകന്‍, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, സാമൂഹ്യ സേവകന്‍ എന്നതിനോടൊപ്പം ഒരാത്മീയ ആചാര്യന്‍ കൂടിയായ താങ്കളുടെ ദൈവസങ്കല്‍പം.

യാഥാസ്ഥിതിക ഹൈന്ദവ കുടുംബത്തിലാണ്‌ എന്റെ ജനനം. എന്നാല്‍ ഹൈന്ദവ മതാചാര നിഷ്‌ഠയിലുള്ള ചെറുപ്പം എന്റെ ദൈവ സങ്കല്‌പത്തെ ഒട്ടും സ്വാധീനിച്ചിട്ടില്ല. മനുഷ്യനിര്‍മിത ദൈവങ്ങളിലും ബഹുത്വാധിഷ്‌ഠിത ദൈവസങ്കല്‌പത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യന്‍ ദൈവസൃഷ്‌ടിയാണ്‌. ആ മനുഷ്യന്‍ സൃഷ്‌ടിച്ച ഒന്നിനെയോ ആ മനുഷ്യനെ തന്നെയോ ദൈവമായി കാണുന്നത്‌ നീതീകരിക്കാനാവാത്ത ചെയ്‌തിയും ബുദ്ധിശൂന്യതയുമാണ്‌. ദൈവചേതന സര്‍വ വ്യാപിയാണ്‌. ഏതെങ്കിലും അമ്പലങ്ങളിലോ ദേവാലയങ്ങളിലോ പ്രതിഷ്‌ഠിച്ച്‌ തളച്ചിടാവുന്ന നിസ്സാരനല്ല ദൈവം. അതുകൊണ്ടുതന്നെ ഞാന്‍ അമ്പലങ്ങളില്‍ പോകാറുമില്ല. `റബ്ബുല്‍ ആലമീന്‍' എന്ന വിശേഷണമാണ്‌ എന്റെ ദൈവസങ്കല്‌പത്തെ പൂര്‍ണമാക്കുന്നത്‌.
എങ്കില്‍ ദൈവാരാധനയെ എങ്ങനെ വിശദീകരിക്കും.
ആത്മാവിനെ ശുദ്ധീകരിക്കലാണ്‌ മതത്തിന്റെ അന്തസത്ത. ആചാരങ്ങളുടെ ബാഹുല്യങ്ങള്‍ക്ക്‌ ആ ലക്ഷ്യം കൈവരിക്കാനാവില്ല. നിസ്വാര്‍ഥ കര്‍മങ്ങളാണ്‌ ആരാധനയുടെ ജീവന്‍. പാവപ്പെട്ടവനെ സഹായിക്കുക, മര്‍ദിതനോട്‌ നീതി പൂര്‍വം പെരുമാറുക, സഹജീവിയോട്‌ കരുണ കാണിക്കുക, താനധിവസിക്കുന്ന ഭൂമിയില്‍ വിനയത്തോടെ നടക്കുക, തന്റെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക. ഇതൊക്കെ ദൈവാരാധനയുടെ ഭാഗമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌.
മതാന്തര സംവാദങ്ങളിലും മതസൗഹാര്‍ദ യാത്രകളിലും താങ്കള്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നു.
ഭൂരിഭാഗം ഇന്ത്യന്‍ ജനതയും മതവിശ്വാസികളാണ്‌. വിശ്വാസങ്ങളുടെ വൈജാത്യം ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നുണ്ട്‌. മതാന്തര സംവാദങ്ങള്‍ കൊണ്ട്‌ ലക്ഷ്യമിടുന്നത്‌ ചില `കോമണ്‍ മിനിമം പ്രോഗ്രാമു'കള്‍ സാധ്യമാക്കുക എന്നതാണ്‌. ആരാധന, വിശ്വാസം, ആചാരം തുടങ്ങിയ കാര്യങ്ങളിലാണ്‌ മതങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‌ക്കുന്നത്‌. സത്യം, നീതി, ദയ തുടങ്ങിയ ജീവിത മൂല്യങ്ങളെ മതങ്ങള്‍ വിവക്ഷിക്കുന്നത്‌ ഒരുപോലെയാണ്‌. ഈ സാദൃശ്യങ്ങള്‍ ബോധ്യപ്പെടുന്നതിനും അതിന്റെ ഗുണം സമൂഹത്തിന്‌ ലഭ്യമാക്കുന്നതിനും മതാന്തര സംവാദങ്ങള്‍ ആവശ്യമാണ്‌. 1999 ല്‍ ക്രിസ്‌ത്യന്‍ പുരോഹിതനായ ഗ്രഹാം സ്റ്റൈനെയും രണ്ടു മക്കളെയും ചില വര്‍ഗീയ ശക്തികള്‍ ചുട്ടകരിച്ചപ്പോള്‍ ഒറീസയിലും 2002 ല്‍ ഗുജറാത്ത്‌ മുസ്‌ലിംകള്‍ നരഹത്യക്ക്‌ വിധേയരായപ്പോള്‍ ഗോധ്ര, ബറോഡ, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലും സംഘടിപ്പിച്ച മതസൗഹാര്‍ദ യാത്രകള്‍ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ ദ്യോതിപ്പിക്കുന്നവയാണ്‌. വര്‍ഗീയ സംഘങ്ങള്‍ ശക്തിപ്രാപിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം കരുതലുകള്‍ നമുക്ക്‌ കൂടുതലായി ഉണ്ടാവേണ്ടിയിരിക്കുന്നു.
രാഷ്‌ട്രീയ സംഘടനകളും മുന്നണികളും സജീവമായ ഇന്ത്യയില്‍ സിവില്‍ പൊളിറ്റിക്‌സിന്റെ പ്രസക്തി?
രാഷ്‌ട്രീയ ശക്തിയെ പൗര ശക്തികൊണ്ട്‌ പ്രതിരോധിക്കുകയാണ്‌ `പൗരരാഷ്‌ട്രീയം.' സാമൂഹ്യ തിന്മകള്‍ക്കെതിരെയും പരിസ്ഥിതി വിരുദ്ധ, ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നമ്മുടെ രാജ്യത്ത്‌ ഉയിര്‍ക്കൊണ്ടിട്ടുള്ള പൗരസമരങ്ങള്‍, ജനകീയ കൂട്ടായ്‌മകള്‍, സാധാരണ പൗരനെ ആകര്‍ഷിക്കുന്നുണ്ട്‌. കക്ഷിരാഷ്‌ട്രീയത്തിനതീതമായി പ്രാഥമികമായും ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദമുയരുമ്പോള്‍ ജനകീയ പിന്തുണ ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌.
ജനകീയ പിന്തുണ ഉണ്ടായിട്ടുപോലും ലോക്‌പാല്‍ ബില്ലിന്റെ അംഗീകാരത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.
സാധാരണ ജനത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സാമ്പത്തിക ക്രമക്കേടുകളും മറ്റും പരിശോധിക്കാനും നിയമവിധേയമാക്കാനും ക്രൈംബ്രാഞ്ച്‌, വിജിലന്‍സ്‌ തുടങ്ങി ഒട്ടേറെ സംവിധാനങ്ങള്‍ വ്യവസ്ഥാപിതമായിട്ടുള്ള ഒരു രാജ്യത്ത്‌, പ്രഥമ പൗരനായ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍ക്കൊള്ളുന്ന ഒരു മേല്‍ത്തട്ടിന്റെ സാമ്പത്തിക വിനിയോഗവും മറ്റും അന്വേഷിക്കുന്നതിന്‌ സംവിധാനമൊരുക്കുന്നതിലെന്താണിത്ര ഭയം? നാല്‌പത്‌ വര്‍ഷക്കാലം ലോക്‌പാല്‍ പാസ്സാവാതെ പോയി എന്നത്‌ രാഷ്‌ട്രീയ ശക്തികള്‍ നേരിടുന്ന സാമ്പത്തിക വിനിയോഗത്തിലെ മൂല്യച്യുതിയെയാണ്‌ സൂചിപ്പിക്കുന്നത്‌. അണ്ണാഹസാരയെപ്പോലെ ഒരു പൂര്‍ണ ഗാന്ധിയന്റെ നേതൃത്വത്തില്‍ ലോക്‌പാല്‍ ബില്‍ പാസ്സാക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള സത്യഗ്രഹ സദസ്സിനെ വര്‍ഗീയ പന്തലെന്ന്‌ മുദ്രകുത്തുന്നതിന്‌ പിന്നില്‍ തീര്‍ത്തും രാഷ്‌ട്രീയമായ ലക്ഷ്യങ്ങളാണുള്ളത്‌.
മദ്യം, മയക്കുമരുന്ന്‌, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ തടയുന്നതില്‍ മതത്തിന്റെ പങ്ക്‌?
ജീവിതശൈലിയായി മതമൂല്യങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇത്തരം സാമൂഹ്യ തിന്മകളില്‍ നിന്ന്‌ പൂര്‍ണമായും അകന്നുനില്‌ക്കാന്‍ സാധിക്കൂ. കര്‍മമാണ്‌ ആരാധന എന്ന്‌ നേരത്തെ സൂചിപ്പിച്ചതും അതുകൊണ്ടാണ്‌. മതങ്ങള്‍ പകര്‍ന്നുനല്‌കുന്ന ആത്മീയമായ ഓജസ്സിലൂടെ മാത്രമേ മനുഷ്യന്‌ മുക്തി പ്രാപിക്കാനാവൂ. ഇന്ന്‌ സമൂഹത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ വിപത്താണ്‌ മദ്യപാനം. സകല തിന്മകളുടെയും മാതാവ്‌ (ഉമ്മുല്‍ ഖബാഇസ്‌) എന്നാണ്‌ മുഹമ്മദ്‌ നബി മദ്യത്തെ വിശേഷിപ്പിക്കുന്നത്‌. ലോകത്ത്‌ ഏറ്റവും കുറച്ച്‌ മദ്യം ഉപയോഗിക്കുന്നത്‌ മുസ്‌ലിംകളാണ്‌. അതുകൊണ്ടുതന്നെ മദ്യവിരുദ്ധ സമര പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കാന്‍ ഏറ്റവവും അര്‍ഹതപ്പെട്ടവരും ബാധ്യതപ്പെട്ടവരും മുസ്‌ലിംകള്‍ തന്നെയാണ്‌.
വടക്കേ ഇന്ത്യയിലെ മുസ്‌ലിംകളുമായി തെക്കേ ഇന്ത്യന്‍ മുസ്‌ലിംകളെ, പ്രത്യേകിച്ചും കേരള മുസ്‌ലിംകളെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?
ഭൂരിഭാഗം മുസ്‌ലിംകളും പാവങ്ങളാണ്‌.
എല്ലാ മതങ്ങളിലുമെന്നപോലെ ചില ന്യൂനപക്ഷങ്ങളാണ്‌ മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്നത്‌. തെക്കേ ഇന്ത്യന്‍ മുസ്‌ലിംകളെ അപേക്ഷിച്ച്‌ കേരള മുസ്‌ലിംകളുടെ ജീവിത നിലവാരവും വിദ്യാഭ്യാസവും സംസ്‌കാരവും എത്രയോ ഉയര്‍ന്നതാണ്‌. രാഷ്‌ട്രീയ -സാമൂഹ്യ രംഗങ്ങളില്‍ കേരള മുസ്‌ലിംകള്‍ക്ക്‌ കൃത്യമായ ഒരിടമുണ്ട്‌. അതുകൊണ്ടുതന്നെ കേരളത്തിലെ മുസ്‌ലിംകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവരാണ്‌.
ബഹുസ്വര സമൂഹത്തില്‍ ഏറെ തെറ്റിദ്ധാരണ പടര്‍ത്തിയ പദമാണ്‌ ജിഹാദ്‌. ജിഹാദ്‌ എന്തെന്ന്‌ കുറെ പ്രസംഗങ്ങള്‍ വഴിയല്ല വിശദീകരിക്കേണ്ടത്‌. മുസ്‌ലിംകളുടെ കര്‍മങ്ങള്‍ കൊണ്ട്‌ ജിഹാദിന്റെ യഥാര്‍ഥ മാനം പൊതു സമൂഹത്തിന്‌ മനസ്സിലാക്കാന്‍ കഴിയണം. മദ്യം, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം നയിക്കുകയും അതിനെ ജിഹാദായി പ്രഖ്യാപിക്കുകയും വേണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള മലപ്പുറം ജില്ലയില്‍ അടുത്തകലത്ത്‌ മദ്യവിരുദ്ധ സമരങ്ങള്‍ നടക്കുകയുണ്ടായല്ലോ. ഇത്തരം സമരങ്ങളെ ശക്തമായി പുനരുജ്ജീവിപ്പിക്കുകയും മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ സമരജാഥകള്‍ സംഘടിപ്പിക്കുകയും വേണം. ആ യാത്രയില്‍ പങ്കാളിയാവാന്‍ ഞാനും തയ്യാറാണ്‌. മദ്യവിരുദ്ധ സമര സമിതി നായകന്‍ ഇയ്യാച്ചേരി മാസ്റ്ററോട്‌ ആ കാര്യം ഞാന്‍ സൂചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇങ്ങനെ ഏതൊക്കെ സാമൂഹ്യ തിന്മകളും ധാര്‍മികാപചയങ്ങളും സമൂഹത്തില്‍ നിലനില്‌ക്കുന്നുണ്ടോ അവിടെയൊക്കെ സമൂഹ നന്മ ലാക്കാക്കി സമരസന്നാഹങ്ങളൊരുക്കുകയും അത്‌ ദൈവ മാര്‍ഗത്തിലുള്ള ജിഹാദായി പരിചയപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകള്‍ നേരിടുന്ന അന്യവല്‌ക്കരണത്തെ മറികടക്കാന്‍ സാധിക്കും. മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ ഒട്ടേറെ മുന്നേറിയിട്ടുള്ള കേരളത്തില്‍ ഇത്തരം ശ്രമങ്ങള്‍ക്ക്‌ കൂടുതല്‍ സാധ്യതയും പ്രസക്തിയുമുണ്ട്‌
.

Sunday, February 27, 2011

അടിയൊഴുക്കുകള്‍ നിലച്ച കാമ്പസുകളില്‍ വായനക്ക്‌ എവിടെയാണ്‌ ഇടം?



``ഞാന്‍ നിനക്കൊരു സ്‌ക്രാപ്പയച്ചിരുന്നു, കണ്ടോ?'' വീടിന്റെ ടെറസില്‍ നിന്ന്‌ ഒരു എല്‍ പി ക്ലാസുകാരന്‍ റോഡിനപ്പുറത്തെ ഓടുവീട്ടിലെ കുട്ടിയോട്‌ വിളിച്ചു ചോദിച്ചു. ``ഞാനിപ്പോള്‍ നോക്കി റിപ്ലെ സെന്റ്‌ ചെയ്യാം.'' അവള്‍ ധൃതിയില്‍ വീട്ടിനകത്തേക്കോടി. റോഡരികില്‍ അല്‍പം സ്‌തംഭിച്ചു നില്‍ക്കാതിരിക്കാനായില്ലെനിക്ക്‌. എന്റേതൊരു കൂറ്റന്‍ നഗരമല്ല. ഗ്രാമത്തില്‍ നിന്ന്‌ പുറപ്പെടുകയും നഗരത്തിലെത്തിച്ചേരാതിരിക്കുകയും ചെയ്‌ത ഒരിടമാണ്‌. എന്നിട്ടും ഒപ്പമിരുന്ന്‌ കളിച്ചും അടിപിടികൂടിയും തെറ്റിയും മിണ്ടിയും കഴിയേണ്ട പ്രായത്തില്‍ പരസ്‌പരം സ്‌ക്രാപ്പയക്കാന്‍ മാത്രം വിദൂരത്തേക്ക്‌ കുട്ടികളെ അകറ്റി നിര്‍ത്താന്‍ പോന്ന `വീതി'യുള്ള റോഡുകള്‍ അവിടെയുണ്ടെന്നോ? കൂട്ടുകൂടലിന്റെ മധുരം നുകരേണ്ട പ്രായത്തില്‍ ആരാണവരെ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ലക്കും ലഗാനുമില്ലാതെ ഇളിച്ചുനില്‍ക്കുന്ന കീ ബോര്‍ഡുകള്‍ക്കുള്ളില്‍ കുരുക്കിയിട്ടത്‌? കുട്ടികളുടെ മുഴുവന്‍ പിഴവുകളുടേയും രചയിതാക്കളായ `മുതിര്‍ന്നവര്‍' എന്ന മഹത്തുക്കള്‍ തന്നെയല്ലേ?
സൗഹൃദത്തിന്റെ ഇത്തരം വെബ്‌ ലോകങ്ങള്‍ കുഞ്ഞുങ്ങളുടേതു മാത്രമല്ല. ബഹുഭൂരിപക്ഷം ആളുകളുടേതുമാണിന്ന്‌. പ്രത്യേകിച്ചും വിദ്യാര്‍ഥി യുവതയുടെ. ദിവസത്തിന്റെ 90 ശതമാനവും ചാറ്റ്‌ റൂമിലും മൊബൈലിലുമൊക്കെയായി ചെലവഴിക്കുന്ന അവര്‍ക്ക്‌ ജീവിതമെന്നത്‌ ലോഗ്‌ ഇന്‍ ബട്ടണും ഷട്ട്‌ഡൗണിനും ഇടയിലെ നിമിഷ നേരങ്ങളാണ്‌. സമൂഹത്തിന്റെ പരിച്ഛേദമായതുകൊണ്ടും പുതുമയുടെ സ്വീകര്‍ത്താക്കളായതുകൊണ്ടുമാവാം നമ്മുടെ കാമ്പസുകളിലധികവും ഈ നൈമിഷികതയുടെ പിറകെ പായുന്നവരാണ്‌. ഒരുപക്ഷേ, പൂര്‍ണമായും എന്നുതന്നെ പറയാം.
സര്‍ഗാത്മകത, സംവാദാത്മകത, സമരോത്സുകത, സംവേദനക്ഷമത എന്നീ നാല്‌ `സ'കളും കാമ്പസിന്റെ അടിസ്ഥാന സ്വഭാവങ്ങളാണ്‌. ഒരു പാനീയത്തിന്റെ ഏതൊരു ഭാഗവും ഒരേ രുചി നല്‍കുന്നതുപോലെ ഒരു പ്രദേശത്തെ കാമ്പസിനും അതിന്റെ ഏതൊരു മുക്കിലും മൂലയിലും ഈ നാലു ഗുണങ്ങളും കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്‌. എന്നാല്‍ മാറിയ ലോകത്തിന്റെ അതിവേഗത്തിനൊപ്പം നീങ്ങാനുള്ള തത്രപ്പാടിലാവാം കാമ്പസിന്റെ അടിയൊഴുക്കുകളൊക്കെയും നിലച്ചുപോയിരിക്കുന്നു. യഥാര്‍ത്ഥ സൗഹൃദത്തിന്റെയൊരു ലളിതമായ `സ'പോലും നഷ്‌ടപ്പെട്ടുപോയിരിക്കുന്നു. ഇവയ്‌ക്കിടയില്‍ പിടിച്ചുനില്‍ക്കുന്ന ഒന്നോ രണ്ടോ പച്ചപ്പുല്ലുകളുണ്ടാവാം... എന്നാല്‍ മാറ്റമുണ്ടാക്കാനുള്ള വേഗവും ത്രാണിയും പകരുന്ന സംഘബലം അവര്‍ക്കുണ്ടാകുന്നില്ല തന്നെ.
ഏതൊരു സമൂഹത്തിന്റെയും അസ്സല്‍ പ്രതിനിധിയാണ്‌ അതിന്റെ കാമ്പസ്‌. സമൂഹത്തിന്റെ സ്വഭാവ സവിശേഷതകളോടുള്ള ഒട്ടിനില്‍പ്പാണതിന്റെ പ്രത്യേകത. മാത്രമല്ല, സമൂഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ യൗവനമെന്ന നിലക്ക്‌ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഏതാശയ സംഹിതകളോടും പ്രവര്‍ത്തന രൂപങ്ങളോടും അതിരറ്റയളവില്‍ കൂറും ആവേശവും പ്രകടിപ്പിക്കുക സ്വാഭാവികം. ഈ സ്വാഭാവികതയുടെ ഗുണഫലമാണ്‌ നാം പേര്‍ത്തും പേര്‍ത്തും ഓര്‍മിച്ചുകൊണ്ടിരിക്കുന്ന എഴുപതുകളിലെ കാമ്പസ്‌. എഴുപതുകളിലെ കാമ്പസിനെ വാനോളമുയര്‍ത്തി അതു വിട്ടേച്ചുപോയ അരുതായ്‌മകളെ വെള്ളപൂശുകയല്ല. എങ്കിലും മൂര്‍ദ്ധന്യാവസ്ഥയിലുള്ള പ്രവര്‍ത്തനോര്‍ജത്തിന്റെയും ആശയ ദൃഢതയുടെയും ചിന്താവേഗങ്ങളുടെയും സൗന്ദര്യവും സൗകുമാര്യതയും അതിനുണ്ടായിരുന്നു. തീര്‍ച്ചയായും അത്‌ അക്കാലത്തെ സമൂഹത്തെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഷൊര്‍ണൂരിലെ സൗമ്യയും മഞ്ചേരിയിലെ കൃഷ്‌ണപ്രിയയുമൊന്നും അന്നല്ല കൊല്ലപ്പെട്ടത്‌, നമ്മുടെ കാലത്താണ്‌. അന്നു കൊല്ലപ്പെട്ടവര്‍ വര്‍ഗീസും രാജനുമൊക്കെയാണ്‌. മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയും അവന്റെ ഉയര്‍ത്തെഴുന്നേല്‍പിനായുള്ള സമരോത്സുകതയും ജീവന്റെ മണമുള്ള സര്‍ഗാത്മകതയും തീക്ഷ്‌ണസത്യങ്ങളുടെ ഉത്തരങ്ങളൊരുക്കുന്ന സംവാദാത്മകതയുമൊക്കെ അന്ന്‌ നൈമിഷികതകള്‍ക്കപ്പുറത്ത്‌ മനുഷ്യനെ ജീവിപ്പിച്ചിരുന്നു എന്നുപറയാം.
കേരളത്തിലെ അടിയൊഴുക്കുകള്‍ നിലച്ച കാമ്പസുകളുടെ ചത്ത കോശങ്ങള്‍ പരിശോധിച്ചുനോക്കിയാല്‍ കാണാം, ആഗോളീകരണം എന്ന ആന്റീബയോട്ടിക്കിന്റെ പാര്‍ശ്വഫലങ്ങള്‍. നമ്മുടെ തലതൊട്ടപ്പന്മാര്‍ മൂന്നാംലോക രാജ്യങ്ങളുടെ പലതരം അസ്ഥി തകര്‍ത്തു കുറിച്ചുതന്ന മരുന്നാണത്‌. അതപ്പടിയെടുത്ത്‌ വിഴുങ്ങുമ്പോള്‍ പാര്‍ശ്വഫലങ്ങളുടെ ഭീകരതകളെക്കുറിച്ച്‌ ഭരണതന്ത്രജ്ഞര്‍ ആലോചിച്ചതേയില്ല... എന്നിട്ട്‌, കാമ്പസിന്റെ മൃതാവസ്ഥകള്‍ക്ക്‌ അതിനെത്തന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. വരണ്ടുണങ്ങിയ ഭൂമികയില്‍ ജനിക്കാന്‍ തത്രപ്പെടുന്ന ഏതൊരു നല്ല വിത്തിനും പിടിച്ചുനില്‍ക്കാനാവില്ല തന്നെ.
ആഗോളീകരണം, കാമ്പസിനെ വളക്കൂറുള്ളതാക്കിമാറ്റിയിരുന്ന പലതിന്റെയും അവസാനമായിരുന്നു. ഏറ്റവുമധികം ക്ഷതമേറ്റത്‌ ഏറ്റവും ശക്തമാവേണ്ടിയിരുന്ന തായ്‌വേരിനു തന്നെയായിരുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ പിറകോട്ട്‌ നോക്കിയാല്‍ ആശയ സമ്പന്നതയുടെയും പ്രവര്‍ത്തനോന്മുഖതയുടെയും ഊര്‍ജസ്രോതസ്സായി വായനയെ തിരിച്ചറിയാന്‍ സാധിക്കും. നാടിന്റെ മുക്കിലും മൂലയിലും വായനശാലകള്‍, അക്ഷരമറിയാത്തവനുപോലും വായനയുടെ നിറവ്‌ പകരുന്ന ബാര്‍ബരര്‍ ഷോപ്പുകള്‍, ആവേശകരമായ സംവാദാന്തരീക്ഷമുള്ള ചായമക്കാനികള്‍, ചുമരില്‍ കരിക്കട്ട കൊണ്ടായിട്ടുപോലും തീക്ഷ്‌ണമായ സംവേദനക്ഷമത കാക്കുന്ന പച്ചയായ സര്‍ഗാത്മകത. വായനയെന്ന സര്‍വസാധാരണമായൊരു സ്വഭാവം ഇത്തരത്തില്‍ പോയകാലത്തിന്റെ പ്രബുദ്ധതക്ക്‌ തായ്‌വേരായിരുന്നു. ആഗോളീകരണമുല്‍പാദിപ്പിച്ച ബൂലോക വലക്കണ്ണികളുടെയിടയില്‍ കുടുങ്ങി വായന ഞെരുങ്ങുമ്പോള്‍ കാമ്പസിന്റെ തളിരിതളുകളും ഉണങ്ങിക്കരിയുന്നു.
വായന മരിക്കുന്നില്ല എന്നതു തീര്‍ച്ചയാണ്‌. എന്നാല്‍ അതിന്റെ ശൈലിക്കും ലക്ഷ്യത്തിനും സംഭവിച്ച മാറ്റമാണ്‌ ഏറെ പേടിപ്പെടുത്തുന്നത്‌. രണ്ടു പ്രത്യേക ദിശകളിലൂടെയാണ്‌ ഇന്ന്‌ വായന സഞ്ചരിക്കുന്നത്‌. ഒന്ന്‌, കൂടിയ മാര്‍ക്കും ഉയര്‍ന്ന ജോലിസാധ്യതകളും ലക്ഷ്യം വെച്ചുകൊണ്ടുള്ള അക്കാദമിക വായന. തങ്ങളുടെ സിലബസ്‌ മുന്‍നിര്‍ത്തിയുള്ള വായനയും എങ്ങനെ ഓര്‍മശക്‌തി വര്‍ദ്ധിപ്പിക്കാം, ഇന്റര്‍വ്യൂകള്‍ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങി `ജീവിത വിജയ'ക്യാപ്‌സൂളുകള്‍ക്കായുള്ള വായനയും ഇതില്‍പെടും.
രണ്ടാമത്തേത്‌ വളരെ ലളിതമായ വായനയാണ്‌. ഫാഷന്‍, ഗോസിപ്പുകള്‍, `ഓര്‍മക്കുറിപ്പുകള്‍', സെലിബ്രിറ്റികളുടെ ജീവിതം, പാചക-അലങ്കാര വിദ്യകള്‍ തുടങ്ങി ബുദ്ധിപരമായ യാതൊരു അനക്കങ്ങളും സംഭവിക്കാത്തവ. ഈ രണ്ടു ദിശകളെയും ഒഴിച്ചുനിര്‍ത്തണമെന്നല്ല, കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടുന്ന ജീവിതഗന്ധിയായ, ഗൗരവപൂര്‍വമുള്ള വായന തീരെയില്ലാതാകുന്നു എന്നതിലാണ്‌ പ്രയാസം. വായനയുടെ പരിസരത്ത്‌ വന്ന ഈ മാറ്റം ധ്രുതഗതിയിലാകുന്നത്‌, തങ്ങളുടെ താളുകള്‍ അഴിച്ചുപണിത്‌ നിറ സമൃദ്ധമാക്കാന്‍ പ്രസാധകര്‍ മത്സരിക്കാന്‍ തുടങ്ങിയതോടുകൂടിയാണ്‌. ബുദ്ധി ഉത്തരക്കടലാസിലും ആശയസമ്പന്നത ഡിസൈനര്‍ വസ്‌ത്രങ്ങളുടെ തെരഞ്ഞെടുപ്പിലും മാത്രം ആരംഭിച്ചൊടുങ്ങുമ്പോള്‍... കാമ്പസ്‌ ഉണങ്ങുന്നതിനെന്തിന്‌ മറ്റുകാരണങ്ങള്‍ പരതണം?
വായനയുടെ ആവശ്യകതയെക്കുറിച്ചെന്തു തന്നെ പ്രസംഗിച്ചാലും യുവതക്കു വായിക്കാന്‍ സമയമെവിടെയെന്നതാണ്‌ പ്രശ്‌നം. പല്ലുതേക്കും മുമ്പേ ഫേസ്‌ബുക്കിലും ചാറ്റ്‌റൂമിലുമൊക്കെയായി ജീവിക്കുന്നവരാണവര്‍. മുഖ്യധാരകള്‍ക്കപ്പുറത്തെ ബദലെഴുത്തുകളുടെ വായനക്കും ചര്‍ച്ചകള്‍ക്കും ഇന്റര്‍നെറ്റിന്റെ വിശാലലോകം മറ്റെന്തിനെക്കാളും അവസരമൊരുക്കുന്നുണ്ടെന്നുള്ളത്‌ സത്യമാണ്‌. എന്നാല്‍ അതിന്റെ ഫലപ്രദമായ ഉപയോഗം ചുരുക്കം ചില `തലതിരിഞ്ഞ'വരുടേത്‌ മാത്രമാകുമ്പോള്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു. തന്റെ നാടുമുഴുവന്‍ വേദനയുടെ കൊടികുത്തിയാലും പ്ലേബോയിയാണോ ജോക്കിയാണോ മികച്ച അടിവസ്‌ത്രമെന്നോ, സിനിമയിലെ ചൂടന്‍ രംഗങ്ങളുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചോ ഗംഭീരസംവാദങ്ങളാവും അരങ്ങുതകര്‍ക്കുക.സര്‍ഗാത്മക കാമ്പസ്‌ എന്ന്‌ എത്ര തന്നെ ഉറക്കെ പറഞ്ഞാലും മൃദുലമായ പൈങ്കിളി ഗാനങ്ങളൊരുക്കുന്നവനും പാടുന്ന `നല്ല പാട്ടുകാര'നും അതിനൊപ്പം ആടുന്നവനുമായിരിക്കുമിന്ന്‌ സര്‍ഗാത്മകതയുടെ ചുക്കാന്‍. നമ്മുടെ മുഖ്യധാരാ കാമ്പസ്‌ സിനിമകള്‍ ഇത്തരം സ്ഥിരരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തിരിക്കുന്നു. ഇടക്ക്‌ ഒറ്റക്കും തെറ്റക്കും ഇറങ്ങുന്ന ഇന്‍സ്റ്റന്റ്‌ മാഗസിനുകള്‍ തുടര്‍ച്ച നഷ്‌ടപ്പെട്ട്‌ കരിഞ്ഞുപോവുകയേയുള്ളൂ. ഇത്തരം കുഞ്ഞു പ്രസിദ്ധീകരണങ്ങളിലുള്ളതിനേക്കാളേറെ എഴുത്തുകാരെ ഫേസ്‌ബുക്കിലെയും ഒര്‍ക്കൂട്ടിലെയും ഫോട്ടോകള്‍ക്ക്‌ താഴെയുള്ള ചളുപ്പന്‍ കമന്റുകളില്‍ കാണാനാകും.
സമരോത്സുകതയുടെ കാര്യവും വ്യത്യസ്‌തമല്ല. ആശയസമരങ്ങളുടെയും അവകാശ സമരങ്ങളുടെയും തിളച്ചുവേവുന്ന ചരിത്രമുണ്ടായിരുന്നു കാമ്പസുകള്‍ക്ക്‌. അവകാശ സമരങ്ങളിന്ന്‌ എവിടെയെങ്കിലും പോയി രണ്ടേറെറിയുന്നതിലോ പൊതുമുതലുകള്‍ നശിപ്പിക്കുന്നതിലോ സായൂജ്യമടയുന്നു. പ്രത്യേകിച്ചൊരു ആശയവുമില്ലാത്തതുകൊണ്ടിപ്പോള്‍ ആശയസമരങ്ങളുടെ ആവശ്യവുമില്ല. കറുപ്പുകളെ പൊളിച്ചെഴുതുന്ന ഒരു സമരമെങ്കിലും കാമ്പസ്‌ കണ്ടിട്ടെത്ര കാലമായി!! രാഷ്‌ട്രീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും ഇന്റേണല്‍ മാര്‍ക്കും പ്രാക്‌ടിക്കലും കഴിഞ്ഞ്‌ സമയമുണ്ടെങ്കിലേയുള്ളൂ സമരവും സംഘടനാപ്രവര്‍ത്തനവുമൊക്കെ.
അടുത്തിടെ ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ കുട്ടികളെവച്ച്‌ നടത്തിയ ഒരു പഠനം വായിക്കാനിടയായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ കണക്ഷന്‍ തുടങ്ങി ഒരു വിധത്തിലുള്ള ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുമില്ലാതെ കൂട്ടമായി കുറച്ചുസമയമിരുത്തി. അല്‌പസമയം കഴിഞ്ഞപ്പോഴേക്കും പലര്‍ക്കും കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെട്ടു. അവര്‍ ഒരുകൂട്ടം വ്യത്യസ്‌തയിടങ്ങളില്‍ നിന്നുവന്നവരായിട്ടും പരിചയപ്പെടാനും സംവദിക്കാനും ഏറെയുണ്ടായിട്ടും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ അഭാവം ഒരുതരം ഡ്രഗ്‌ അഡിക്‌റ്റ്‌സുകളെപ്പോലെ അവരെ മാറ്റിപ്പണിതതായി തോന്നിച്ചു.
അറിവിന്റെ വിസ്‌ഫോടന സാധ്യതകള്‍ എത്ര തന്നെയുണ്ടെങ്കിലും ആഗോളീകരണവും അതിന്റെ ഫലമായി വന്ന നൂതന ആശയ വിനിമയോപാധികളും മനുഷ്യനില്‍ നിന്ന്‌ യഥാര്‍ത്ഥ ജീവിതഗന്ധത്തെയും പ്രവര്‍ത്തനോന്മുഖതയേയും എടുത്തുമാറ്റിയതായി കാണാം. അതുകൊണ്ടുതന്നെ കാമ്പസും മൃതസമാനമായി മാറി... മനുഷ്യന്‌ തന്റെ ചുറ്റുപാടിനോടുള്ള പ്രതിബദ്ധത തിരിച്ചുപിടിക്കണമെങ്കില്‍, യന്ത്രസമാനതയില്‍ നിന്ന്‌ മനുഷ്യഗുണത്തിന്റെ പൂര്‍ണതയിലേക്ക്‌ അവനെ തിരിച്ചുനടത്തണമെങ്കില്‍ ആഗോളീകരണത്തിന്റെ നന്മകള്‍ ഊറ്റിയെടുത്തുകൊണ്ട്‌ നാം കുടുങ്ങിക്കിടക്കുന്ന അതിന്റെ വലക്കണ്ണികള്‍ അറുത്തുമാറ്റാന്‍ നാം ഊക്കും ഊര്‍ജവും കാണിക്കണം. അതിനു ജീവിതഗന്ധിയായ വായനയെ മുന്നില്‍ നിര്‍ത്തി ബോധപൂര്‍വം യുദ്ധം ചെയ്യേണ്ടിവരും. യുവത്തത്തിന്റെ പ്രസരിപ്പുകള്‍ അവശേഷിക്കുന്നതുകൊണ്ട്‌ കാമ്പസുകളില്‍ നിന്നുതന്നെ പഴയതെങ്കിലും നമുക്ക്‌ പുതുതായ ഈ നവോത്ഥാന സംരംഭം രൂപം കൊള്ളണം. നല്ല സര്‍ഗാത്മകതയും സംവാദാത്മകതയും സമരോത്സുകതയും സംവേദനക്ഷമതയും വായനയുടെ ഈ പിടിവള്ളിയില്‍ പിടിച്ചുയര്‍ന്നോളും. ഇതിന്റെ ബലത്തില്‍ തങ്ങളുടെ സവിശേഷതകളെ പ്രസരിപ്പിക്കാനുള്ള കാമ്പസുകളുടെ നൈസര്‍ഗിക ശേഷി സമൂഹത്തിന്റെ ജീര്‍ണതകളെ പൊള്ളിക്കുകയും പൊളിച്ചുമാറ്റുകയും ചെയ്‌തേക്കാം.

Monday, February 7, 2011

ഞാനാണ് സൗമ്യയെ കൊന്നത്


അതെ , ഷൊര്‍ണൂരില്‍ കാമഭ്രാന്താല്‍ സൌമ്യ കൊല്ലപ്പെട്ടത് ഞാന്‍ കാരണമാണ് , എന്നെ കൊന്നു കളഞ്ഞേക്കുക നിങ്ങള്‍  . . .
വെട്ടി നുറുക്കി പട്ടിക്കിട്ടു കൊടുത്തേക്കുക.


നിങ്ങള്‍ ആരും ചിരിക്കണ്ട, നിങ്ങളുമുണ്ടായിരുന്നു എന്‍റെ കൂടെ . ..
തീവണ്ടിയില്‍ നിന്ന് അവളെ തള്ളിയിട്ടപ്പോള്‍  'ചങ്ങല വലിക്കട്ടെ' എന്ന് അവന്‍ ചോദിച്ചപ്പോള്‍  നീയാണ് പറഞ്ഞത് , 'വേണ്ട, അവള്‍ ചത്തുപോവുകയൊന്നുമില്ല'.
ഹും , എന്നിട്ട് നിന്ന് ഇളിക്കാന്‍ നാണമാകുന്നില്ലേ?


അതെ , നമ്മള്‍ സൗമ്യയെ, നമ്മുടെ പെങ്ങളെ കൊന്നു കളഞ്ഞിരിക്കുന്നു . നമുക്കാര്‍ക്കും എന്നിട്ടും ഒരു കുലുക്കവുമില്ല , സൗമ്യ ഒന്നാമാത്തവളല്ല , നമ്മള്‍ കൊന്നു തിന്ന എത്രയോ പേരില്‍ ഒരാള്‍ മാത്രം. ഇനി എന്നാണു നാം മലയാളിക്ക് നേര് തെളിയുക , തന്‍റെ സഹോദരനോ സഹോദരിയോ മരിക്കാനിരിക്കെയും ന്യൂസ്‌ ഹവറും കണ്ട അലവലാതി കുഞ്ഞാപ്പ , പിണറായി , ചാണ്ടി പോത്തന്മാരുടെ അണ്ണാക്കിലേക്ക് മിഴിച്ച് നോക്കാനും ഐ പി എല്ലും സ്റ്റാര്‍ സിങ്ങറും കാണാനുമുള്ള ധ്രിതിയാണ് നമുക്ക് . പോയി പണ്ടാറമടങ്ങ്‌ , നാളെ നിന്‍റെ മോളെയും, പെണ്ണിനേയും അമ്മയെയും സഹോദരിയും കൊന്നു തിന്നും , അപ്പോഴും നീ കാണാനിരിക്കണം നിന്‍റെ ഐ പി എല്ലും സ്റ്റാര്‍ സിങ്ങറും. അപ്പോഴും നീ നിന്‍റെ . . .


ദൂരെ കേള്‍ക്കുന്നത് അവളുടെ രോദനമാണ്‌. നമ്മള്‍ കൊന്നു തിന്ന സൗമ്യയുടെ , കാതു കൂര്‍പ്പിക്കൂ , നിനക്ക് കേള്‍ക്കുന്നുണ്ട് , ഒരു ചെറു വിരലെങ്കിലും നീയും ഞാനും അനക്കിയോ ?
ഒന്ന് ചോദിക്കട്ടെ ,
ഞാനും നീയും ഈ സമൂഹത്തിലേതെങ്കില്‍ അവള്‍ നിന്‍റെ, എന്‍റെ ആരാണ് ?


എന്‍റെ പ്രിയപ്പെട്ട പെങ്ങന്മാരെ , ഏതു നേരവും ചാടി വീണു മാന്തിക്കീറാവുന്ന ചിലര്‍ മാന്യതയുടെ പൊന്തക്കാടുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് ഓര്‍ത്ത്‌ വേണം നിങ്ങള്‍ ഓരോ അടിയും വെക്കാന്‍ . ആരും നിങ്ങളെ രക്ഷിക്കില്ല , ആരും . . .
നിങ്ങളെ നിങ്ങളു തന്നെ രക്ഷപ്പെടുത്തുക
ആയിരത്തൊന്നു രാവില്‍ രാജാവിനെ കഥ പറഞ്ഞു കഥ പറഞ്ഞു മയക്കി സ്ത്രീ വിമോചകയായ ഷഹറസാദിനെ നിങ്ങള്‍ മറക്കാതിരിക്കുക.
ഷഹറസാദുമാരാവുക , ഞങ്ങളോട് , നിങ്ങളുടെ ആങ്ങളമാരെന്ന് പറയുന്ന ......വരോട് പൊറുക്കാതിരിക്കുക.