Sunday, June 27, 2010

പ്രാര്‍ത്ഥന പോലെ ജീവിതം

ഴ പെയ്‌ത്‌ തോര്‍ന്ന്‌ മാനം തെളിഞ്ഞിരുന്നു. പ്രശാന്തമായ അന്തരീക്ഷം. സഫലം റോഡിലൂടെ നടന്നടുക്കുമ്പോള്‍ തന്നെ കണ്ടു, ദാറുല്‍ ഇസ്‌ലാഹിന്റെ പൂമുഖത്തിരിക്കുന്നു, അബ്‌ദുറഹ്‌മാന്‍ അന്‍സാരിയും ഭാര്യ ഫാത്വിമയും. മൗലവിക്ക്‌ പത്രം വായിച്ചുകൊടുക്കുകയായിരുന്നു ഭാര്യ. എത്ര ഇമ്പമുള്ള കാഴ്‌ചയെന്ന്‌ മനസ്സ്‌ പറഞ്ഞു. മൗലവിയുമായുള്ള സംസാരത്തിലത്രയും ആ ഇമ്പം എത്ര വലുതാണെന്ന്‌ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരുന്നു. നല്ല കുടുംബം, ഏറ്റവും നല്ല അനുഗ്രഹം തന്നെയാണ്‌. വളര്‍ന്ന കുടുംബവും താന്‍ വളര്‍ത്തിയ കുടുംബവും നല്ലതായതുകൊണ്ടു കൂടിയായിരിക്കണം രോഗാതുരതകള്‍ പൊറ്റ കെട്ടുന്ന ഈകാലത്തെ ഇത്രഉള്‍ക്കരുത്തോടെ മൗലവി അതിജീവിക്കുന്നത്‌.
ഇസ്വ്‌ലാഹീ കേരളത്തിന്‌ വിശദീകരണമാവശ്യമില്ലാത്ത വിധം സുപരിചിതനാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി രണ്ടത്താണി. സാമീപ്യം കൊണ്ടുപോലും ആശ്വാസവും പ്രവര്‍ത്തനോര്‍ജവും തരാന്‍ കെല്‌പുള്ളയാള്‍. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ യുവഘടകത്തിന്‌ യൗവനം സമര്‍പ്പിച്ച നിഷ്‌കാമകര്‍മിയായ നേതാവ്‌. യുവത ബുക്ക്‌ഹൗസിന്റെ തുടക്കക്കാരന്‍. പാട്ടുകളിലൂടെ ഇസ്വ്‌ലാഹിന്‌ വരി കുറിച്ചിട്ടയാള്‍... അങ്ങനെയങ്ങനെ നിരവധി വിശേഷണങ്ങള്‍ കൊണ്ട്‌ സമ്പന്നനാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍ സാരി. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചാവഴികളില്‍ സമര്‍പ്പണത്തിന്റെ വെള്ളി വെളിച്ചമായിരുന്ന മര്‍ഹൂം സൈദ്‌ മൗലവിയുടെ മകന്‍ എന്നതു തന്നെയാണ്‌ വിശേഷണങ്ങളില്‍ വിശിഷ്‌ടം. മൗലവിയുടെ ജീവിതം സംസാരിക്കുന്നുണ്ട്‌, ആ വിശേഷണം തന്നെയാണ്‌ ഈ കര്‍മോത്സുകിയുടെ ജീ വിതം ഇത്തരത്തില്‍ രൂപപ്പെടുത്തിയതെന്ന്‌.
ഉപ്പ, കണ്ണുനനയിക്കുന്ന ഓര്‍മയും ഉള്ളുനിറയ്‌ക്കുന്ന വെളിച്ചവുമാണ്‌ മൗലവിക്കും കുടുംബത്തിനും. ഇപ്പോഴും സൈദ്‌ മൗലവിയുടെ സാന്നിധ്യം തോന്നിപ്പിക്കും വിധം സജീവമാണ്‌ ഉപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍.
സൈദ്‌ മൗലവി പ്രബോധന പ്രവര്‍ത്തനങ്ങളുമായി എടവണ്ണയില്‍ താമസിക്കുന്ന കാലത്ത്‌ എ അലവി മൗലവിയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ഉമ്മ ആമിനയെ സൈദ്‌ മൗലവിയെക്കൊണ്ട്‌ വിവാഹം ചെയ്യിക്കുന്നത്‌. അവരുടെ മൂത്ത മകന്‍ അബ്‌ദുല്‍ കരീം കൈക്കുഞ്ഞായിരിക്കുന്ന സമയത്ത്‌ തന്നെ മരണപ്പെട്ടു. എടവണ്ണ പത്തപ്പിരിയത്ത്‌ താമസിക്കുന്ന സമയത്ത്‌, 1951 ലാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ജനനം. പിന്നീട്‌ മര്‍ഹൂം കെ പി മുഹമ്മദ്‌ മൗലവിയുടെ നിര്‍ദേശ പ്രകാരം സൈദ്‌ മൗലവി വളവന്നൂരിലേക്ക്‌ പ്രവര്‍ത്തനമേഖല പറിച്ചുനടുകയായിരുന്നു. ആ സമയത്തുതന്നെയായിരുന്നു രണ്ടത്താണിയില്‍ പുതിയ പള്ളി നിലവില്‍ വന്നത്‌. മര്‍ഹൂം കെ എം മൗലവിയായിരുന്നു ആദ്യഖുത്വുബ. പിന്നീട്‌ എടവണ്ണ അലവി മൗലവിയുടെ നിര്‍ദേശപ്രകാരം സൈദ്‌ മൗലവിയെ രണ്ടത്താണി മസ്‌ജിദ്‌ റഹ്‌മാനിയുടെ ഖത്വീബായി നിയോഗിച്ചു.
രണ്ടത്താണിയില്‍ വന്ന ആദ്യകാലത്ത്‌ സൈദ്‌ മൗലവിയും കുടുംബവും ഒരു പീടികമുറിയിലായിരുന്നു താമസം.
ഉപ്പയുടെയും ഉമ്മയുടെയും ഓമനയായിരുന്നു അന്‍സാരി. ഉപ്പ എവിടെപ്പോയി വരുമ്പോഴും മകന്‌ ഒരു പൊതി കൊണ്ടുവരാതിരിക്കില്ലായിരുന്നുവെന്ന്‌ അന്‍സാരി മൗലവി ഓര്‍മിക്കുന്നു. കുഞ്ഞായിരിക്കുന്ന സമയത്തുതന്നെ ഉപ്പയുടെ പ്രഭാഷണ യാത്രകളിലൊക്കെയും അനുഗമിക്കാനുള്ള ഭാഗ്യം അന്‍സാരി മൗലവിക്കുണ്ടായിരുന്നു. രണ്ടത്താണിയിലെ പള്ളിയില്‍ സൈദ്‌ മൗലവി ഖുത്വ്‌ബ നടത്തുമ്പോഴൊക്കെയും ഉപ്പയുടെ ശബ്‌ദം കേട്ട്‌ കുഞ്ഞായിരുന്ന അബ്‌ദുറഹ്‌മാന്‍ മുട്ടുകുത്തി മിമ്പറിനരികില്‍ ചെല്ലാറുണ്ടായിരുന്നു. മകനെ കോരിയെടുത്താണ്‌ പലപ്പോഴും സൈദ്‌ മൗലവി ഖുത്വുബകള്‍ നടത്തിയിരുന്നത്‌. 1990 ല്‍ സൈദ്‌ മൗലവിയുടെ മരണശേഷം മുതലിങ്ങോട്ട്‌ ഇരുപത്‌ വര്‍ഷക്കാലം അതേ മിമ്പറില്‍ ഖത്വീബായി തുടരുകയെന്നത്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ഭാഗ്യവും നിയോഗവുമായിരുന്നു. ഉപ്പയുമായുള്ള ഈ ഇഴയടുപ്പം തന്നെയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പ്രതിഫലിക്കുന്നത്‌.
പഠനകാലം
അബ്‌ദുര്‍റഹ്‌മാന്‍ അന്‍സാരിയുടെ കുട്ടിക്കാലത്ത്‌ രണ്ടത്താണി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ നിരീശ്വരവാദിയായ കമ്മുമാഷായിരുന്നുവെന്ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി ഓര്‍മിക്കുന്നു. ഇസ്‌ലാമിക ചിട്ടയില്‍ സ്‌കൂളില്‍ വരുന്ന കുട്ടികളെ കളിയാക്കാറുണ്ടായിരുന്ന അയാളുടെ അടുത്തേക്ക്‌ തന്റെ കുട്ടിയെ പറഞ്ഞയക്കില്ലെന്ന്‌ സൈദ്‌ മൗലവിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാളുകള്‍ ചോദിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ്‌ മകനെ സ്‌കൂളില്‍ പറഞ്ഞയക്കുന്നത്‌. എന്നാല്‍ മൂന്നു മാസം കഴിയും മുമ്പേ പലതരം രോഗങ്ങളാല്‍ പഠനം മുടങ്ങി. പിന്നീട്‌ മൂന്നാം ക്ലാസില്‍ രണ്ടാമത്‌ ചേര്‍ന്നെങ്കിലും അധികകാലം തുടരാനായില്ല. പഴയ അസുഖങ്ങള്‍ വീണ്ടും പഠനം മുടക്കി. സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയെങ്കിലും സൈദ്‌ മൗലവി മകന്‌ നിരവധി പുസ്‌തകങ്ങള്‍ ലഭ്യമാക്കാറുണ്ടായിരുന്നു. എഴുതാനും വായിക്കാനും പഠിപ്പിച്ചതും അദ്ദേഹം തന്നെ.
ഇതിനിടയിലും മദ്‌റസാ പഠനം തുടര്‍ന്നുപോന്നു. പ്രൈവറ്റായി സ്‌കൂള്‍ പരീക്ഷ എഴുതണം എന്നാഗ്രഹിക്കുകയും ചെയ്‌തു. അങ്ങനെയിരിക്കെ ഒരു ദിവസം സൈദ്‌ മൗലവി അന്‍സാര്‍ അറബിക്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍ മുത്തന്നൂര്‍ മുഹമ്മദ്‌ മൗലവിക്ക്‌ നല്‌കാനേല്‌പിച്ച കത്തുമായി മൗലവി വളവന്നൂരില്‍ പോയി. ആ യാത്ര അന്‍സാരി മൗലവിയുടെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന്‌ തുടക്കം കുറിക്കുകയായിരുന്നു. മുത്തന്നൂര്‍ മൗലവിയുടെ നിര്‍ദേശപ്രകാരം 1969 ല്‍ അന്‍സാറിലെ വിദ്യാര്‍ഥിയായി ചേര്‍ന്നു.
ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സൈദ്‌ മൗലവിയുടേത്‌ ദാരിദ്ര്യവും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതമായിരുന്നു. ബീഡി തെറുത്തും പപ്പടം പരത്തിയുമാണ്‌ അദ്ദേഹം മക്കളെ പോറ്റിവളര്‍ത്തിയത്‌. പ്രഭാഷണങ്ങള്‍ക്ക്‌ പോയാല്‍ ചിലയിടങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന പണവും. വറുതികള്‍ നിറഞ്ഞ കോളെജ്‌ പഠനകാലത്ത്‌ ഓര്‍മകളെ നനയിക്കുന്ന ഒരു സംഭവം അന്‍സാരി മൗലവി ഓര്‍മിക്കുന്നുണ്ട്‌. വീട്ടില്‍ ഒരു നേരം മാത്രമാണ്‌ ഭക്ഷണമുണ്ടായിരുന്നത്‌. രണ്ടത്താണിയില്‍ നിന്നും വളവന്നൂര്‍ വരെ നടന്ന്‌ കോളെജില്‍ പോയിരുന്ന മൗലവിക്ക്‌ ധരിക്കാന്‍ ചെരിപ്പുണ്ടായിരുന്നില്ല. കോളെജില്‍ മറ്റു കുട്ടികള്‍ക്കെല്ലാം ചെരിപ്പുണ്ടായിരുന്നു. ഉപ്പയോട്‌ മൗലവി വിവരം പറഞ്ഞു. സൈദ്‌ മൗലവി മകനെ നെഞ്ചോടടുപ്പിച്ച്‌ ഒരുപാട്‌ കരഞ്ഞു. ``ഉപ്പാന്റെ കയ്യില്‍ പൈസയില്ലാഞ്ഞിട്ടല്ലേ... ഇനി കയ്യില്‍ പൈസ കിട്ടുമ്പോള്‍ ഉടന്‍ ഉപ്പാന്റെ കുട്ടിക്ക്‌ ചെരിപ്പ്‌ വാങ്ങിത്തരാം...'' പിന്നീട്‌ ചെരുപ്പുവാങ്ങി. അതൊരു കറുത്ത ടയറുകൊണ്ടുണ്ടാക്കിയതായിരുന്നു. സഹപാഠികള്‍ കളിയാക്കി. സംഭവം ഉപ്പയോടു പറഞ്ഞപ്പോള്‍ സൈദ്‌ മൗലവി മകനെ ചേര്‍ത്തുപിടിച്ച്‌ പറഞ്ഞു: ``ഉപ്പാന്റെ കുട്ടിക്ക്‌ ടയറിന്റെ ചെരിപ്പെങ്കിലുമുണ്ടല്ലോ. അതുമില്ലാത്ത എത്രയോ പേരില്ലേ...'' ഈയൊരു സൂക്ഷ്‌മതയും ബോധവും ജീവിതത്തിലുടനീളം അന്‍സാരി മൗ ലവിക്ക്‌ വഴിവിളക്കായിത്തീരുകയായിരുന്നു. 1971 ല്‍ ഒന്നാം ക്ലാസോടുകൂടി അന്‍സാറില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.

ഫാത്വിമ ; കണ്‍കുളിര്‍മ
നല്‌കുന്ന ഇണ

തന്റെ ഇണയെക്കുറിച്ചു പറയുമ്പോഴൊക്കെയും സ്‌നേഹത്താലും സംതൃപ്‌തിയാലും നനയുന്ന കണ്ണുകളാണ്‌ അന്‍സാരി മൗലവിയുടേത്‌. പരസ്‌പരം ഇത്രയധികം തൃപ്‌തിപ്പെട്ട ഇണകള്‍ വിരളമായിരിക്കും.
അന്‍സാറിലെ പഠനം പൂര്‍ത്തിയാക്കി, കുറച്ചുകാലം രണ്ടത്താണി പള്ളിയോട്‌ ചേര്‍ന്ന്‌ തുടങ്ങിയ അറബിക്‌ കോളെജില്‍ അന്‍സാരി മൗലവി അധ്യാപകനായി ജോലി നോക്കിയിരുന്നു. കാടാമ്പുഴ മേല്‍മുറി സ്വദേശി ഫാത്വിമ പരമ്പരാഗത സുന്നി കുടുംബത്തിലെ അംഗമായിരുന്നു. മുജാഹിദ്‌ കുടുംബങ്ങളിലെ കൂട്ടുകാരികളുമായുള്ള സമ്പര്‍ക്കം വഴിയാണ്‌ രണ്ടത്താണിയിലെ അറബിക്‌ കോളെ ജ്‌ പഠനം തെരഞ്ഞെടുക്കുന്നത്‌.
പഠനസമയത്ത്‌ വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്റെ അധ്യാപകന്‍ ബാപ്പു മൗലവി മുഖേന തനിക്ക്‌ ഒരു മുജാഹിദ്‌ കുടുംബത്തിലേക്ക്‌ ചെന്നെത്താനുള്ള ആഗ്രഹം അറിയിച്ചു. ബാപ്പു മൗലവി അബ്‌ദുറഹ്‌മാന്‍ അന്‍സാരിയോട്‌ ഫാത്വിമയെ കല്യാണം കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉപ്പയുടെ ഹിതം അറിയണമെന്ന്‌ മൗലവി പറഞ്ഞു. സൈദ്‌ മൗലവിയാകട്ടെ തന്റെ മഹല്ലിലെ ആളുകളുടെ സമ്മതമറിഞ്ഞതിനു ശേഷം മാത്രമാണ്‌ വിവാഹാലോചനയുമായി മുന്നോട്ട്‌ പോയത്‌. അങ്ങനെ 1971 ഏപ്രില്‍ 18 ന്‌ പാലക്കല്‍ സൈതലവി സാഹിബിന്റെ മകള്‍ ഫാത്വിമ മര്‍ഹൂം സൈദ്‌ മൗലവിയുടെ മകന്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ മധുരപ്പകുതിയായി.
അന്നുമുതലിന്നുവരെ ഒരു പുഴപോലെ ഒഴുകുകയാണ്‌ ആ ദാമ്പത്യം; സ്‌നേഹത്തിന്റെ നിലയ്‌ക്കാത്ത തളിര്‍പ്രവാഹം. പരസ്‌പരമുള്ള കോര്‍ത്തുവെപ്പ്‌ എങ്ങനെയെന്ന്‌ അത്ഭുതപ്പെടുത്തും വിധം മാതൃകാപരമാണ്‌ അവരുടെ ജീവിതം. തന്റെ ഇണയില്‍ നിന്ന്‌ പൂര്‍ണ സംതൃപ്‌തി അല്ലാഹു തനിക്ക്‌ പ്രദാനം ചെയ്‌തിരിക്കുന്നുവെന്ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി വ്യക്തമാക്കുന്നു. ഉയര്‍ന്ന സാമ്പത്തിക സുസ്ഥിരതയില്‍ നിന്നും തന്റെ ദാരിദ്ര്യത്തിലേക്ക്‌ വന്നു കയറിയിട്ടും ഒരിക്കല്‍ പോലും ഫാത്വിമ പരാതി പറഞ്ഞിട്ടില്ലെന്ന്‌, കളിയായിപ്പോലും തന്നോടു പിണങ്ങാന്‍ അവള്‍ക്കായിട്ടില്ലെന്ന്‌, തന്റെ പിണക്കങ്ങള്‍ പോലും തെല്ലിടനേരത്തെ സാമീപ്യം കൊണ്ട്‌ തന്റെ നല്ല പാതി ഇണക്കിയിരുന്നുവെന്ന്‌.... അന്‍സാരി മൗലവിയുടെ ഓര്‍മകള്‍ പെയ്യുന്ന കണ്ണുകള്‍ സാക്ഷി പറയുന്നു. വീട്ടുജോലികളത്രയും ചെയ്‌തും രോഗാതുരതയുടെ പ്രയാസങ്ങള്‍ പേറുന്ന തന്നെ ആശുപത്രിയില്‍ കൊണ്ടുപോയും മരുന്നുകള്‍ യഥാവിധി നല്‌കിയും തന്റെ നിഴലുപോലെ നില്‍ക്കുന്ന ഇണയനുഭവിക്കുന്ന പ്രയാസങ്ങളാണ്‌ അന്‍സാരി മൗലവിക്ക്‌ രോഗത്തേക്കാളേറെ കല്ലിച്ച വേദനയായി മനസ്സിലുള്ളത്‌.
പ്രണയത്തിന്റെ നൂലിഴകൊണ്ട്‌ തുന്നിച്ചേര്‍ത്ത ഇവരുടെ ജീവിതത്തിലെ സൗഭാഗ്യമാണ്‌ മക്കളായ നസീം, അനീസ, സമീറ, നസീല, നിബ്‌റാസ്‌ അമീന്‍. തന്റെ മക്കളും മരുമക്കളായ അസൈനാര്‍ അന്‍സാരി, അബ്‌ദുല്‍ വാഹിദ്‌, ജാബിര്‍ അമാനി, റഹീന, നസീറ എന്നിവരും ഇസ്വ്‌ലാഹി പ്രബോധനരംഗത്തെ പ്രഭാഷകരും സംഘാടകരുമായി ദീനീരംഗത്തുള്ളവരാണെന്നത്‌ വലിയ അനുഗ്രഹമായിട്ടാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി കാണുന്നത്‌.
1983 ലാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയും കുടുംബവും `ദാറുല്‍ ഇസ്‌ലാഹി'ല്‍ താമസം ആരംഭിക്കുന്നത്‌. ഐ എസ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത്‌ സ്‌കൂളില്‍ നിന്നും നേരെ ഓഫീസിലേക്കു പോയാല്‍ വളരെ വൈകി, രാത്രി 12.45 ന്റെ കോതമംഗലം ബസ്സിലാണ്‌ കോഴിക്കോട്‌ നിന്ന്‌ മിക്കപ്പോഴും മടങ്ങിയിരുന്നത്‌. ദിവസങ്ങളോളം കഴിഞ്ഞ്‌ വീട്ടില്‍വരുമ്പോഴും യാതൊരു പരാതിയും കൂടാതെ തന്റെ കുടുംബം തനിക്ക്‌ താങ്ങായി നിന്നത മൗലവി ഓര്‍മിക്കുന്നു.

അധ്യാപകന്‍, പാട്ടെഴുത്തുകാരന്‍

രണ്ടത്താണിയിലെ അറബിക്‌ കോളെജ്‌ അധ്യാപകനായിരിക്കെ 1971 ജൂണ്‍ 6 ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി കൊച്ചി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും അതേ വര്‍ഷം തന്നെ സപ്‌തംബര്‍ 9 ന്‌ തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി സേവനമനുഷ്‌ഠിക്കാന്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരിക്ക്‌ ഭാഗ്യമുണ്ടായി. അധ്യാപകവൃത്തിയില്‍ നിന്ന്‌ വിരമിക്കും വരെയും തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ തുടര്‍ന്നു.
``പൂജാ മുറിയിലോ ചില്ലിന്റെ കൂട്ടിലോ
ബന്ധിതനല്ലല്ലോ എന്റെ ദൈവം
വാനവും ഭൂമിയും പ്രവിശാലമായൊരു
സാമ്രാജ്യ സാരഥി എന്റെ ദൈവം...''
സൈദ്‌ മൗലവിയുടെ തനത്‌ ഗുണങ്ങളത്രയും ലഭിച്ചയാളാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഉപ്പയെപ്പോലെ ഒരുപാട്‌ വരികള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടയാളപ്പെടുത്തിക്കൊണ്ട്‌ അന്‍സാരി മൗലവിയും പാട്ടുകളെഴുതി. കോട്ടക്കല്‍ പുത്തൂര്‍ മുജാഹിദ്‌ സമ്മേളനത്തില്‍ പുറത്തിറക്കിയ `തസ്‌ബീഹ്‌' തൗഹീദ്‌ ഗാന കാസറ്റടക്കം ആയിരത്തിലധികം പാട്ടുകള്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരി എഴുതിയിട്ടുണ്ട്‌.
ചന്ദ്രികയിലും മറ്റും പാട്ടുകളും ലേഖനങ്ങളുമൊക്കെ എഴുതിയ ഒരു കാലം അബ്‌ദുറഹ്‌മാന്‍ അന്‍സാരിക്ക്‌ പറയാനുണ്ട്‌. അദ്ദേഹത്തിന്റെ എഴുത്തുകളുടെയൊക്കെയും ആദ്യവായനക്കാരി ഭാര്യ ഫാത്വിമയായിരുന്നു. അവരുടെ നിര്‍ദേശങ്ങള്‍ക്ക്‌ അദ്ദേഹം വലിയ വില കല്‌പിച്ചിരുന്നു.
ഉപ്പയില്‍ നിന്നു ശീലിച്ചെടുത്ത വായനയുടെ സൗകുമാര്യത അന്‍സാരി മൗലവി ഇന്നും സൂക്ഷിച്ചുവെക്കുന്നു. എല്ലാ കാലത്തേയും ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ നന്നായുപയോഗിക്കുന്ന പണ്ഡിതനാ ണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഖുത്വുബകള്‍ക്ക്‌ ഒരുങ്ങുമ്പോള്‍ സ്വയം ടൈപ്പ്‌ ചെയ്‌ത്‌ പ്രിന്റഡ്‌ നോട്ടുകള്‍ തയ്യാറാക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്‌. ഓണ്‍ലൈന്‍ എഡിഷനിലൂടെയാ ണ്‌ മൗലവി ശബാബ്‌ വായിക്കാറുള്ളത്‌. ആരെയും കൊതിപ്പിക്കുന്ന വിപുലമായ ഗ്രന്ഥശേഖരത്തിന്റെ ഉടമകൂടിയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി.

പ്രാര്‍ഥന-ജീവിതത്തിന്റെ വെളിച്ചം
തന്റെ ജീവിതത്തിലുടനീളം പ്രാര്‍ഥനയുടെ വെളിച്ചമാണ്‌ വഴികാട്ടിയിട്ടുള്ളതെന്ന്‌ അന്‍സാരി മൗലവി പറയുന്നു. തന്റെ പ്രാര്‍ഥനകള്‍ക്കത്രയും അല്ലാഹുവിന്റെ ഉത്തരം ലഭിച്ച ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തിന്‌ പറയാനുണ്ട്‌.
അദ്ദേഹത്തിന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളത്തിന്റെ ക്ഷാമം നന്നായിട്ടുണ്ടായിരുന്നു. മുകളിലെ ഒരു വീട്ടില്‍ നിന്നുമാണ്‌ പരിസരവാസികളെല്ലാവരും വെള്ളം ശേഖരിച്ചിരുന്നത്‌. ഒരു ദിവസം സുബ്‌ഹ്‌ സമയത്ത്‌ ഭാര്യ ഫാത്വിമ വെള്ളം കൊണ്ടുവരുന്നതിനിടെ കാല്‍ തെന്നി വീണു. തന്റെ ഇണയുടെ വീഴ്‌ച അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തി. നമസ്‌കാരാനന്തരം മൗലവി കരഞ്ഞുപ്രാര്‍ഥിച്ചു. പിറ്റേ ദിവസം പ്രത്യേകിച്ച്‌ ആവശ്യങ്ങളൊന്നും തന്നെ ഇല്ലാതിരുന്നിട്ടും മൗലവി മുജാഹിദ്‌ സെന്ററില്‍ പോയി. കെ പി മുഹമ്മദ്‌ മൗലവി അദ്ദേഹത്തെ വിളിപ്പിച്ചു. പരിസരപ്രദേശങ്ങളിലെവിടെയെങ്കിലും കിണറിന്‌ ആവശ്യമുണ്ടോ എന്നന്വേഷിച്ചു. തന്റെ പരിസരത്ത്‌ വെള്ളമില്ലാത്ത അവസ്ഥ കെ പി മുഹമ്മദ്‌ മൗലവിയെ അറിയിക്കുകയും ചെയ്‌തു. കുവൈത്തിലെ ബൈതുസ്സകാത്തിന്റെ പണം അനുവദിച്ചുകിട്ടുകയും കുഴല്‍ കിണര്‍ കുഴിക്കുകയും ചെയ്‌തു. കെ പി മുഹമ്മദ്‌ മൗലവിയുടെ നിര്‍ദേശപ്രകാരം ടാങ്ക്‌ രണ്ട്‌ ഭാഗങ്ങളായി വിഭജിച്ചു. ഒരു ഭാഗം പരിസര നിവാസികള്‍ക്കായും ഒരു ഭാഗം തന്റെ വീട്ടാവശ്യാര്‍ഥവും.
ജീവിതത്തില്‍ അനിശ്ചിതത്വം കടലു തീര്‍ക്കുമ്പോഴൊക്കെയും അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ കൊണ്ട്‌ ശക്തി സംഭരിച്ചയാളാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഓര്‍മകളുടെ പിഴവുകളില്ലാത്ത ഒഴുക്കാണ്‌ അന്‍സാരി മൗലവിയുടെ പ്രത്യേകത. ജീവിതം തനിക്ക്‌ തന്നതൊക്കെയും കൃത്യമായി ഓര്‍മയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. വര്‍ത്തമാനത്തിനിടയില്‍ പലപ്പോഴും ഓര്‍മകളുടെ കുത്തൊഴുക്കില്‍ മൗലവി കരഞ്ഞു. താന്‍ വളര്‍ന്ന കുടുംബം, തന്റെ മഹാനായ ഉപ്പ, തന്റെ നിഴലും നിലാവുമായ നല്ല പാ തി ഫാത്വിമ, സ്‌നേഹനിധികളായ മ ക്കള്‍, കണ്‍കുളിര്‍മയേകുന്ന പേരമക്കള്‍... സ്‌നേഹത്തിന്റെ ശക്തിയുള്ള താങ്ങുകള്‍!! രോഗപീഢക്കിടയിലും അബ്‌ദുറഹ്‌മാന്‍ അന്‍സാരി പറയുന്നു, ``അല്‍ഹുംദുലില്ലാഹ്‌...''






3 comments:

അനീസ്‌ ഹസന്‍ said...

Mathrkaa yogyanaaya pandithan..vivaranathinu nandi muhsinka

Rasheed Pengattiri said...

അന്‍സാരിയെ കുറിച്ച് മുഹ്സിന്റെ വരികള്‍ വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. അറിവും കഴിവുമുള്ള പണ്ഡിതരുടെ വിയോഗം കനത്ത നഷ്ടം തന്നെയാണ്. എന്ത് ചെയ്യാം. ജീവിതവും മരണവും സൃഷ്ടിച്ചത് നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി എന്നാണല്ലോ പടച്ചവന്‍ പറഞ്ഞിട്ടുള്ളത്. നാമും മരിക്കെണ്ടാവരാന്. ഇമാനോടും തൌബയോടുംകൂടി മരിക്കാന്‍ നമുക്ക് കഴിയുമാറാകട്ടെ. അദ്ധേഹത്തിന്റെ പാപങ്ങള്‍ എല്ലാം സര്‍വ ശക്തനായ തമ്പുരാന്‍ പൊറുത്ത് കൊടുക്കുകയും നമ്മെയെല്ലാം അല്ലാഹു അവന്റെ ജന്നത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Abdussamad said...

രാത്രി നമസ്കാരവും അതിലെ പ്രാര്‍ഥനയും അല്ലാഹു സ്വീകരിക്കും എന്ന് അന്‍സാരി മൌലവി സ്കൂളില്‍ വെച്ച് പറഞ്ഞത് ഇത് വായിച്ചപ്പോഴാണ് ഓര്മ വന്നത്